ബാങ്കിംഗ് ചാർജുകൾ: ശ്രദ്ധിച്ചാൽ ഒഴിവാക്കാം.

ധനകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ ഫീസുകൾ നിലനില്ക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗിൽ. 


ചില ബാങ്കുകളുടെ ശാഖയിൽ പ്രവേശിച്ചാൽ പോലും ചാർജ് നല്കേണ്ട അവസ്‌ഥയാണ്! ചുരുക്കത്തിൽ സാധാരണ ബാങ്കിംഗ് സേവനത്തിന് അപ്പുറത്ത് എന്ത് ലഭിച്ചാലും അതിന് ചാർജ് നല്കേണ്ടതായി വരും. പല സേവനങ്ങളും ആവശ്യമില്ലാത്തതായിരിക്കും. അതു മനസിലാക്കുമ്പോഴേയ്ക്കും പോക്കറ്റിൽനിന്ന് അതിന്റെ ചാർജ് പോയിക്കഴിഞ്ഞിരിക്കും. ചെക്കുകളുടെ സൂക്ഷിച്ചുളള ഉപയോഗം, ഡ്യൂപ്ളിക്കേറ്റ് ഡോക്കുമെന്റുകൾ വാങ്ങുന്നത്, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വരുന്ന പെനാൽറ്റി തുടങ്ങി പലതും ശ്രദ്ധിച്ചാൽ പല ചാർജുകളും ഒഴിവാക്കാം.

പാസ് ബുക്ക് സൂക്ഷിക്കുക 

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം ഇവിടെ തീരുകയാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിൻറ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്കണം. ചില ബാങ്കുകൾക്ക് പേജിന് 25 രൂപ നല്കണം. മറ്റു ചിലതിന് ഒരു എൻട്രിക്ക് 2 രൂപ. മാക്സിമം 1000 രൂപ വരെയാണ് എൻട്രി പൂർണമായും പ്രിന്റ് ചെയ്ത് കിട്ടുന്നതിന് നല്കേണ്ടി വരിക.

മിക്ക ബാങ്കുകളും മാസത്തിൽ ഒരുതവണയാണ് പാസ് ബുക്കിൽ പ്രിന്റ് ചെയ്ത് നല്കുക. കൂടുതൽ തവണ പ്രിന്റ് ചെയ്യിച്ചാൽ ചാർജ് നല്കേണ്ടതായി വരും. ബാങ്കിൽനിന്ന് ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് എടുക്കുവാൻ 100 രൂപ ചാർജായി നല്കണം. ഒരു വർഷം വരെ പഴക്കമുളള ഡോക്കുമെന്റിന് 100 രൂപയാണ് ചാർജ് ഒരു വർഷത്തിനു മുകളിലുളള ഡോക്കുമെന്റുകൾക്ക് 300 രൂപ യാണ് ചാർജ്. ബാലൻസ് സർട്ടിഫിക്കറ്റിന് 50–100 രൂപ നല്കണം.



അക്കൗണ്ട് ക്ലോഷർ 

അക്കൗണ്ട് തുറന്നു ഇനി അതൊന്നു ക്ലോസ് ചെയ്യണം എന്നു തോന്നിയാലും പണം നൽകണം. അക്കൗണ്ട് തുറന്ന് ആറുമാസത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ 100 രൂപ.ആറുമാസത്തിനു ശേഷമാണെങ്കിൽ 50 രൂപ എന്നിങ്ങനെയാണ് അക്കൗണ്ട് ക്ലോഷറിനുള്ള ചാർജ് ഈടാക്കുന്നത്.


    • [message]
      • ചെയ്യേണ്ടത്
        • ആവശ്യമുണ്ടെങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക. അടുത്തുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ടാർജറ്റ് തികയ്ക്കാൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നിർബന്ധിക്കുമ്പോൾ പിടിച്ചു നിൽക്കുക. ആത്യാവശ്യമെങ്കിൽ മാത്രം , താമസിക്കുന്നതിനു അടുത്തുള്ള ബാങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക.

ചെക്കും ചെക്ക് ബുക്കും ഡിമാൻഡ് ഡ്രാഫ്റ്റും 

സൗജന്യമായി ചെക്കുകളും ചെക്കു ബുക്കുകളും ബാങ്കുകളിൽനിന്നു കിട്ടുന്ന കാലം കഴിഞ്ഞു. എല്ലാ തലമുറയിലും പെട്ട ബാങ്കുകൾ ചെക്കുകൾക്ക് ചാർജ് ഈടാക്കിത്തുടങ്ങിയിരിക്കുകയാണ്. ഒരു ക്വാർട്ടറിൽ ഒരു ചെക്ക് ബുക്ക് (10– 30 വരെ ചെക്കുകൾ) സൗജന്യമായി നല്കും. പിന്നീടുളള ചെക്കുലീഫുകൾക്ക് പണം നല്കണം. ഓരോ ലീഫിനും 3–10 രൂപ വരെ ചാർജ് നല്കണം. ചെക്ക് ബുക്ക് നഷ്ടപ്പെട്ടാൽ 250 വരെ രൂപ ചാർജായി നല്കേണ്ടതായി വരും.

ഡിമാൻഡ് ഡ്രാഫ്റ്റിനായി ഈടാക്കുന്നത് 1.50 പൈസ മുതൽ 4 രൂപ വരെയാണ്. ആയിരം രൂപക്ക് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഡിമാൻഡ് ഡ്രാഫ്റ്റ് കാൻസൽ ചെയ്യണമെങ്കിൽ 100 രൂപ മുതൽ 300 രൂപ വരെ നൽകണം.

    • [message]
      • ചെയ്യേണ്ടത്
        • ചെക്ക് എഴുതുന്നത് പരമാവധി കുറയ്ക്കുക. എഴുതുന്നതിൽ തെറ്റുവരുത്താതെയിരിക്കുക. ചെക്ക് കരുതലോടെ സൂക്ഷിച്ചു വയ്ക്കുക.
ഡ്രാഫ്റ്റ് തയാറാക്കുമ്പോൾ നല്ല ശ്രദ്ധയോടു കൂടി മാത്രം ചെയ്യുക. കാൻസലേഷൻ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

ചെക്ക് മടങ്ങിയാൽ 

ചെക്ക് എഴുതുന്നത് മാത്രമല്ല ചെക്ക് മടങ്ങിയാലും ചാർജുകൾ വരും. ജയിലിൽ പോകാവുന്ന കുറ്റവുമാണ് ചെക്ക് മടക്കൽ. മാസത്തിൽ ഒരു തവണ മടങ്ങുന്നതിന് 100–350 രൂപ ഈടാക്കാറുണ്ട് ചില ബാങ്കുകൾ. ഒന്നിൽ കൂടുതൽ മടങ്ങിയാൽ അത് 750 രൂപയിലേയ്ക്ക് വരെ ഉയരാം. ഇടപാടുകാരൻ നിക്ഷേപിച്ച് ചെക്ക് കാഷ് ഇല്ലാതെ മടങ്ങിയാൽ 100 മുതൽ ചാർജ് നല്കണം. ഔട്ട്സ്റ്റേഷൻ ചെക്കാണെങ്കിൽ 100–150 രൂപയും നല്കേണ്ടതായി വരും.

സ്റ്റോപ് പേമെന്റിന് 100 രൂപ മുതൽ 300 രൂപ വരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കാം. സ്റ്റാൻഡിംഗ് നിർദ്ദേശം നടപ്പിലാക്കുന്നതിന് ഒരു ഇടപാടിന് 40 രൂപ നല്കണം. നല്കിയ നിർദ്ദേശം വീണ്ടും മാറ്റുന്നതിന് 25 രൂപ കൂടി നലക്ണം. ചില ബാങ്കുകൾ ഇതിനുളള രജിസ്ട്രേഷനായി 50 രൂപ ഈടാക്കാറുണ്ട്.

    • [message]
      • ചെയ്യേണ്ടത്
        • ചെക്ക് മടക്കാതിരിക്കുക. അക്കൗണ്ടിൽ പണം ഉറപ്പാക്കി മാത്രം ചെക്കു നൽകുക. അതേപോലെ നല്ല ഇടപാടുകാരിൽനിന്ന് മാത്രം ചെക്ക് വാങ്ങുക.




റെക്കറിംഗ് ഡെപ്പോസിറ്റ് 

റെക്കറിംഗ് ഡെപ്പോസിറ്റിന്റെ അടവു മുടങ്ങിയാൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. തുടർച്ചയായി മൂന്നു മാസം മുടങ്ങിയാലാണ് പിഴ ഈടാക്കുന്നത്. സർവീസ് ചാർജായി 10 രൂപ നൽകണം അഞ്ചു വർഷത്തിൽ താഴെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 1.50 പൈസ എന്ന നിരക്കിലാണ് പിഴ ഈടാക്കുന്നത്. അഞ്ചു വർഷത്തിൽ കൂടുതലുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 2 രൂപ വീതം പിഴ ഈടാക്കും. അതതു തീയ്യതികളിൽ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാനുള്ള തുക നിക്ഷേപിക്കുക.

    • [message]
      • ചെയ്യേണ്ടത്
        • റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പ്രതിമാസ ഗഡു അടയ്ക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.

ഇ സി എസ് മടങ്ങിയാലും പിഴ 

ചെക്കിന് പകരം ഇലക്ട്രോണിക് ക്ളിയറിംഗ് സർവീസ് (ഇസിഎസ്) ആയാലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ 100–500 രൂപ പിഴ നല്കേണ്ടതായി വരും. ചെക്കിലെന്നതുപോലെ ഇ സി എസ് മടക്കുന്നത് ജയിലിൽ പോകാവുന്ന കുറ്റമാണ്. ഇ സി എസ് മടക്കം മൂന്നു തവണയിൽ കൂടിയാൽ പിഴ 100 രൂപയിൽനിന്ന് മുന്നൂറിലേയ്ക്ക് ഉയരും.

    • [message]
      • ചെയ്യേണ്ടത്
        • ഇ സി എസ് ദിവസം പണം ഡെബിറ്റ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. കാരണം നെറ്റ് വർക്കിലെ തകരാറുകൊണ്ട് ഇ സി എസ് പണം എടുക്കാതെ പോകുന്ന പല സംഭവങ്ങളുമുണ്ട്. അതിന്റെ ഉത്തരവാദിത്വം ബാങ്കുകൾ എടുക്കുകയില്ല. മാത്രവുമല്ല പിഴയും നല്കേണ്ടതായി വരും. ഇ സി എസ് തീയതിക്ക് തലേ ദിവസമെങ്കിലും പണം അക്കൗണ്ടിൽ ലഭ്യമാക്കണം. ഇ സി എസ് ദിനം രാവിലെ ഇട്ടാൽപോലും പണമില്ല എന്ന കാരണത്താൽ മടങ്ങുവാനുളള സാധ്യത ഏറെയാണ്.

ഡിപ്പോസിറ്റും വായ്പയും 

അക്കൗണ്ട് ഉളള ശാഖകളിൽ കാഷ് ഇടപാട് നടത്തുന്നതിന് ചില ബാങ്കുകൾ പരിധി വച്ചിട്ടുണ്ട്. അതിനു മുകളിൽ ഇടപാട് ആയാൽ ചാർജ് നൽകണം. കോർ ബാങ്കിംഗ് സൊലൂഷൻ ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് അക്കൗണ്ട് ഉളള ശാഖയിൽ ഡിപ്പോസിറ്റ് നടത്തുമ്പോഴും അതേപോലെ മറ്റ് ശാഖകളിൽനിന്ന് തുക പിൻവലിക്കുമ്പോഴും ചാർജുണ്ട്. ആയിരം രൂപയ്ക്ക് അഞ്ചു രൂപ വരെയാണ് ഈടാക്കുക.

ഭവന വായ്പ മുതൽ വിദ്യാഭ്യാസ വായ്പ വരെ വിവിധ വായ്പകൾക്ക് പലതരം ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരനെന്ന നിലയിൽ അതു കൊടുക്കാതിരിക്കുവാൻ കഴിയുകയില്ല. എങ്കിലും ഭവന വായ്പയിൽ വായ്പ കാലാവധിക്കു മുമ്പേ തിരിച്ചടച്ചാൽ പീനൽ ചാർജ് കൊടുക്കേണ്ടതില്ല. എന്നാൽ വാഹനവായ്പയ്ക്കും മറ്റും കാലാവധിയനുസരിച്ച് 10 ശതമാനം വരെ പ്രീ–പേയ്മെന്റ് ഫീസ് നല്കേണ്ടതായി വരും.

