ഐസി ചിപ്പിന്‌ 50

Unknown
ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

വളരുന്തോറും ചെറുതാകും!!!!!
`വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സും. ഏതാണ്ട്‌ ഒരേ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സ്ഥാപനങ്ങളിരുന്ന്‌ ഇവര്‍ നിര്‍മിച്ചത്‌ സാങ്കേതികമായി ഒരേ സംവിധാനമായിരുന്നു. അതുവരെ വാക്വം ട്യൂബുകളും ട്രാന്‍സിസ്‌റ്ററുകളുമായിരുന്നു ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെ കാതല്‍. ഒരു ഉപകരണത്തിന്റെ ഒരോ ഭാഗത്തിനും അതിന്റേതായ ധര്‍മമുണ്ടല്ലോ. ഈ ധര്‍മം നിര്‍വഹിക്കാന്‍ ട്രാന്‍സിസ്‌റ്റര്‍, കപ്പാസിറ്റര്‍, റെസിസ്‌റ്റര്‍ തുടങ്ങിയ ഘടകങ്ങള്‍ കൂട്ടിയിണക്കി (സര്‍ക്യൂട്ട്‌ബോഡില്‍ ഒട്ടിച്ചുവച്ച്‌) ഉപയോഗിക്കും. എന്നാല്‍, ഇന്റഗ്രേറ്റഡ്‌ ചിപ്പിന്റെ ആശയം ഇവയെ എങ്ങനെ ഒറ്റ സെമി കണ്ടക്ടര്‍ ചിപ്പിലേക്ക്‌ എത്തിക്കാമെന്നതാണ്‌. അതായത്‌ ഒന്നോ അതിലധികമോ ധര്‍മത്തിന്‌ ഒരു ചെറിയ ചിപ്പ്‌. എന്താണിതിന്റെ നേട്ടം. കുറഞ്ഞ വില, അതിലോലമായ ഭാരം, ഉയര്‍ന്ന പ്രവര്‍ത്തനശേഷി, വളരെ തുച്ഛമായ ഊര്‍ജച്ചെലവ്‌, കുറഞ്ഞ പരിപാലനച്ചെലവ്‌. നേട്ടങ്ങളില്‍ ഏറ്റവും മികച്ചത്‌ ഭാര-വലുപ്പക്കുറവ്‌ തന്നെയാണ്‌. ഒരുമുറി നിറഞ്ഞിരുന്ന കംപ്യൂട്ടറുകളെ മേശപ്പുറത്തേക്കെത്തിച്ചു. ഒരു ഇഷ്ടികവലുപ്പമുണ്ടായിരുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍ ഇന്ന്‌ ഊതിയാല്‍ പറക്കുന്നത്ര ചെറുതായി! ഇതാണ്‌ ഐസി ചിപ്പുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റം.

ഐസി ചിപ്പിന്റെ ഇരുവര്‍ സംഘം
ജാക്‌ എസ്‌ കില്‍ബിയും റോബര്‍ട്ട്‌ നോയ്‌സുമാണ്‌ ഐസി ചിപ്പിന്റെ ഉപജ്ഞാതാക്കള്‍.

