ഗബ്രിയേലച്ചന്‍ നന്മയുടെ ദൈവദൂതന്‍- ഗവര്‍ണ്ണര്‍

Unknown
സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ദൈവം കണ്ടെത്തിയ ഉപകരണമാണ് ഫാ. ഗബ്രിയേലെന്ന് കേരളാ ഗവര്‍ണ്ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. ഫാ. ഗബ്രിയേലിന്റെ നൂറാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാന്‍ അത്ഭുതപ്പെടുന്നു, ഒരാള്‍ക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന്. ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോഴാണ് ജീവിതം പൂര്‍ണ്ണമാകുന്നത്. സ്‌കൂള്‍, കോളേജ്, ആസ്​പത്രി, ഗവേഷണകേന്ദ്രം- ഫാ.ഗബ്രിയേലിന്റെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. മനുഷ്യന്‍ ഭയത്തോടെ കാണുന്ന കാന്‍സര്‍ രോഗത്തിനുവേണ്ടിയുള്ള ചികിത്സാ കേന്ദ്രവും ഫാ.ഗബ്രിയേലിന്റെ സംഭാവനയാണ്. ഓരോ കാലത്തും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം ഓരോരുത്തരെ ഉപകരണങ്ങളാക്കാറുണ്ട്. അത്തരം ദൈവത്തിന്റെ ഉപകരണമാണ് ഗബ്രിയേല്‍. സമൂഹം ആവശ്യപ്പെട്ടത് നല്‍കാന്‍ ഗബ്രിയേലിന് കഴിഞ്ഞു - നിഖില്‍ കുമാര്‍ പറഞ്ഞു. 

ചടങ്ങ് ഉദ്ഘാടനത്തിന്റെ നിലവിളക്ക് കൊളുത്തല്‍ നിഖില്‍കുമാറും ഫാ. ഗബ്രിയേലും സംയുക്തമായി നിര്‍വ്വഹിച്ചു. ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, തമിഴ്‌നാട് ഗവണ്മെന്റ് മുന്‍ ചീഫ് സെക്രട്ടറി ടി.വി. ആന്റണി, ജില്ലാ കളക്ടര്‍ എം.എസ്. ജയ, മേയര്‍ ഐ.പി. പോള്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, പ്രൊവിന്‍ഷ്യാല്‍ ഡോ. പോള്‍ ആച്ചാണ്ടി, ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. ഗബ്രിയേല്‍ മറുപടി പറഞ്ഞു. നൂറ് വര്‍ഷമാണോ അമ്പതു വര്‍ഷമാണോ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും കൂടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളാണ് ഇത്രയൊക്കെ നേട്ടങ്ങള്‍ക്ക് കാരണമായതെന്നും ഗബ്രിയേല്‍ പറഞ്ഞു.

Post a Comment