അല്പം പ്ളാൻ ചെയ്താൽ ഇത്തരത്തിൽ പിഴകൾ നൽകുന്നത് ഒഴിവാക്കാൻ സാധിക്കും.

    • [message]
      • ചെയ്യേണ്ടത്
        • അക്കൗണ്ടുളള ശാഖയിലൂടെ പരമാവധി ഇടപാട് നടത്തുക. റെക്കറിംഗ് ഡിപ്പോസിറ്റ് പോലുളളവ കൃത്യമായി അടയ്ക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.

        • വാഹന വായ്പയും മറ്റും എടുക്കുമ്പോൾ കാലാവധിയും മറ്റും ആലോചിച്ചു തീരുമാനിക്കുക.



എസ്എംഎസ് അലർട്ട് 

എല്ലാ ബാങ്കുകളും തന്നെ ഉപഭോക്‌താവിന്റെ മൊബൈൽ ഫോണുമായി അക്കൗണ്ട്, എടിഎം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി അക്കൗണ്ടിലേക്ക് പണം വരികയോ, പിൻവലിക്കുകയോ ചെയ്താൽ എസ്എസ് വഴി ഉപഭോക്‌താവിന് വിവരങ്ങൾ ലഭിക്കും. ബാലൻസ് എൻക്വയറിയും എസ്എംഎസ് വഴി നടത്താം. എസ്എംസിന് മാസത്തിൽ 15 രൂപയാണ് ബാങ്കുകൾ സാധാരണ ഈടാക്കുന്നത്. ഒരു എസ്എംഎസ് അലേർട്ടിന് 50 പൈസ വെച്ചു വാങ്ങിക്കുന്ന ബാങ്കുകളുമുണ്ട്.

    • [message]
      • ചെയ്യേണ്ടത്
        • ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അതുടനെ ചെയ്യുക. എസ്എംഎസ് സർവീസും എടുക്കുക. ഇപ്പോൾ ധാരാളം ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയമാണ്. അക്കൗണ്ടിൽ ഇടപാടു നടന്നാൽ അപ്പോൾ തന്നെ സന്ദേശം വരുന്നതിനാൽ നമുക്കു അടുത്ത നടപടിയിലേക്കു എത്രയും വേഗം കടക്കാൻ സാധിക്കും.

നെഫ്റ്റും ആർടിജിഎസും 

നാഷണൽ ഇലകട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ എന്നതിന്റെ ചുരുക്കപ്പേരാണ് നെഫ്റ്റ് എന്നത്. ഒരാൾക്ക് മറ്റൊരു വ്യക്‌തിക്ക് രാജ്യത്തിനുള്ളിൽ പണം കൈമാറാനുള്ള സംവിധാനമാണിത്. ഈ പദ്ധതി വഴി വ്യക്‌തികൾക്ക് ഇലകട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ ഫണ്ടുകൾ കൈമാറാൻ കഴിയും. ദാതാവിനും സ്വീകർത്താവിനും ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മാത്രം മതി.

10,000 രൂപവരെയുള്ള കൈമാറ്റത്തിന് 2.50 രൂപ യാണ് ചാർജ്. 10, 000 രൂപ മുതൽ 1 ലക്ഷം രൂപ വരെ 5 രൂപ. 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപവരെ 15 രൂപ. രണ്ടു ലക്ഷം രൂപക്കു മുകളിലേക്ക് 25 രൂപ എന്നിങ്ങനെയാണ് നെഫ്റ്റിന്റെ ചാർജ്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്ത് ഫണ്ട് കൈമാറാൻ കഴിയും. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫണ്ട് കൈമാറ്റം നടത്താം.


റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റിന്റെ ചുരുക്ക രൂപമാണ് ആർടിജിഎസ്. രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പണം ആർടിജിഎസ് വഴി കൈമാറുന്നതിന് 25 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്.

അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള പണ കൈമാറ്റത്തിന് 55 രൂപക്ക് മുകളിലേക്ക് സർവീസ് ചാർജ് പോകാനും പാടില്ല. ആർടിജിഎസ് സേവനവും ലഭ്യമാകുന്നത് ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിലാണ്. ആർബിഐ യാണ് നെഫ്റ്റിന്റെയും ആർടിജിഎസ്ന്റെയും പ്രായോജകർ.

    • [message]
      • ചെയ്യേണ്ടത്
        • ചെറിയ ചെറിയ തുക പലപ്പോഴായി കൈമാറാതെ നേരത്തെ പ്ലാൻ ചെയ്താൽ ചാർജ് കുറച്ചു നിർത്തുവാൻ സാധിക്കും.

ഫോൺ വഴിയുള്ള സേവനങ്ങൾ 

ഫോൺ വഴി ബാങ്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പലിശ സർട്ടിഫിക്കറ്റ്, ടിഡിഎസ് വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി ലഭ്യമാക്കുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 44 രൂപ, ഇന്ററസ്റ്റ് സർട്ടിഫിക്കേറ്റ് 44 രൂപ, ടിഡിഎസ് വിവരങ്ങൾ 44 രൂപ എന്നിങ്ങനെയാണ് ഫോൺ വഴിയുള്ള സേവനങ്ങൾക്ക് ചാർജ്.

    • [message]
      • ചെയ്യേണ്ടത്
        • ഇത്തരം സേവനങ്ങൾ ഇ മെയിൽ വഴി ആക്കുക. ഇമെയിൽ വഴിയാണെങ്കിൽ ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. ഇതുവഴി നല്ലൊരു തുക നഷ്‌ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും.

മിനിമം ബാലൻസ് 

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ മിക്ക ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. ഗ്രാമീണ മേഖല, അർധ നഗരം, നഗരം എന്നിങ്ങനെ മേഖലകൾക്കനുസരിച്ചാണ് പിഴ ഈടാക്കുന്നത്. 112 രൂപ മുതൽ 253 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളും 50 രൂപ മുതൽ 450 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

    • [message]
      • ചെയ്യേണ്ടത്
        • അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ മിനിമം ബാലൻസ് വേണ്ടതാണോ സീറോ ബാലൻസ് അക്കൗണ്ടാണോ എന്നു മനസിലാക്കി വയ്ക്കുക. മിനിമം ബാലൻസ് എങ്ങനെയാണ് കണക്കാക്കുന്നതെന്നു ചോദിച്ചു മനസിലാക്കുക. സാധാരണ ഒരു ക്വാർട്ടറിലെ ശരാശരിയാണ് മിക്ക ബാങ്കുകളും എടുക്കുക. എന്തായാലും അക്കൗണ്ടിൽ മിനിമം ബാലൻസ് എപ്പോഴും സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഡെബിറ്റ് കാർഡും എടിഎമ്മും 

ഇടപാടുകാർക്ക് ബാങ്കിൽ എത്താതെ പണം പിൻവലിക്കുന്നതിനുളള സൗകര്യമാണ് എടിഎമ്മിലൂടെ ലഭ്യമാക്കിയിട്ടുളളത്. ഇതുപയോഗിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ ചാർജുകൾ നല്കേണ്ടതായി വരും. സാധാരണ എസ്ബി അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ സൗജന്യമായി ഡെബിറ്റ് കാർഡും നല്കുന്നു. ഒരു വർഷം പൂർത്തിയായശേഷം ചില ബാങ്കുകൾ വാർഷിക ഫീസ് ഈടാക്കാറുണ്ട്. 99 രൂപ മുതൽ 350 രൂപ വരെയാണ് ചാർജ്. ഈ കാർഡുകൾക്കൊപ്പം ആഡ് ഓൺ കാർഡ് ( രണ്ടാം കാർഡ്) വേണമെങ്കിൽ 50 രൂപ ചാർജ് ഈടാക്കുന്നു. കാർഡ് നഷ്ടപ്പെടുകയോ ചീത്തയാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കുവാൻ 100–200 രൂപ നല്കണം. ഫോട്ടോ പതിച്ച കാർഡ് വേണമെങ്കിൽ 25 രൂപ കൂടി നല്കണം. ഡ്യൂപ്ളിക്കേറ്റ് പിൻ ലഭിക്കുവാൻ 25–50 രൂപ നല്കണം. എ ടി എം കാർഡ്/ പിൻ തുടങ്ങിയ കിറ്റ് സ്വീകരിക്കാതെ മടങ്ങിയാൽ 50 രൂപ അക്കൗണ്ടിൽ കുറയും. ബാലൻസ് കുറവാണെങ്കിൽ പണം പിൻവലിച്ചാൽ 20 രൂപയാണ് ചില ബാങ്കുകൾ ഈടാക്കുന്നത്.
കാർഡ് ഇഷ്യു ചെയ്ത ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. കാഷ് പിൻവലിക്കുന്നതും ബാലൻസ് ഇൻക്വയറിയും ഉൾപ്പെടെ മാസം അഞ്ചു തവണയെ മറ്റ് എടിഎമ്മുകളിൽ സൗജന്യമായി ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാൻ കഴിയൂ. തുടർന്ന് ഇടപാടു നടത്തിയാൽ 10–25 രൂപ വരെ ചാർജ് നല്കണം. കാഷ് ഇതര ആവശ്യങ്ങൾക്ക് അഞ്ചു രൂപ മുതലാണ് ചാർജ്.

ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2 ശതമാനം വരെ സർവീസ് ചാർജ് നല്കണം.

    • [message]
      • ചെയ്യേണ്ടത്
        • ഡെബിറ്റ് കാർഡ് കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിൽ സൂക്ഷിക്കുക. കാർഡ് പഴ്സിൽ വച്ച് പാന്റ്സിന്റെ പിൻവശത്തെ പോക്കറ്റിൽ സൂക്ഷിച്ചാൽ ഇരിക്കുമ്പോൾ ചിലപ്പോൾ കാർഡിന് ഒടിവു സംഭവിക്കാറുണ്ട്. കാർഡിലെ മാഗ്നറ്റിക് ത്രെഡ്ഡിനും കേടു പറ്റാം. അത് ഒഴിവാക്കുക.
 കഴിയുന്നതും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും പണമെടുക്കുക. പിൻകോഡും മറ്റും മറക്കാതിരിക്കുക.

ക്രെഡിറ്റ് കാർഡ് ചാർജുകൾ 

ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്‌ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. ചില ബാങ്കുകൾ മറ്റു സ്‌ഥാപനങ്ങളുമായി ചേർന്ന കോ– ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എന്തായാലും ക്രെഡിറ്റ് കാർഡുകൾ ഇന്ന് നല്ലൊരു പങ്കിന്റെയും ജീവിതത്തിന്റെ ഭാഗമാണെന്നതിൽ തർക്കമില്ല. പലപ്പോഴും ബാങ്കുകാർ നിർബന്ധിക്കുമ്പോൾ ആവശ്യമില്ലെങ്കിലും കാർഡ് എടുത്തുപോകും.