ജാക്‌ എസ്‌ കില്‍ബി: 1933 നവംബര്‍ എട്ടിന്‌ ജനിച്ച ജാക്‌ എസ്‌ കില്‍ബിക്ക്‌ കുട്ടിക്കാലം മുതല്‍ക്കേ ഇലക്‌ട്രോണിക്‌സ്‌ വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. പിതാവിന്റെ ജോലിയും സമാനമേഖലയിലായിരുന്നത്‌ താല്‍പ്പര്യം വര്‍ധിപ്പിക്കാനിടയാക്കി. 1947ല്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പഠിച്ചത്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ആയിരുന്നുവെങ്കിലൂം മനംനിറയെ ഇലക്‌ട്രോണിക്‌സ്‌ ആയിരുന്നു. ബിരുദപഠനകാലയളവിലായിരുന്നു ഈ മേഖലയിലെ മറ്റൊരു നിര്‍ണായകകണ്ടുപിടിത്തമായ ട്രാന്‍സിസ്‌റ്ററുകളുടെ പിറവി. ഈ വാര്‍ത്ത ജാക്‌ കില്‍ബിയെ ഉത്സാഹഭരിതനാക്കി. തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ചു. ഒപ്പംതന്നെ പഠനവും തുടര്‍ന്നു. 1950ല്‍ ബിരുദാനന്തരബിരുദവും നേടി. 1958ല്‍ ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സ്‌ എന്ന വിശ്രുത സ്ഥാപനത്തിലെത്തി. ഇതേവര്‍ഷം സെപ്‌തംബര്‍ 12നാണ്‌ ജെര്‍മെനിയം എന്ന അര്‍ധചാലകം അടിസ്ഥാനമാക്കിയുള്ള ഇന്റഗ്രേറ്റഡ്‌ ചിപ്പ്‌ ജാക്‌ എസ്‌ കില്‍ബി അവതരിപ്പിച്ചത്‌. അതായത്‌ കൃത്യം 50 വര്‍ഷംമുമ്പ്‌. 2000ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം ജാക്‌ എസ്‌ കില്‍ബിക്ക്‌ ലഭിച്ചു. ആ വര്‍ഷം മൂന്നുപേര്‍ക്കായിരുന്നു സമ്മാനം. പകുതി സമ്മാനം ജാക്‌ എസ്‌ കില്‍ബിക്ക്‌. സോറസ്‌ ആല്‍ഫറോവ്‌, ഹെര്‍ബര്‍ട്ട്‌ ക്രോമര്‍ എന്നിവര്‍ക്ക്‌ സമ്മാനത്തിന്റെ കാല്‍ഭാഗംവീതവും. ചില വര്‍ഷങ്ങളില്‍ നോബല്‍സമ്മാനം കൃത്യമായി ആയിരിക്കില്ല പങ്കിടുന്നത്‌. അതിന്റെ ഭാഗംവയ്‌പ്‌ സമ്മാനം പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കാറുണ്ട്‌. സമ്മാനപ്രഭയില്‍ നാമത്ര ശ്രദ്ധിക്കാറില്ലെന്നുമാത്രം. ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ കൂടാതെ, കാല്‍ക്കുലേറ്റര്‍, തെര്‍മല്‍ പ്രിന്റര്‍ അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെയും സ്രഷ്ടാവായിരുന്ന ജാക്‌ എസ്‌ കില്‍ബി 2000 ജൂണ്‍ 20ന്‌ അന്തരിച്ചു.

റോബര്‍ട്ട്‌ നോര്‍ട്ടണ്‍ നോയ്‌സ്‌: ജാക്‌ എസ്‌കില്‍ബിയുടെ കണ്ടുപിടിത്ത പ്രഖ്യാപനത്തിനും ആറുമാസത്തിനുശേഷമായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റെ രംഗപ്രവേശം. കില്‍ബിയുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറ്റമറ്റതും വ്യാവസായികമായി നിര്‍മിക്കാന്‍ സാധ്യതയുള്ളതുമായ രൂപകല്‍പ്പനയായിരുന്നു റോബര്‍ട്ട്‌ നോയ്‌സിന്റേത്‌. ചിപ്പിന്റെ കണ്ടുപിടിത്തത്തിന്‌ ജാക്‌ എസ്‌കില്‍ബിക്ക്‌ പ്രശസ്‌തി കിട്ടിയെങ്കില്‍ സാങ്കേതികത്തികവിന്റെ പിന്‍ബലത്തില്‍ നോയ്‌സിന്‌ പേറ്റന്റ്‌ ലഭിച്ചു. 1953ല്‍ മസാചുസൈറ്റ്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ സമ്പാദിച്ചിരുന്നു. ഇന്നത്തെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനശിലയിട്ടവരില്‍ പ്രധാനിയാണിദ്ദേഹം. സിലിക്കോണ്‍വാലിയുടെ മേയര്‍ എന്ന അപരനാമവും ഇദ്ദേഹത്തിന്‌ സ്വന്തം.
1968ല്‍ ഗോര്‍ഡന്‍ മൂറുമായി ചേര്‍ന്ന്‌ ഇന്റല്‍ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ വ്യവസായരംഗത്തും സമാനതകളില്ലാത്ത ഒരധ്യായത്തിന്‌ തുടക്കംകുറിക്കുകയായിരുന്നു ഇദ്ദേഹം. 1990 ജൂണ്‍ മൂന്നിന്‌ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിനും നോബല്‍സമ്മാനത്തിന്‌ അര്‍ഹതയുണ്ടായിരുന്നു. ഒരുപക്ഷേ, കാലം കരുതിവച്ച നോബല്‍മരണം തട്ടിയെടുത്തതായിരിക്കണം. കാരണം, മരണാനന്തരബഹുമതിയായി എത്രവലിയ കണ്ടുപിടിത്തമായാലും നോബല്‍സമ്മാനം നല്‍കാറില്ല.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق