നികുതി ലാഭിക്കാന്‍ പദ്ധതികള്‍

Unknown
നിക്ഷേപ തരംഗം/ രസ്യ രവീന്ദ്രന്‍
മാര്‍ച്ച് എത്തുന്നതോടെ പലര്‍ക്കും നികുതി ബാധ്യതകളെക്കുറിച്ചുള്ള വേവലാതി തുടങ്ങും. നികുതി ലാഭിച്ചുകൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാനുള്ള സമയമായി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്‍കം ടാക്സ് ആക്ടിന്‍റെ സെക്ഷന്‍ 80സി പ്രകാരം കിഴിവുകള്‍ക്ക് അര്‍ഹമായ നിരവധി നിക്ഷേപമാര്‍ഗങ്ങള്‍ നിലവിലുണ്ട്. മാര്‍ക്കറ്റ് ലിങ്ക്ഡ്, ഫിക്സഡ് ഇന്‍കം, ഇന്‍ഷുറന്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് 80 സി പ്രകാരമുള്ള കിഴിവു ലഭിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികളിലേക്കൊരു എത്തിനോട്ടം.

പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്
വളരെക്കാലമായി പ്രചാരത്തിലുള്ള നിക്ഷേപമാര്‍ഗമാണു പിപിഎഫ്. ഇഇഇ (എക്സംപ്ന്‍റ്-എക്സംപ്ന്‍റ്-എക്സംപ്ന്‍റ്) ടാക്സിന്‍റെ ഗുണം ലഭിക്കുന്ന ചുരുക്കം മാര്‍ഗങ്ങളിലൊന്നു കൂടിയാണിത്. അതായത് നിക്ഷേപ തുകയ്ക്കു മാത്രമല്ല കാലാവധി പൂര്‍ത്തിയാകുന്പോള്‍ പലിശയ്ക്കും നികുതി ഈടാക്കില്ല. വര്‍ഷം 70,000 രൂപ യാണു പിപിഎഫിന്‍റെ പരമാവധി നിക്ഷേപ തുക. 15 വര്‍ഷമാണു കാലാവധി. നിലവില്‍ എട്ടു ശതമാനം പലിശ പിപിഎഫുകള്‍ വാഗ്ദാനം ചെയ്യുന്നു. 70,000 രൂപയ്ക്ക് 15 വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്പോള്‍ നികുതിമുക്ത തുകയായി 20.5 ലക്ഷം രൂപ ലഭിക്കും.

ഇപിഎഫ്
നിലവിലെ നിയമങ്ങളനുസരിച്ച് ജീവനക്കാരുടെ ശന്പളത്തിന്‍റെ 12 ശതമാനം ഇപിഎഫിലേക്ക് സംഭാവന ചെയ്യണം. 12 ശതമാനത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ വോളണ്ടറി പ്രൊവിഡന്‍റ് ഫണ്ട് (വിപിഎഫ്) ആയി കണക്കാക്കും. ഇതും നികുതി കിഴിവിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ 80 സി പ്രകാരം നിക്ഷേപ പരിധി വര്‍ഷം ഒരു ലക്ഷത്തിനു മുകളില്‍ കവിയരുത്. പിപിഎഫ് പോലെ തന്നെ ഇപിഎഫും എക്സംപ്ന്‍റ്-എക്സംപ്ന്‍റ്-എക്സംപ്ന്‍റ് ടാക്സ് പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. അതായത് നിക്ഷേപകനു ലഭിക്കുന്ന പലിശ (സര്‍വീസില്‍ നിന്നു പിരിയുന്പോള്‍) ഇവിടെയും നികുതിമുക്തമാണ്. എംപ്ലോയി പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആണ് ഇപിഎഫിന്‍റെ പലിശ ഓരോ വര്‍ഷവും നിശ്ചയിക്കുന്നത്. 2010-11 സാന്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമാണു പലിശ നിരക്ക്.

നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്
പിപിഎഫ് പോലെ തന്നെ എന്‍എസ്ഇയും വര്‍ഷം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനം പലിശ നല്‍കുന്നുണ്ട്. 80 സി പ്രകാരം കിഴിവും ലഭിക്കുന്നു. പിപിഎഫില്‍ നിന്നു വ്യത്യസ്തമായി എന്‍എസ്സിക്കു ലഭിക്കുന്ന പലിശയ്ക്കു കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് നികുതി അടയ്ക്കേണ്ടതുണ്ട്. ഇത് എന്‍എസ്സിയുടെ ആകര്‍ഷണം ചെറുതായി കുറയ്ക്കുന്നു. എന്നാല്‍ താരതമ്യേന കുറഞ്ഞ ലോക്ക്-ഇന്‍ പിരീഡാണ് എന്‍എസ്സിയുടെ ഗുണം. ആറു വര്‍ഷമാണ് ലോക്ക്-ഇന്‍ പിരീഡ്. ആറു മാസം കൂടുന്പോള്‍ പലിശ കണക്കാക്കുന്നു. അതായത് എന്‍എസ്സിയില്‍ നിക്ഷേപിക്കുന്ന ഓരോ നൂറു രൂപയും മച്യുരിറ്റി എത്തുന്പോള്‍ 160.10 പൈസ ആകുന്നു.

ടാക്സ് സേവിംഗ് ബാങ്ക് എഫ്ഡി
സെക്ഷന്‍ 80 സി പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സ്പെഷല്‍ ടാക്സ് സേവിംഗ് ബാങ്ക് ഫിക്സഡ് ഡെപ്പാസിറ്റുകളിലും നികുതി കിഴിവ് ലഭിക്കുന്നു. അഞ്ചു വര്‍ഷം ലോക്ക്-ഇന്‍ പിരീഡുള്ള ഈ ഫിക്സഡ് ഡെപ്പാസിറ്റുകളുടെ പലിശ മറ്റു ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ പോലെ തന്നെ ത്രൈമാസ അടിസ്ഥാനത്തിലാണു കണക്കാക്കുന്നത്.

കാലാവധി പൂര്‍ത്തിയാകുന്പോള്‍ പലിശ വരുമാനത്തിനു നികുതി അടയ്ക്കേണ്ടി വരുമെന്നതാണ് ഇതിന്‍റെ ഒരു പോരായ്മ. നിലവില്‍ മിക്ക ബാങ്കുകളും 8.25 ശതമാനം മുതല്‍ പലിശ നല്‍കുന്നുണ്ട്. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഒറ്റ സാന്പത്തിക വര്‍ഷം നിക്ഷേപിക്കാവുന്നതാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
അറുപതിനു മുകളില്‍ പ്രായമുള്ള, അല്ലെങ്കില്‍ 55നു മുകളില്‍ പ്രായമുള്ള, സ്വമേധയാ ജോലിയില്‍ നിന്നു പിരിഞ്ഞുപോന്ന പൗരന്‍മാരെ ഉദ്ദേശിച്ചുള്ളതാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം.

ഒന്പതു ശതമാനം പലിശയാണ് ഇതിനു ലഭിക്കുന്ന പലിശ നിരക്ക്. ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുക. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലെ നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവ് ലഭിക്കുമെങ്കിലും പലിശ വരുമാനത്തിന് നികുതി ബാധകമാണ്.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം
സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ സ്ഥിരതയില്ലായ്മ നിലനില്‍ക്കുന്നുണ്െടങ്കിലും റിസ്ക് എടുക്കാന്‍ ധൈര്യമുള്ളവര്‍ക്കു സ്വീകരിക്കാവുന്ന നിക്ഷേപമാര്‍ഗമാണ് ഇഎല്‍എസ്എസ്. ഉയര്‍ന്ന റിട്ടേണാണ് ഇതിന്‍റെ പ്രത്യേകത. ഇഎല്‍എസില്‍ നിന്നു ലഭിക്കുന്ന റിട്ടേണ്‍ നികുതിമുക്തമാണ്. മൂന്നു വര്‍ഷമാണ് ലോക്ക്-ഇന്‍ പിരീഡ്. ലോംഗ് ടൈമിലാണ് ഇക്വിറ്റികള്‍ നല്ല റിട്ടേണ്‍ നല്‍കുന്നതെന്നതിനാല്‍ മൂന്നു വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡിനു ശേഷവും നിക്ഷേപം തുടര്‍ന്നുകൊണ്ടുപോകുന്നതായിരിക്കും നിക്ഷേപകര്‍ക്കു ഗുണം ചെയ്യുക.

ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം
ജീവിത സുരക്ഷിതത്വത്തിനായി നിക്ഷേപകര്‍ നല്‍കുന്ന എല്ലാ പ്രീമിയവും സെക്ഷന്‍ 80 സി പ്രകാരം ഒരു ലക്ഷം രൂപ വരെ നികുതി കിഴിവിന് അര്‍ഹമാണ്. എല്‍ഐസിയില്‍ നിന്നോ മറ്റു സ്വകാര്യ ഇന്‍ഷ്വറന്‍സ് കന്പനികളില്‍ നിന്നോ ഉള്ള പോളിസികളാവാം. സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവ് ലഭിക്കാന്‍ പ്രീമിയം തുക സം അഷ്വേര്‍ഡിന്‍റെ 20 ശതമാനം കവിയാതിരിക്കാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍
യൂലിപ്സ് അഥവാ മാര്‍ക്കറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്കീമുകളും സെക്ഷന്‍ 80 സി പ്രകാരം നികുതി കിഴിവിന് അര്‍ഹമാണ്. ഇക്വിറ്റി, ഡെബ്റ്റ് മാര്‍ക്കറ്റിലെ നിക്ഷേപമായും ലൈഫ് കവറായും നിക്ഷേപകര്‍ക്കു പ്രയോജനപ്പെടുത്താവുന്നതാണ് ഈ സ്കീം. മിക്ക യൂലിപ്പുകളും ഉയര്‍ന്ന പ്രീമിയം ചാര്‍ജ് ഈടാക്കുന്നുണ്െടന്നതിനാല്‍ നിക്ഷേപം നടത്തുന്നതിനു മുന്പു തന്നെ ഈ സ്കീമില്‍ ഈടാക്കുന്ന പ്രീമിയത്തെകുറിച്ച് അറിഞ്ഞിരിക്കണം.

ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ട്
ഇന്‍കം ടാക്സ് ആക്ടിന്‍റെ സെക്ഷന്‍ 80 സിസിഎഫ് പ്രകാരം ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങളിലൂടെ 20,000 രൂപയ്ക്ക് വരെ നികുതി കിഴിവു ലഭിക്കുന്നു. 2010 ലെ ബജറ്റിലാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്കു നികുതി കിഴിവ് അനുവദിച്ചത്. ഇന്‍കം ടാക്സ് ആക്ടിന്‍റെ 80 സി പ്രകാരം വ്യക്തികള്‍ക്കു ലഭിക്കുന്ന ഒരു ലക്ഷം രൂപ വരെയുള്ള നികുതി കിഴിവിനു പുറമെയാണിത്.

തെരഞ്ഞെടുക്കുന്ന ഇന്‍വെസ്റ്റ് ഓപ്ഷന്‍ അനുസരിച്ച് 7.5 ശതമാനം മുതല്‍ 8.5 ശതമാനം വരെ പലിശ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ നല്‍കുന്നുണ്ട്. അഞ്ചു വര്‍ഷമാണ് മിക്ക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടുകളുടെയും മിനിമം ലോക്ക്-ഇന്‍ പിരീഡ്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment