സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ഥികള്‍ വലയുന്നു

Unknown
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനായി 2010-11 വര്‍ഷത്തില്‍ 5ലക്ഷം രൂപ ഡെപ്പോസിറ്റും 22 ലക്ഷം രൂപയുടെ ബാങ്ക്ഗ്യാരന്റിയും നല്‍കേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്ക് നീതികിട്ടുന്നില്ലെന്ന്പരാതി.

ഒരേസമയം ഡൊപ്പോസിറ്റും ബാങ്ക് ഗ്യാരന്റിയും നല്‍കേണ്ടിവരുന്നതാണ് അനീതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതിയാകട്ടെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ. മറിച്ച് സ്വാശ്രയ മാനേജ്‌മെന്റുകളും ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ 10-ാമത്തെ ക്ലോസ് അനുസരിച്ച് മുപ്പത്തിഅഞ്ചുശതമാനം മാനേജ്‌മെന്റില്‍ പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാര്‍ഥിയും 5.5 ലക്ഷം രൂപ വാര്‍ഷികഫീസും 5 ലക്ഷം രൂപ പലിശരഹിത ഡെപ്പോസിറ്റുമായി നല്‍കണമെന്നു മാത്രമേ അനുശാസിക്കുന്നുള്ളൂ. ബാങ്ക് ഗ്യാരന്റിയേക്കുറിച്ച് എങ്ങും പറയുന്നില്ല. മെഡിക്കല്‍ മാനേജുമെന്റുകള്‍ ഗവണ്‍മെന്റുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഇറക്കിയ പ്രോസ്‌പെക്ടസിലും ബാങ്ക് ഗ്യാരന്റി പരാമര്‍ശിക്കപ്പെടുന്നില്ല.

നീണ്ട കോടതിയുദ്ധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞവര്‍ഷം സ്വകാര്യ മെഡിക്കല്‍ പ്രവേശനം സാധ്യമായത്. ഇതിനിടയില്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ആദ്യം നടത്തിയ പ്രവേശനപരീക്ഷ കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും ഒരു പരീക്ഷ നടത്തി അതില്‍ നിന്നുള്ള റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രവേശനം നടന്നത്.
ഈ കോടതിയുദ്ധങ്ങളില്‍ ആദ്യം ഹൈക്കോടതിയില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ സിംഗ്ള്‍ ബഞ്ച് ബാങ്ക് ഗ്യാരന്റി പാടില്ലെന്ന് ഉത്തരവിറക്കുകയും ഇതിനെ തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപ്പീലില്‍ ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഇത് റദ്ദ് ചെയ്ത് ബാങ്ക്ഗ്യാരന്റി ആവാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ബെഞ്ച് ഇതില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ് ഇടക്കാല സ്വഭാവമുള്ളതാണെന്നും ബാങ്ക് ഗ്യാരന്റി ഒഴികെയുള്ള കാര്യങ്ങളില്‍ വാദംകേട്ട് 2010 നവംബറില്‍ അന്തിമതീര്‍പ്പ് കല്പിക്കാന്‍ സിംഗിള്‍ബെഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിനിടെ സുപ്രീംകോടതി നിര്‍ദേശത്തില്‍ ഇറക്കിയ പ്രോസ്‌പെക്ടസില്‍ വിദ്യാര്‍ഥികള്‍ പലിശരഹിത കോഷന്‍ ഡെപ്പോസിറ്റായി 5 ലക്ഷം രൂപ നല്‍കണമെന്ന് മാനേജ്‌മെന്റ് പറയുന്നുണ്ട്. എന്നാല്‍ ഈ മാനേജ്‌മെന്റ് അസോസിയേഷനു കീഴില്‍ വരുന്ന കോളേജുകള്‍ തന്നെ കോഷന്‍ ഡെപ്പോസിറ്റായി മറ്റൊരു തുക വാങ്ങിക്കുന്നുണ്ടെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നു.
ഒക്‌ടോബര്‍ മാസത്തില്‍ മാറ്റിവെച്ച കേസില്‍ തുടര്‍വാദം കേട്ട് സിംഗിള്‍ ബെഞ്ച് ഇതുവരെ അന്തിമ ഉത്തരവിറക്കാത്തതാണ് കുട്ടികള്‍ക്ക് വൈഷമ്യമുണ്ടാക്കിയിരിക്കുന്നത്. കൂടാതെ 2010-11 ലേതുള്‍പ്പെടെയുള്ള അഡ്മിഷനുകളെ കുറിച്ച് പുനഃപരിശോധിക്കുമെന്ന് ഈയിടെ പറഞ്ഞ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും ഈ വസ്തുതകള്‍ പരിശോധിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു.

സുപ്രീംകോടതി ബാങ്ക് ഗ്യാരന്റി അനുവദിക്കുകയും ഡെപ്പോസിറ്റിന്റെ കാര്യം പ്രോസ്‌പെക്ടസില്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് പുനപരിശോധിക്കാനുദ്ദേശ്യമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മാതൃഭൂമിയോട് പറഞ്ഞു.
കമ്മിറ്റിക്ക് പ്രത്യക്ഷത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചാല്‍ പരിശോധിക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഇതിനെക്കുറിച്ച് ആരാഞ്ഞാല്‍ അപ്പോള്‍ വസ്തുതകള്‍ പരിശോധിച്ച് പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിനോദ് നെടുമുടി

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment