Posts

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.

സൗജന്യ പഠനമൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.


 ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്‌ളാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്‌ളീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍:




കേരളത്തില്‍ 14 ജവഹര്‍ നവോദയ വിദ്യാലയങ്ങളുണ്ട്. ചെന്നിത്തല, വടകര, നേര്യമംഗലം, കുളമാവ്, ചെണ്ടയാട്, പെരിയ, കൊട്ടാരക്കര, വടവാതൂര്‍, വെണ്‍കുളം, മലമ്പുഴ, വെച്ചൂച്ചിറ, മായന്നൂര്‍, ചെട്ടച്ചാല്‍, ലക്കിടി എന്നിവിടങ്ങളിലാണ് ഇവ. ഓരോ സ്‌കൂളിലും ആറാംക്ലാസില്‍ 80 പേര്‍ക്കാണ് പ്രവേശനം. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളാണിവ. സംവരണം വ്യവസ്ഥകള്‍പ്രകാരം. 25 ശതമാനം സീറ്റ് പട്ടണപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ്. മൊത്തമുള്ള സീറ്റിന്റെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്ക്. ഭിന്നലിംഗക്കാര്‍ക്കും പ്രവേശനം നല്‍കും. പക്ഷേ, സംവരണമില്ല. അവരെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. യോഗ്യത: ജവഹര്‍ നവോദയ വിദ്യാലയം സ്ഥിതിചെയ്യുന്ന ജില്ലയിലുള്ളവര്‍ക്കേ ആ ജില്ലയിലെ സ്‌കൂളിലേക്ക് അപേക്ഷിക്കാന്‍ കഴിയൂ. 2005 മേയ് ഒന്നിനും 2009 ഏപ്രില്‍ 30നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. 2017'18 അധ്യയനവര്‍ഷം സര്‍ക്കാര്‍/എയ്!ഡഡ് സ്‌കൂളില്‍ അഞ്ചാംക്‌ളാസില്‍ പഠിച്ചിരിക്കണം. 2018'19 ലെ നവോദയ സ്‌കൂള്‍ പ്രവേശനത്തിനുമുമ്പായി അഞ്ചാംക്‌ളാസ് പരീക്ഷ ജയിച്ചിരിക്കണം. ഗ്രാമീണമേഖലാ സംവരണവിഭാഗത്തില്‍ പരിഗണിക്കപ്പെടാന്‍ വിദ്യാര്‍ഥി മൂന്ന്, നാല്, അഞ്ച് ക്‌ളാസുകള്‍ ഗ്രാമീണമേഖലയിലെ സ്‌കൂളുകളില്‍ പഠിച്ചവരാവണം. ഈ ക്‌ളാസുകളില്‍ ഒരു ദിവസമെങ്കിലും പട്ടണപ്രദേശത്ത് പഠിച്ചവര്‍ക്ക് ആനുകൂല്യം കിട്ടില്ല. പ്രവേശനം: കേരളത്തിലെ സ്‌കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ 2018 ഫെബ്രുവരി 10ന് രാവിലെ 11.30ന് ആയിരിക്കും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 100 മാര്‍ക്കിന്റെ 100 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. മെന്റല്‍ എബിലിറ്റി (50 ചോദ്യം, 50 മാര്‍ക്ക്, 60 മിനിറ്റ്), അരിതമെറ്റിക് (25, 25, 30), ലാംഗ്വേജ് (25, 25, 30) ടെസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ഉത്തരം തെറ്റിയാല്‍ മാര്‍ക്കുപോകില്ല. ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെയുള്ള 21 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ ലഭിക്കും. ഏതുഭാഷയില്‍ വേണമെന്ന് അപേക്ഷിക്കുമ്പോള്‍ അറിയിക്കണം. അപേക്ഷിക്കാം: അപേക്ഷ, കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയേ നല്‍കാന്‍ കഴിയൂ. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങളാണ് CSC ആയി പ്രവര്‍ത്തിക്കുന്നത്. www.nvshq.org യില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന നിശ്ചിതഫോറം വിദ്യാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്ററില്‍നിന്ന് പൂരിപ്പിച്ചുവാങ്ങി കൂടെ കൊണ്ടുപോകണം. അപേക്ഷ അപ്‌ലോഡ് ചെയ്യാവുന്ന അവസാന തീയതി നവംബര്‍ 25.


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment