വീപ്പയില്‍ വെള്ളം നിറച്ച് കിതച്ച കുട്ടിക്കാലം, അമ്മയുടെ പരുപരുത്ത കൈകള്‍ കണ്ടുവളര്‍ന്ന യൗവനം



'ആദ്യമായി ഓട്ടമത്സരത്തില്‍ വിജയിയായപ്പോള്‍ സമ്മാനമായി ലഭിച്ച ഉച്ചഭക്ഷണം മുതല്‍ ആകാശത്തേക്ക് അമ്പെയ്യുന്ന വിജയചിഹ്നം വരെ' ഉസൈന്‍ ബോള്‍ട്ടെന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്റെ ജീവിതത്തെ ഒറ്റവരിയില്‍ ഇങ്ങനെ വായിക്കാം. സമ്മര്‍ദത്തിന്റെ കൊടുമുടിയില്‍ നിന്ന് 100 മീറ്റര്‍ ഓടുന്നതിനിടയില്‍ എതിരാളിയെ നോക്കി പുഞ്ചിരിക്കാന്‍ ബോള്‍ട്ടിനല്ലാതെ മറ്റാര്‍ക്കു കഴിയാനാണ്. ജീവിതത്തില്‍ ഒന്നൊന്നായി ഓടിത്തോല്‍പ്പിച്ച പ്രതിസന്ധികള്‍ തന്നെയാണ് കരളുറപ്പുള്ള ഒരു അത്‌ലറ്റായി ജമൈക്കന്‍ താരത്തെ വാര്‍ത്തെടുത്തത്.
ജമൈക്കയിലെ ഷെര്‍വുഡെന്ന ഗ്രാമം, കുഞ്ഞുബോള്‍ട്ട് ഓടിനടന്ന ഇടവഴികളും മണ്‍പാതകളും, പരിശീലനത്തില്‍ നിന്ന് മുങ്ങി നടന്ന വൈകുന്നേരങ്ങള്‍, രാത്രിയില്‍ കൂട്ടുകാരോടൊപ്പമുള്ള ആഘോഷം, ക്രിക്കറ്റ് താരമാകാന്‍ കഴിയാത്തതിലെ നിരാശ. ഇതൊക്കെ തന്നെയാണ് ബോള്‍ട്ടെന്ന താരത്തിന്റെ പിറവിക്ക് പിന്നില്‍.
വെസ്റ്റിന്‍ഡീസില്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ 1700ല്‍ കുടിയേറിപ്പാര്‍ത്ത സ്ഥലമാണ് ഷെര്‍വുഡ്. ട്രലാവ്‌നിയക്കടുത്തുള്ള ഷെര്‍വുഡിലാകെയുള്ളത് കുറച്ചു മനുഷ്യര്‍ മാത്രമാണ്. അങ്ങിങ്ങ് മാത്രം ഏതാനും വീടുകള്‍ കാണാം. അച്ഛന്‍ വെല്ലസ്‌ലിയുടെ പലചരക്കു കടയില്‍ നിന്ന് കിട്ടുന്ന ലാഭത്തിലായിരുന്നു ബോള്‍ട്ടിന്റെ കുടുംബം ജീവിച്ചിരുന്നത്. അമ്മ ജെന്നിഫറായിരുന്നു ചെറുപ്പത്തില്‍ ബോള്‍ട്ടിന്റെ പ്രിയപ്പെട്ടവള്‍. അമ്മ പറയുന്നത് എന്തും അനുസരിക്കുന്ന, അമ്മയുടെ കൈയില്‍ തൂങ്ങി നടക്കുന്ന, ഒരു അമ്മ കുട്ടിയായിരുന്നു ചെറുപ്പത്തില്‍ ബോള്‍ട്ട്. അവിടെ നിന്ന് അത്‌ലറ്റിക്‌സിലേക്ക് ബോള്‍ട്ടിനെ എത്തിച്ച ഇന്ധനം പകര്‍ന്നു നല്‍കിയത് അച്ഛനാണ്.


കോട്‌നി വാല്‍ഷിനെപ്പോലെയോ ബ്രയാന്‍ ലാറയെപ്പോലെയോ ക്രിക്കറ്റ് താരമാകണം എന്നായിരുന്നു ബോള്‍ട്ടിന്റെ ആഗ്രഹം. പേസ് ബൗളിങ്ങ് മെച്ചപ്പെടാന്‍ ഓടുന്നത് നല്ലതാണെന്ന ധാരണയിലാണ് ബോള്‍ട്ട് സ്‌കൂളിലെ ഓട്ടമത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. എന്നാല്‍ വില്യംനിബ് സ്‌കൂളിലെ പരിശീലകന്‍ ബോള്‍ട്ടിലെ അത്‌ലറ്റിനെ കണ്ടെത്തുകയായിരുന്നു. ഓട്ടത്തില്‍ നിനക്ക് കഴിവുണ്ടെങ്കില്‍ ആര്‍ക്കും നിന്നെ തടയാനാകില്ല എന്ന പരിശീലകന്റെ വാക്കാണ് ബോള്‍ട്ടിന് കരുത്തു പകര്‍ന്നത്. അവിടെ നിന്ന് ബോള്‍ട്ടെന്ന അത്‌ലറ്റ് പിറക്കുകയായിരുന്നു.
ബോള്‍ട്ടിന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പൈപ്പ് കണക്ഷനില്ലാത്തതിനാല്‍ അടുത്തുള്ള നദിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന് വലിയ നാലു വീപ്പ നിറക്കണമായിരുന്നു. ഒരു വീപ്പ നിറയണമെങ്കില്‍ 12 ബക്കറ്റ് വെള്ളം വേണമായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോകുന്നതിനാല്‍ ഈ വീപ്പയെല്ലാം നിറക്കേണ്ടത് ബോള്‍ട്ടിന്റെ ജോലിയായിരുന്നു. ഒരു ദിവസം 48 പ്രാവശ്യം ബോള്‍ട്ടിന് വീട്ടില്‍ നിന്ന് നദിയിലേക്കും തിരിച്ചും നടക്കേണ്ടി വന്നു. ഇതിന് ഒരെളുപ്പവഴി കുഞ്ഞുബോള്‍ട്ട് തന്നെ കണ്ടെത്തി. തനിക്ക് താങ്ങാന്‍ കഴിയാതിരുന്നിട്ടും കഷ്ടപ്പെട്ട് ഓരോ തവണയും രണ്ട് ബക്കറ്റ് വെള്ളം വീപ്പയിലെത്തിച്ചു. ആ നടത്തമാണ് ബോള്‍ട്ടിന്റെ ചുമലുകള്‍ക്കും കാലുകള്‍ക്കും ബലം നല്‍കിയത്. നൂറു മീറ്റര്‍ മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം ബോള്‍ട്ടിന്റെ ശരീരത്തില്‍ പൊടിയുന്ന വിയര്‍പ്പു തുള്ളികള്‍ വീപ്പയില്‍ വെള്ളം നിറഞ്ഞു തുളുമ്പുന്നതു പോലെ നമുക്ക് തോന്നിയാല്‍ അതില്‍ അദ്ഭുതപ്പെടേണ്ട കാര്യവുമില്ല.
ട്രാക്കിലിറങ്ങിയപ്പോള്‍ ബോള്‍ട്ടിന് ഏറ്റവും വെല്ലുവിളി തന്റെ നീളം കുറഞ്ഞ വലതുകാലായിരുന്നു. ഇടതുകാലിനേക്കാള്‍ അര ഇഞ്ച് ചെറുതായിരുന്നു ബോള്‍ട്ടിന്റെ വലംകാല്‍. അതോടൊപ്പം ഓടുന്നതിനിടയില്‍ വശങ്ങളിലേക്ക് നോക്കുന്നതും ജമൈക്കന്‍ താരത്തിന്റെ വേഗതയെ ബാധിച്ചു. എന്നാല്‍ പരിശീലകന്‍ ഗ്ലെന്‍മില്‍സും അമേരിക്കന്‍ സ്പ്രിന്ററും എതിരാളിയുമായ ടൈസന്‍ ഗേയുമാണ് ഇതെല്ലാം മറികടക്കാന്‍ ബോള്‍ട്ടിനെ സഹായിച്ചത്. മറ്റുള്ളവരെ തോല്‍പ്പിക്കണമെങ്കില്‍ ലക്ഷ്യത്തിലേക്ക് മാത്രം തുറിച്ച് നോക്കി ഓടണമെന്ന് ഗ്ലെന്‍മില്‍സ് ബോള്‍ട്ടിനെ ഉപദേശിച്ചു. ട്രാക്കില്‍ നിന്നാല്‍ മുന്നിലേക്ക് തുറിച്ചു നോക്കുന്ന, ട്രാക്കിനെ വെറുപ്പോടെ നോക്കി ഓടുന്ന ടൈസന്‍ ഗേ ബോള്‍ട്ടിന് ഒരദ്ഭുതമായിരുന്നു. ഈ ഉപദേശവും അദ്ഭുതവും കൂട്ടിച്ചേര്‍ത്ത് ബോള്‍ട്ട് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് മാത്രം നോക്കി ഓടാന്‍ തുടങ്ങി.
2004ന് ശേഷമാണ് ബോള്‍ട്ടിന്റെ കൈയില്‍ പണമെത്തി തുടങ്ങിയത്. പതിനേഴാം വയസ്സില്‍ നാട്ടിലെ സൂപ്പര്‍പ്ലസ് എന്ന സൂപ്പര്‍ മാര്‍ക്കറ്റുമായി കരാറൊപ്പിട്ട് പണം വാങ്ങാന്‍ തുടങ്ങിയ ബോള്‍ട്ട് ആദ്യമായി അമ്മയ്ക്ക് ഒരു വാഷിങ് മെഷീന്‍ വാങ്ങിക്കൊടുക്കുകയാണ് ചെയ്തത്.  തന്റെ മുഷിഞ്ഞ ഷര്‍ട്ടുകള്‍ കൈകൊണ്ടു അലക്കിയിരുന്ന അമ്മ ബോള്‍ട്ടിന്റെ മനസ്സില്‍ എന്നും ഒരു നൊമ്പരമായിരുന്നു. അതിനുള്ള പ്രായശ്ചിത്തമായിരുന്നു ആ വാഷിങ് മെഷീന്‍
ഇതിഹാസ താരമെന്ന നിലിയില്‍ ബോള്‍ട്ടിന്റെ ജനനത്തിന് സാക്ഷിയായത് 2008ലെ ഒളിമ്പിക്‌സിലെ കിളിക്കൂട് സ്റ്റേഡിയമാണ്. ലോകറെക്കോര്‍ഡോടെ ഫിനിഷിങ് ലൈന്‍ തൊട്ട ബോള്‍ട്ട് അവിടെ ആദ്യമായി തന്റെ വിജയചിഹ്നം പ്രദര്‍ശിപ്പിച്ചു. വാനിലേക്ക് അമ്പ് തൊടുക്കുന്ന ആ ആക്ഷന്‍ പിന്നീട് ബോള്‍ട്ടിന്റെ മുഖമുദ്രയായി മാറി. ജമൈക്കയിലെ നര്‍ത്തകനായ ഒരു സുഹൃത്തില്‍ നിന്നാണ് ബോള്‍ട്ട് ആ ആക്ഷന്‍ പഠിച്ചെടുത്തത്. അന്ന് അത് ലോകം മുഴുവന്‍ അനുകരിച്ചു. ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുമ്പോഴും ഭൂമിയില്‍ ആരാധകരുടെ മനസ്സിനൊപ്പം നില്‍ക്കാനും ബോള്‍ട്ടിന് സാധിച്ചു എന്നത് തന്നെയാണ് വേഗരാജകുമാരനെ വ്യത്യസ്തനാക്കുന്നത്.
ബോള്‍ട്ടിനെക്കുറിച്ച് ബോള്‍ട്ട് തന്നെ പറഞ്ഞ ഒരു വാക്കുണ്ട് 'ഞാനിപ്പോള്‍ ജീവിക്കുന്ന ഇതിഹാസമാണ്. ജെസ്സി ഓവന്‍സിനെയും മുഹമ്മദ് അലിയെയും പോലെ'. ബോള്‍ട്ടെന്ന മിന്നില്‍വേഗത്തെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വിശേഷണം ഒരു ശബ്ദതാരാവലിയിലുമുണ്ടാകില്ല.

ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്‌

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