ധനകാര്യ സേവനമേഖലയിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്ന മേഖല കൂടിയാണ് ക്രെഡിറ്റ് കാർഡിന്റെ മേഖല. തുടക്കത്തിൽ സൗജന്യമായിട്ടായിരിക്കും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുക. ഒരു വർഷം കഴിയുമ്പോൾ അതിന് വാർഷിക മെയിന്റനൻസ് ഫീസ് നൽകേണ്ടതായി വരും. പൂജ്യം മുതൽ 10,000 രൂപ വരെ വാർഷിക ഫീസുളള വൈവിധ്യമാർന്ന കാർഡുകൾ ലഭ്യമാണ്. കാർഡ് എടുക്കുന്നതിനു മുമ്പുതന്നെ ഏതു കാർഡ് വേണമെന്ന് തീരുമാനിക്കുക. കാർഡ് എടുത്തതിനുശേഷം ഉപയോഗിക്കാതെ ഇരുന്നാലും നോൺ യൂസേജ് ചാർജ് നൽകേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തിയാൽ പലിശയില്ലാതെ 50– 55 ദിവസം വരെ പണം നല്കാൻ സമയം കിട്ടും. കൂടാതെ പല കമ്പനികളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്കൗണ്ടുകളും നല്കുന്നുണ്ട്. പല കാർഡുകളും റിവാർഡ് പോയിന്റുകൾ നല്കാറുണ്ട്. ഇതു ശേഖരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ സിനിമാ ടിക്കറ്റ് വരെ സൗജന്യമായി വാങ്ങുവാൻ സാധിക്കും. ഇത്തരത്തിൽ അവ നല്കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പക്ഷേ പണം നിശ്ചിത ദിവസത്തിനകം അടച്ചില്ലെങ്കിൽ പഴ്സിൽ തുള എപ്പോൾ വീണുവെന്ന് ചോദിച്ചാൽ മതി. ചിലപ്പോൾ വൻ കടക്കെണിയിലാവാനും താമസം വേണ്ട. പ്രതിമാസം 1.75 –3.50 ശതമാനം വരെയാണ് പലിശ നല്കേണ്ടത്. പലിശയ്ക്കു പുറമേ ലേറ്റ് ഫീയും (200–500 രൂപ) നല്കേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് പിൻവലിക്കുവാനുളള പ്രവണത ചിലർക്കെങ്കിലുമുണ്ട്. ഓർമിക്കുക. ഇങ്ങിനെ പിൻവലിക്കുന്ന തുകയ്ക്ക് അന്നു മുതിൽ പലിശ നല്കേണ്ടതായി വരും. നിരക്ക് പ്രതിമാസം 2.5–3.5 ശതമാനം. കൂടാതെ ട്രാൻസാക്ഷൻ ഫീസും നല്കേണ്ടതായി വരും. ഇത് 100 രൂപ മുതൽ 2.5 ശതമാനം വരെയാണ്. ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിക്ക് പുറത്ത് വാങ്ങൽ നടത്തരുത്. ചില കമ്പനികൾ ഇതിന് അധിക ഫീസ് (ഓവർ ഡ്രോൺ ഫീസ്) വാങ്ങാറുണ്ട്. ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് വേണമെങ്കിൽ അധിക പണം നല്കണം. ചെക്ക് മടങ്ങിയാൽ ബാങ്കിൽ നല്കേണ്ട തുകയ്ക്കു പുറമേ റിട്ടേൺ ചാർജും നല്കേണ്ടതായി വരും. .

    • [message]
      • ചെയ്യേണ്ടത്
        • ആവശ്യമുണ്ടെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് എടുക്കുക. ക്രെഡിറ്റ് കാർഡ് എടുത്താൽ അച്ചടക്കം പാലിക്കുക. സാധനം വാങ്ങുന്ന സമയത്ത് പണം നൽകേണ്ടാത്തതിനാൽ കൂടുതൽ വാങ്ങാനുള്ള പ്രവണത കാർഡുടമകൾക്കു പൊതുവേ ഉണ്ട്. അത്തരത്തിലുള്ള പ്രലോഭനത്തിൽ വീഴാതിരിക്കുക. അതേപോലെ ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ വാങ്ങൽ ഒതുക്കി നിർത്തുക.


  • ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് തുകയുടെ തിരിച്ചടവിൽ വീഴ്ച വരുത്താതിരിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് എടുക്കാതിരിക്കുക. കുടിശക വരുത്തുന്നതും കാഷ് എടുക്കുന്നതും വലിയ ചാർജ് വരുത്തി വയ്ക്കുന്നവയാണ്. ഇതിനു വലിയ പിഴ നൽകേണ്ടതായി വരും.
  • സ്റ്റേറ്റ്മെന്റുകൾ സൂക്ഷിച്ചു വയ്ക്കുക. തർക്കമുണ്ടായാൽ ഡ്യൂപ്ലിക്കേറ്റ് അന്വേഷിച്ചു നടക്കേണ്ടതായി വരികയില്ല. അതിനു നൽകുന്ന ചാർജ് ഒഴിവാക്കുകയും ചെയ്യാം.
  • ഒന്നോ രണ്ടോ കാർഡുകളിൽ ഒതുങ്ങി നിൽക്കുക. ചിലരുടെ പഴ്സ് നോക്കിയാൽ നിറയെ ക്രെഡിറ്റ് കാർഡുകൾ അടുക്കി വച്ചിരിക്കുന്നതു കാണുവാൻ സാധിക്കും. കടക്കെണിയുടെ തുടക്കമാണ് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ.

www.deepika.com

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment