വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയo

Unknown
വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കാനും പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകള്‍ ഇന്ന്‌ ഏറെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വെബ്‌ സൈറ്റുകളില്‍ മുന്‍പന്തിയിലാണ്‌. ബ്ലോഗിംഗ്‌ അച്ചടി മാധ്യമത്തെ സ്വാധീനിക്കുന്നുവെങ്കില്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റുകള്‍ ഉന്നം വയ്‌ക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളെയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനപ്രകാരം ഇന്റര്‍നെറ്റിലെത്തുന്ന മുതിര്‍ന്ന പ്രായക്കാരില്‍ 48 ശതമാനം പേരും വീഡിയോ കാണാറുണ്ടെന്ന്‌ എടുത്തു പറയുന്നു. യുവാക്കളുടെ ഇടയില്‍ ഈ ശതമാനക്കണക്ക്‌ ഇതിലുമധികമാണ്‌. 2007 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്‌ക്ക്‌ 2054 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ വീഡിയോ അപ്‌ലോഡിംഗിന്റെ വര്‍ദ്ധിച്ച സ്വീകാര്യത വെളിവാക്കുന്ന പഠനം നടത്തിയത്‌. വീഡിയോ പങ്കിടലിന്റെ വെബ്‌സൈറ്റുകളില്‍ ഏറ്റവും പോപ്പുലറായ യൂടൂബില്‍ മാത്രം 2008 ജനുവരി മാസം 79 ദശലക്ഷം ഉപയോക്താക്കള്‍ 3 ബില്യണ്‍ വീഡിയോ കാണുകയുണ്ടായി. ഓരോ മിനിട്ടിലും ഏകദേശം പത്തുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യൂടുബിലേക്കെത്തുന്നു.

പ്രത്യേകിച്ച്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ്‌ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങള്‍ പടര്‍ന്നു പന്തലിച്ചത്‌. ഇതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണുള്ളത്‌. ഒന്നാമതായി ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ മേഖലയിലെ കടുത്ത മല്‍സരവും ഗവേഷണവികസന (R&D) മേഖലയിലെ ചടുലമായ മുന്നേറ്റവും ഉപകരണങ്ങളുടെ വലിപ്പം കുറയ്‌ക്കാനിടയാക്കി ഒപ്പം ക്യാമറയുടെ വിവരസംഭരണശേഷി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്‌തു. കാസറ്റ്‌-വി.സി.ആര്‍. കൂട്ടുകെട്ടിനെ തകര്‍ത്താണ്‌ സി.ഡി പ്ലയറുകളും ഡിജിറ്റല്‍ മൂവിക്യാമുകളും വിപണിയിലെത്തിയത്‌. ഇവയുടെ ഭാരമോ വളരെ കുറവും. എന്തിന്‌ പോക്കറ്റിലൊതുങ്ങുന്ന വീഡിയോ പ്ലയറുകളും മൊബൈല്‍ ഫോണിന്റെ സൗകര്യത്തിലൊളിഞ്ഞിരിക്കുന്ന ക്യാമറകളും വീഡിയോ ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയമാക്കി. രണ്ടാമതായി എടുത്തുപറയേണ്ടത്‌ പകര്‍ത്തിയ ഫയലിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ വരവോടെ ഇന്റര്‍നെറ്റിലൂടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ പോലും വളരെയെളുപ്പം കൈമാറ്റം ചെയ്യാമെന്നായിരിക്കുന്നു. ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌ എന്നീ വയര്‍ലെസ്‌ സങ്കേതങ്ങള്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണില്‍നിന്നും മറ്റൊരു മൊബൈല്‍ ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ ദൃശ്യശേഖരം പകര്‍ത്താം. മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌/എം.എം.എസ്‌ സൗകര്യം മുഖേന ചെറിയ ദൈര്‍ഘ്യം ഉള്ള ഫയലുകള്‍ ലോകത്തെവിടേയും അയയ്‌ക്കാം. ഇതെല്ലാം സമൂഹത്തെ ഗുണപരമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്‌.

അമേരിക്കയില്‍ ഇന്‍ര്‍നെറ്റില്‍ നിന്നും വായിക്കുന്നവരുടെ എണ്ണത്തെക്കാളും വീഡിയോ കാണുന്നവരുടെ എണ്ണമാണ്‌ കൂടുതല്‍. ഇവിടെ പ്രസക്തമാകുന്ന ചോദ്യം വായനയുടെ കുറവ്‌ ആണ്‌. നാഷണല്‍ എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ആര്‍ട്‌സ്‌ നടത്തിയ പഠനത്തില്‍ ഫലപ്രദമായ വായന നല്‍കുന്ന ആനന്ദത്തിനും ബുദ്ധിവികാസത്തിനും ഇത്തരം ഇല്‌ക്‌ട്രോണിക്‌ സംവിധാനങ്ങള്‍ ബദലാകില്ല എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വായിക്കണോ അതോ കാണണോ എന്ന ചോദ്യമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ സജ്ജീവമായ ചര്‍ച്ചയ്‌ക്ക്‌ വീധേയമാകേണ്ടത്‌. 18നും 24നും മദ്ധ്യേ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പങ്കാളികളായവരില്‍ പകുതിയിലേറെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ല എന്നു സമ്മതിച്ചു. വിവരം ഗ്രഹിക്കാനുള്ള ഉപാധിയായാണ്‌ വായനയെ കാണുന്നതെങ്കില്‍ വീഡിയോ ചിത്രങ്ങളിലൂടെയും അത്‌ തന്നെയല്ലേ നടക്കുന്നതെന്നും, ഒട്ടേറെ പേജുകളില്‍ പരത്തി പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്തത്‌ ഒന്നോ രണ്ടോ മിനിട്ട്‌ വീഡിയോയ്‌ക്ക്‌ നല്‍കാനാകുമെന്നതും മറുവാദം ആയി ഉയരുന്നു.

ഒരു സാഹിത്യകൃതിയുടെ വായനാനുഭവം ആസ്വാദകന്റെ മനസില്‍ ചില പ്രത്യേക ഇമേജുകള്‍ സൃഷ്‌ടിക്കുന്നു. എഴുത്തുകാരന്റെ ആഖ്യാനശൈലിയും വായനക്കാരന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുമായി ഇടചേര്‍ന്നതാണ്‌ മനസ്സില്‍ രൂപപ്പെടുന്ന വായനയുടെ തലവും അതുമായി ബന്ധപ്പെട്ട്‌ നെയ്‌തെടുക്കുന്ന ഇമേജുകളും. എന്നാല്‍ ഇതേ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരം സംവിധായകന്റെ നിയന്ത്രണത്തിലാണ്‌. ഇദ്ദേഹത്തിന്റെ സൗന്ദര്യ-ദൃശ്യാവിഷ്‌ക്കാരത്തിന്‌ ചുവടുപിടിച്ചാണ്‌ പ്രേക്ഷകന്റെ മനസ്സ്‌ ചലിക്കുന്നത്‌. ചെമ്മീന്‍ വായിച്ചതിനുശേഷം ചലച്ചിത്രം കണ്ടവരുടെയും, ചലച്ചിത്രം കണ്ടശേഷം കൃതി വായിച്ചവരുടേയും, ഇനി ഇതുവരെ ചലച്ചിത്രം കാണാത്ത വായനക്കാരുടേയും മനസ്സിലെ ഇമേജുകള്‍ പല തരത്തിലായിരിക്കുമല്ലോ? ഇത്രയും സൂചിപ്പിച്ചത്‌ അച്ചടിരൂപത്തിന്‌ (Text) വീഡിയോ ഉയര്‍ത്തുന്ന വെല്ലുവിളി സൂചിപ്പിക്കാനാണ്‌. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്ന ഒരു ബ്ലോഗില്‍ വന്ന കമന്റ്‌ ഇവിടെ പ്രസക്തമാണ്‌.
``ഇന്നാകട്ടെ ചിത്രകഥകളും നോവലുകളുമെല്ലാം സിനിമകളായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം കാഴ്‌ചകള്‍ക്ക്‌ നല്‍കുന്നത്‌ കാലഘട്ടത്തിന്റെ സ്വഭാവമാണെന്ന്‌ പറയാം. ജീവിതം അത്രമേല്‍ `വേഗാതുര' മായിരിക്കുന്നു. ഭാവനാ ദാരിദ്രമായിരിക്കും ഇതിന്റെ ഫലം'' - റോബി.
വേഗാതുരമായ ഒരു സമൂഹത്തില്‍ അക്ഷരങ്ങളോടുള്ള ചങ്ങാത്തം കുറയുകയും കാഴ്‌ചകളോടുള്ള പ്രണയം കൂടുകയും ചെയ്യും എന്നതിന്റെ തെളിവ്‌ ഒരോ മിനിട്ടിലും വീഡിയോ ഷെയറിംഗ്‌ ഇടങ്ങളിലേക്കെത്തുന്ന ദൃശ്യങ്ങളുടെ എണ്ണവും, അതിന്റെ ദൈര്‍ഘ്യവും തന്നെയാണ്‌. അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന്‌ പറയാം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ വസിക്കുന്ന ഇന്ത്യയിലും ചൈനയിലും ഇന്റര്‍നെറ്റ്‌ സാന്ദ്രത 15 ശതമാനത്തില്‍ താഴെയാണ്‌. എന്നാല്‍ ഇതൊരു കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുത്തിരിക്കുന്നവേളയില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വീഡിയോ പങ്കിടല്‍ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും. 2007 ഡിസംബറിലെ കണക്കുപ്രകാരം 210 ദശലക്ഷം ഇന്റര്‍നെറ്റ്‌ പൗരന്മാര്‍ (Netizen) ചൈനയിലുണ്ട്‌. അമേരിക്കയുടെ നെറ്റിസണ്‍മാരുടെ എണ്ണമാകട്ടെ 215 ദശലക്ഷം. ചൈനയുടെ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 53.3 ശതമാനവും. അതായത്‌ അടുത്ത വര്‍ഷത്തോടെ അമേരിക്ക രണ്ടാം സ്ഥാനത്തോ അല്ലെങ്കില്‍ ഇന്ത്യയ്‌ക്ക്‌ പിന്നിലായി മൂന്നാം സ്ഥാനത്തോ എത്തും. ഇന്ത്യയിലേയും ചൈനയിലേയും ടെലകോം രംഗമാണെങ്കില്‍ മുന്‍പെങ്ങുമില്ലാത്ത വളര്‍ച്ചാനിരക്കും രേഖപ്പെടുത്തുന്നുണ്ട്‌.

വിവരവിനിമയ സാങ്കേതിക മേഖലയിലെ നവ ഇടപെടലുകളെ വെബ്‌ 2.0 എന്നാണ്‌ വിവക്ഷിക്കുന്നത്‌. പുതിയ തലമുറ വെബ്‌ അധിഷ്‌ഠിതസേവനങ്ങളും ഇതുപയോഗിക്കുന്ന സമൂഹവും ചേര്‍ന്നതാണ്‌ വെബ്‌ 2.0. 2004-ല്‍ O Reilly Media നടത്തിയ സമ്മേളനത്തോടെയാണ്‌ വെബ്‌ 2.0 പ്രസിദ്ധിയാര്‍ജിച്ചത്‌. സാങ്കേതികപരമായ പുതിയ ഉപകരണങ്ങളെയല്ല രണ്ടാം തലമുറ വെബ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ മറിച്ച്‌, വെബ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവ രൂപകല്‌പന ചെയ്യുന്നവരും ഇത്‌ ഉപയോഗിക്കുന്ന അന്തിമ ഉപഭോക്താക്കളും (End User) എങ്ങനെ വെബിനെ നോക്കിക്കാണുന്നു എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അന്തിമ ഉപയോക്താക്കള്‍ക്ക്‌ പരമാവധി ഇടപെടാനും അവരുടെ സര്‍ഗവാസന (creativity), വിവരകൈമാറ്റം, സഹവര്‍ത്തിത്വം എന്നിവ ത്വരിതപ്പെടുത്തുന്നതാണ്‌ വെബ്‌ 2.0 ഘടന. പരസ്‌പരം സക്രീയമായി സഹകരിക്കുന്ന ഉപയോക്താവും വിവരശേഖര സംവിധാന സ്ഥാപനവും ഇക്കാലത്തെ അവിഭാജ്യഘടകമാണ്‌. വര്‍ദ്ധിച്ച അധികാരങ്ങള്‍ അന്തിമ ഉപഭോക്താവിന്‌ ലഭിക്കുന്നുണ്ട്‌. അവര്‍ അത്‌ ഫലപ്രദമായോ അല്ലാതെയോ ഉപയോഗിക്കുകയും ചെയ്യുന്നു. വെറും വിവരം വായിക്കുന്ന ഒരാളല്ല ഇന്ന്‌ ഇന്റര്‍നെറ്റിലെത്തുന്ന ഒരോ പൗരനും, മറിച്ച്‌ ബ്ലോഗിലൂടെ പുറംലോകത്തോട്‌ തനിക്കുപറയാനുള്ളത്‌ പറയുന്നവനും, ഫ്‌ളിക്കര്‍,പിക്കാസ എന്നീ ഫോട്ടോഷെയറിംഗ്‌ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ക്യാമറ വഴി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നവരും, യൂടൂബ്‌,ബ്ലിപ്‌.ടിവി എന്നിവയിലൂടെ വീഡിയോ ചിത്രങ്ങള്‍ കൈമാറുന്നവരും സമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇടപെടുകയാണ്‌. ഇതിനൊക്കെ കാരണമാകുന്നതോ മൊബൈല്‍ ഫോണും അതിലുള്‍പ്പെടുത്തിയിട്ടുള്ള ക്യാമറയും.

മൊബൈല്‍ ഫോണ്‍ ക്യാമറയെ ആദ്യകാലത്ത്‌ നമ്മുടേതുപോലുള്ള സമൂഹം ഒരു തരം സംശയദൃഷ്‌ടിയോടെയാണ്‌ വീക്ഷിച്ചത്‌. അല്‍പം അകലം വായ്‌ക്കുകയും ചെയ്‌തു. വ്യക്തികളുടെ പ്രത്യേകിച്ച്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറും എന്ന ആശങ്കയായിയിരുന്നു ആദ്യം നിലനിന്നത്‌. ഇതേ ആശങ്ക ചെറിയതോതില്‍ ഇന്നും സ്ഥായിയായി ഉണ്ടെങ്കിലും മറ്റുപയോഗങ്ങള്‍ സുതാര്യമായ ഒരു സമൂഹ നിര്‍മ്മിതിക്കായി ചെറുക്യാമറകളെ സജ്ജമാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള പൂര്‍ണമായ വിശ്വാസമാകണം ദൃശ്യത്തിന്റെ സ്വീകാര്യതയ്‌ക്ക്‌ പിന്നില്‍. ലൈവ്‌ ടെലികാസ്‌റ്റുകള്‍ക്ക്‌ ചാനല്‍ വാര്‍ത്താഘടനയില്‍ മുഖ്യസ്ഥാനം ലഭിക്കുന്നതും ഇതു കൊണ്ടാണല്ലോ? കരുണാനിധിയുടെ അറസ്റ്റ്‌, തെഹല്‍ക്ക ഒളിക്യാമറപ്രയോഗം എന്നിവയെല്ലാം ഈ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. തെഹല്‍ക്ക എപ്പിസോഡ്‌ അവതരിച്ച നാളുകളില്‍ ചെറുക്യാമറയുടെ (ഒളിക്യാമറ എന്നും പറയാം) സാങ്കേതികപരമായ വിവരങ്ങള്‍, അത്‌ എവിടെ വാങ്ങാന്‍ കിട്ടും, എത്ര വിലയാകും എങ്ങനെയൊക്കെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം എന്നിവയുടെ സചിത്ര വിശദീകരണങ്ങള്‍ പത്രതാളുകളില്‍ നിറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ അന്നത്തെ തെഹല്‍ക്ക ക്യാമറെയെക്കാളും ദൃശ്യവ്യക്തതയോടെ ചിത്രീകരണം നടത്താന്‍ നമ്മെ അനുവദിക്കുന്നു. പ്രസക്തമായ ചോദ്യം ഇത്‌ സമൂഹം, വ്യക്തി എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌.

ഇതിന്റെ ദുരുപയോഗത്തെപറ്റി സൂചിപ്പിച്ച്‌ കൊണ്ട്‌ തുടങ്ങാം!
ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടുകാരിയുമായുള്ള പ്രണയപ്രകടനം അതിരുകടന്നത്‌ മൊബൈല്‍ കാമറ ഉപയോഗിച്ച്‌ പകര്‍ത്തിയെന്ന്‌ മാത്രമല്ല അത്‌ എം.എം.എസ്‌ വഴി കൂട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുകയും അവരില്‍ നിന്ന്‌ പല കൈമാറ്റം നടന്ന്‌ അവസാനം ഒരു വിരുതന്‍ ബാസി.കോം. എന്ന ഇ കോമേഴ്‌സ്‌ പോര്‍ട്ടലില്‍ പ്രണയ പ്രകടനം സി.ഡി. രൂപത്തിലാക്കി വില്‌പനയ്‌ക്ക്‌ വയ്‌ക്കുകയും ചെയ്‌ത്‌ ഏറെ വാര്‍ത്താ കോലാഹലം സൃഷ്‌ടിച്ചിരുന്നല്ലോ. അന്ന്‌ യൂടൂബ്‌ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ ഒരു പക്ഷേ ഇത്‌ ആദ്യം എത്തുക യൂടൂബ്‌ വഴിയുള്ള പൊതു പ്രദര്‍ശനത്തിനായിരുന്നേനെ, എന്നാല്‍ സ്ഥിതി ഇതിലും വഷളായി തീരുകയും ചെയ്യുമായിരുന്നു. അക്കാലത്ത്‌ തന്നെ ഷാഹ്‌ദ്‌-കരീന കപൂര്‍ മാര്‍ ചുംബിക്കുന്ന രംഗം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മേല്‍ പറഞ്ഞ രീതിയില്‍ വിന്യസിക്കുകയും ചെയ്‌തു. ബോംബെയില്‍ നിന്നിറങ്ങിയ ഉച്ച പത്രങ്ങളില്‍ ഫോട്ടോ രൂപത്തില്‍ ഇത്‌ അച്ചടിച്ച്‌ വരികയും ചെയ്‌തു. ഇവിടെ ആദ്യസംഭവത്തില്‍ അറിവോടെ പകര്‍ത്തിയ വീഡിയോ രണ്ടാമത്തേത്‌ പ്രണയജോഡികളുടെ സ്വകാര്യതയിലേക്കുള്ള ക്യാമറ കടന്നുകയറ്റവും. ഇപ്പോഴും പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വികാര പ്രകടനം നടത്തുകയും ഈ രംഗം മൂന്നാമത്‌ ഒരാളെ ഉപയോഗിച്ച്‌ റെക്കോഡ്‌ ചെയ്‌ത ശേഷം പിന്നീട്‌ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ മറ്റോ ഉപയോഗിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഇവിടെ ചര്‍ച്ച മുന്നേറിയതില്‍ പ്രസ്‌തുത ചെയ്‌തികള്‍ വിഷയമായിരുന്നില്ല മറിച്ച്‌ അത്‌ പകര്‍ത്തിയ സാങ്കേതികത മാത്രമാണ്‌ കുറ്റാരോപണത്തിന്റെ മുന്നിലേക്ക്‌ എത്തുന്നത്‌. പകര്‍ത്തിയത്‌ തെറ്റാണ്‌ എങ്കില്‍ ചെയ്‌തതും ഇതുപോലെ വിമര്‍ശന വിധേയമാക്കേണ്ടതല്ലേ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വ്യാപകമായ ഇക്കാലത്ത്‌ പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ സദാനിരീക്ഷണ വലയത്തിലാണ്‌.

സിറ്റിസണ്‍ ജേണലിസവുമായി ബന്ധപെട്ട്‌ ഇതേ ക്യാമറാ-ഇന്റര്‍നെറ്റ്‌ കൂട്ടുകെട്ട്‌ ഒട്ടനവധി സാധ്യതകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സിനിമാ നടന്‍ മമ്മൂട്ടിയുമായി ബന്ധപെട്ട്‌ വന്ന വീഡിയോ അടുത്തകാലത്ത്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സിനിമയുടെ പ്രചരണവുമായി ബന്ധപെട്ട്‌ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മമ്മൂട്ടിയെ ഒരു ആരാധകന്‍ തൊടാന്‍ ശ്രമിക്കുന്നു.. `അതിരുകടന്ന' തൊടലില്‍ കുപിതനായ താരം ആരാധകനെ തല്ലുന്നു. ഈ സംഭവം ഏതോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും തല്‍ക്ഷണം ബ്ലോഗില്‍ എത്തിക്കുകയും ചെയ്‌തു. ബ്ലോഗില്‍ എത്തിയ ഉടനെ തന്നെ ഇത്‌ ചൂടന്‍ വിഭവമായി കമന്റുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഏറെ താമസിച്ചില്ല ഇതേ വീഡിയോ ഓര്‍കൂട്ട്‌, ഇ മെയില്‍ എന്നിവ വഴിയും വ്യാപിക്കാന്‍ തുടങ്ങി. അന്നുതന്നേയോ അതോ തൊട്ടടുത്ത ദിവസമോ ഒരു ഇംഗ്ലീഷ്‌ ദേശിയ ടി.വി ചാനലില്‍ മൊബൈലില്‍ പകര്‍ത്തിയ ഈ വീഡിയോ ചര്‍ച്ച വിഷയമാകുകയും ചെയ്‌തു. മമ്മൂട്ടി കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ടി.വി. ചാനലിലൂടെ വീഡിയോ വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

സിറ്റിസണ്‍ ജേണലസത്തിന്റെ ഒട്ടനവധി സാധ്യതകളിലൊന്നു മാത്രമാണ്‌ മമ്മൂട്ടി ആരാധകനെ തല്ലുന്ന സംഭവത്തിലൂടെ വെളിവായത്‌. Mammootty beats his fan at Malappuram എന്ന വീഡിയോയ്‌ക്ക്‌ യൂടൂബിലും ബ്ലോഗിലും പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ചൂടേറിയതായിരുന്നു. ഇത്‌ യഥാര്‍ത്ഥ വീഡിയോ അല്ലന്നും മോര്‍ഫിംഗ്‌/വിദഗ്‌ദമായി എഡിറ്റ്‌ ചെയ്‌തതുമാണന്ന കമന്റിന്‌ വീഡിയോ ചിത്രം വിശദമായി Analyse ചെയ്‌ത്‌ ബദല്‍ വാദങ്ങളും കമന്റ്‌ രൂപത്തിലെത്തി. ഇതിനു സമാനമായ മറ്റൊരു സംഭവം ഒരു സുവിശേഷ പ്രാസംഗികന്‍ ദേശീയ പതാകയെ മതവുമായി ബന്ധപ്പെടുത്തി വികാരമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതാണ്‌. മമ്മൂട്ടി സംഭവം പോലെ ഇതും വളരെ വേഗം പ്രചരിച്ചു. എന്നാല്‍ ഭീഷണിക്ക്‌ വശംവദനായോ അതോ മറ്റ്‌ പ്രേരണകള്‍ മൂലമോ ആദ്യമായി ഈ വീഡിയോ ഇന്റര്‍നെറ്റിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്‌തയാള്‍ തന്നെ ഇത്‌ അവിടെ നിന്ന്‌ നീക്കം ചെയ്‌തു. ചിത്രം ആസ്വദിച്ചവര്‍ സുഹൃത്തുക്കളുമായി ഇതേ പേജില്‍ വീണ്ടും എത്തിയപ്പോള്‍ 'ഇതിവിടെ ലഭ്യമല്ല' എന്നറിയിപ്പാണ്‌ ലഭിച്ചത്‌. പക്ഷേ സംഗതി നീക്കല്‍ ചെയ്യല്‍ കൊണ്ട്‌ അവസാനിച്ചില്ല. മറ്റാരോ സ്വന്തം കംപ്യൂട്ടറിലേക്ക്‌ ഇത്‌ ആദ്യം കണ്ട മാത്രയില്‍ തന്നെ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരാളാണ്‌ ദേശീയ പതാക വീഡിയോ ആദ്യം നെറ്റിലെത്തിച്ചതെങ്കില്‍ (പിന്നീട്‌ നീക്കം ചെയ്‌തതും) പിന്നീട്‌ ഒട്ടേറെ പേര്‍ ഇതേ ദൃശ്യം നെറ്റില്‍ ലഭ്യമാക്കാന്‍ തുടങ്ങി. അതായത്‌ തൊടുത്തുവിട്ട അസ്‌ത്രത്തേക്കാളും പറഞ്ഞ വാക്കിനേക്കാളും ശക്തമായതും ഒരിക്കലും തിരിച്ചെടുക്കാന്‍ ആകാത്തതുമാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിക്കുന്ന ഫയലുകളും. നമ്മളുദ്ദേശിക്കുന്ന പാതകള്‍ വിട്ടാകും ഇതു മുന്നേറുന്നത്‌. മമ്മൂട്ടിയുടെ വീഡിയോ ഗൗരവമായും, മതവികാരം ഇളക്കി വിടുന്ന സുവിശേഷ പ്രസംഗം നര്‍മ്മ ബോധത്തോടെയുമാണ്‌ കണ്ടെതെങ്കിലും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സിറ്റിസണ്‍ ജേണലിസത്തിന്റെ അപാര സാധ്യതകള്‍ സമൂഹം ഗുണപരമായി തന്നെ ഉപയോഗിക്കണം.

ട്രാഫിക്‌ പോലീസ്‌ കൈക്കൂലി വാങ്ങുന്നത്‌, വില്ലേജ്‌ ഓഫീസിലെ അഴിമതി, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭൂമികൈയ്യേറ്റം, രാഷ്‌ട്രീയ അന്തര്‍ നാടകങ്ങള്‍ ഇങ്ങനെ എത്രയെത്ര വിവാദ വിഷയങ്ങള്‍ക്കാണ്‌ നാം ഓരോ ദിവസവും സാക്ഷിയാകുന്നത്‌. ഇതൊക്കെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്താമല്ലോ. ഇനി പകര്‍ത്തിയ വിവരം എങ്ങനെ പുറം ലോകത്തോട്‌ വിളിച്ചുപറയും എന്നാലോചിച്ച്‌ വിഷമിക്കേണ്ട. ബ്ലോഗിംഗ്‌, യൂടൂബ്‌, വെബ്‌സെറ്റുകള്‍ എന്നിവ വഴി സ്വന്തം പേരിലോ മറ്റൊരു പേര്‌ ഉപയോഗിച്ചോ ഇത്‌ വെളിച്ചത്തുകൊണ്ടുവരാം. അച്ചടിമാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ എക്‌സ്‌ക്ലൂസീവായി പത്രത്തില്‍ മുഖ്യ ശ്രദ്ധ പതിയുന്ന ഭാഗത്തുതന്നെ ലഭ്യമാക്കുന്നുണ്ടല്ലോ, ഇതുപോലെ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ വഴി നിങ്ങള്‍ പ്രകാശിപ്പിക്കുന്ന വീഡിയോ ഇലക്‌ട്രോണിക്‌ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന കാലം വിദൂരത്തിലല്ല.

സെന്‍സറിംഗ്‌ വേണോ!
പൂഞ്ഞാറിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഒരു മ്യൂസിക്‌ വീഡിയോ ആല്‍ബം ഷൂട്ട്‌ ചെയ്‌തു. നാടന്‍ കള്ളുഷാപ്പും, മദ്യപാനവും ഒക്കെ പശ്ചാത്തലത്തില്‍ വരുന്ന ഗാനമായിരുന്നു റെക്കോഡ്‌ ചെയ്‌തത്‌. കള്ളു ഷാപ്പില്‍ മദ്യപിക്കാനെത്തുന്ന നായകനും അയാള്‍ക്ക്‌ സഹായിയാവുന്ന സഹമദ്യപന്മാരുമൊക്കെ ആടിത്തിമിര്‍ത്ത വീഡിയോ ആല്‍ബത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതായിരുന്നു നിഷേധത്തിന്‌ നിദാനം. പക്ഷെ ഇതെങ്ങനെയോ ഇന്റര്‍നെറ്റിലെ ഫയല്‍ ഷെയറിംഗ്‌ സംവിധാനമായ യൂടൂബിലെത്തി പതിനഞ്ചു ദിവസത്തിനകം അയ്യായിരത്തോളം കാഴ്‌ചക്കാരെത്തി. സാമ്പത്തികലാഭം ഉണ്ടായില്ലെങ്കിലും സംഭവം ചര്‍ച്ചയായതിന്റെയും പ്രേക്ഷകരെ കിട്ടിയതിന്റേയും സന്തോഷം പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉണ്ടായിക്കാണുമല്ലോ. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അപ്‌ലോഡ്‌ ചെയ്യുന്നവരുമായി പരസ്യ വരുമാനവും വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ പങ്കുവയ്‌ക്കും. അതോടെ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കിട്ടാത്തതും, ചാനല്‍ പ്രക്ഷേപണ സൗകര്യം കിട്ടാത്തതുമായ സംരഭംങ്ങള്‍ക്ക്‌ പ്രേക്ഷകരെയും ഒപ്പം വരുമാനവും ലഭിക്കും.

ബ്ലോഗിലേക്ക്‌ വീഡിയോ എത്തിക്കുന്ന രീതിയെ വ്‌ളോഗിംഗ്‌ (VLOG-Video LOG) എന്നാണ്‌ വിളിക്കുന്നത്‌. വീഡിയോയ്‌ക്ക്‌ ഒപ്പം വിവരണപാഠവും (Supporting text) നല്‍കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. പുതുതലമുറ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകളില്‍ ദൃശ്യം ഒപ്പിയെടുക്കുന്ന അതേ വേളയില്‍ തന്നെ എം.എം.എസ്‌/മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ബ്‌ളോഗ്‌ പേജില്‍ ഫയല്‍ തത്‌സമയം എത്തിക്കാനുള്ള സംവിധാനങ്ങളുമുണ്ട്‌. ഇതിനൊക്കെ വലിയ തോതില്‍ പണം, സാങ്കേതിക ജ്ഞാനം എന്നിവ ആവശ്യമില്ലതാനും. മറിച്ച്‌ ലോകമാകെ ലഭ്യത, തടസങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിതരണം എന്നിവ നേട്ടങ്ങളുമാണ്‌.

ബ്ലോഗിംഗിലെ, വീഡിയോ ഷെയറിംഗിലെ ഓരോ പ്രവര്‍ത്തനവും എത്ര ചെറുതുമാകട്ടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പകര്‍ന്നു തരുന്ന വിവര നിര്‍മ്മിതിയിലെ ഒരു അഭിവാജ്യഘടകമാവുകയാണ്‌ നിങ്ങളും. സുതാര്യമായ സമൂഹവും ആശയ പ്രകാശനവുമാണ്‌ അന്തിമനേട്ടം. `എന്റെ ചോര തിളയ്‌ക്കുന്നു`, `പൗര വാര്‍ത്ത` എന്നിവയിലൂടെ മാതൃഭൂമി ദിനപ്പത്രം ചെയ്യുന്നതും സിറ്റിസണ്‍ ജേണലിസത്തിന്റെ ഇതേ നീക്കങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി വാര്‍ത്താചാനലുകള്‍ പ്രേക്ഷകര്‍ ചിത്രീകരിക്കുന്ന വീഡിയോ വാര്‍ത്തകള്‍ക്ക്‌ പ്രൈം ടൈമില്‍ ഇടം നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ വരുമ്പോഴാണ്‌ സമൂഹം കൂടുതല്‍ സുതാര്യമാവുകയും അഴിമതി സാധ്യത ചെറിയ ഒരളവുവരെയെങ്കിലും കുറയുന്നതും. വിജിലന്‍സ്‌ നല്‍കിയ രാസപദാര്‍ത്ഥം വിതറിയ നോട്ടുകെട്ടുകളുമായി കൈക്കൂലി നല്‍കുന്നതിനേക്കാള്‍, ഇതേ രംഗം വീഡിയോയില്‍ ഒപ്പിടെയുത്ത്‌ വിജിലന്‍സിന്‌ നല്‍കുക, ഒപ്പം വീഡിയോ ഷെയറിംഗ്‌ സൈറ്റുകളിലും ഇടാം. വെബില്‍ ചിത്രമെത്തിയത്‌ കാര്യക്ഷമമായ നടപടിക്ക്‌ വിജിലന്‍സിനെ പ്രേരിപ്പിക്കാതിരിക്കില്ല.

വാര്‍ത്താമൂല്യത്തിനായി എക്‌സ്‌ക്ലൂസീവ്‌ അഴിമതിക്കഥകള്‍ തന്നെ വേണമെന്നില്ല. ഈ മാസം തെക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ റിക്‌ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വീഡിയോ Sichuan സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂടൂബില്‍ അപ്‌ ലോഡ്‌ ചെയ്‌തു. മേയ്‌ 15 വരെ ഈ വീഡിയോ പ്രേക്ഷകരായി 58,713 പേരെത്തി. ഈ കാലയളവില്‍ യൂടൂബ്‌ ഹോം പേജില്‍ രണ്ടാം സ്ഥാനം നേടിയത്‌ ഭൂകമ്പത്തിന്റെ തികച്ചും വ്യത്യസ്ഥമായ ഈ വീഡിയോ ആയിരുന്നു. സന്ദര്‍ഭ വശാലോ അല്ലെങ്കില്‍ അബദ്ധത്തിലോ റെക്കോര്‍ഡ്‌ ചെയ്യുന്ന വീഡിയോയ്‌ക്കും ഇതുപോലെ ഒട്ടേറെ പ്രേക്ഷകരെ ലഭിക്കാം.

മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ ചെയ്യുന്ന ഫയലുകള്‍ ഇന്റര്‍നെറ്റിലെത്തിക്കാതെതന്നെ ജനങ്ങളിലേക്കെത്തിക്കാനും വഴിയുണ്ട്‌. സിനിമാ പ്രോജക്‌ടര്‍ പോലെയുള്ള ഒരു ചെറു സംവിധാനം (കംപ്യൂട്ടറില്‍ ഘടിപ്പിക്കുന്ന ഓവര്‍ഹെഡ്‌ പ്രോജക്‌ടറുകള്‍ക്ക്‌ സമാനം) മൊബൈല്‍ ഫോണില്‍ കൂട്ടിയിണക്കുന്ന ഗവേഷണം വിജയം കണ്ടുകഴിഞ്ഞു. ഫോണിലുള്ള വീഡിയോ ഭിത്തിയിലേക്കോ, വലിച്ചു കെട്ടിയ വെളുത്ത പ്രതലത്തിലേക്കോ പ്രോജക്‌ട്‌ ചെയ്‌തു കാണിക്കാം. മൊബൈല്‍ ഫോണ്‍ വഴി റെക്കോഡ്‌ ചെയ്‌ത്‌, ഇതില്‍ തന്നെ ഉള്ള ചെറിയ എഡിറ്റിംഗ്‌ സൗകര്യം ഉപയോഗിച്ച്‌ ചിട്ടപ്പെടുത്തിയ വീഡിയോ ചിത്രം ഇതേ ഫോണ്‍ ഉപയോഗിച്ച്‌ തന്നെ പ്രദര്‍ശിപ്പിക്കുന്ന രീതി. ഒരു ചെറു സിനിമാ ലാബായി, പ്രദര്‍ശനശാലയായി മാറുകയാണ്‌ കൈയിലൊതുക്കാവുന്ന മൊബൈല്‍ ഫോണ്‍. ചെറിയ മെമ്മറികാര്‍ഡ്‌ ഉള്‍പ്പെടുത്തിയാല്‍ സാധാരണ സിഡിയില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ സിനിമ ഫോണില്‍ പകര്‍ത്തിയെടുത്ത്‌ ഇതേ പ്രൊജക്‌ടറില്‍ കൂടി കാണിക്കുകയുമാകാം. നിലിവില്‍ എഫ്‌. എം റേഡിയോയുടെ രണ്ടാം വരവോടെ മൊബൈല്‍ ഫോണിന്‌ റേഡിയോ പെട്ടി എന്ന പേര്‌ ലഭിച്ചു. ഇനി സിനിമ തിയേറ്റര്‍ എന്ന പേരാകും മൊബൈല്‍ ഫോണിനെ കാത്തിരിക്കുന്നത്‌ !
********

യൂടൂബ്‌
ഇന്റര്‍നെറ്റിലേക്ക്‌ വീഡിയോ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കാനും മറ്റുള്ളവരുടെ മുന്‍പില്‍ അത്‌ പ്രദര്‍ശിപ്പിക്കുവാനും സഹായിക്കുന്ന സംവിധാനമാണ്‌ യൂടൂബ്‌. നവംബര്‍ 2005ല്‍ sequoia ക്യാപ്പിറ്റല്‍ എന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തെടെ സ്റ്റീവ്‌ ചെന്‍ (ഇപ്പോള്‍ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍), ചാഡ്‌ ഹര്‍ലി (ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍), ജാവേദ്‌ കരീം (ഉപദേശകസമിതിയംഗം) എന്നിവര്‍ ചേര്‍ന്ന്‌ രൂപം കൊടുത്ത സ്ഥാപനമായിരുന്നു യൂടൂബ്‌. മറ്റ്‌ ഡോട്ട്‌കോം കമ്പനികളെ പോലെ വളരെ മുന്‍പെ പൊട്ടി മുളയ്‌ക്കുകയും അകാലമൃത്യു വരിക്കുകയും ചെയ്യേണ്ട ദൗര്‍ഭാഗ്യം യൂടൂബിനുണ്ടായില്ല. യൂടൂബ്‌ വന്ന സമയം എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെയും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെയും ആദ്യ സമയത്ത്‌ തന്നെ രൂപം കൊണ്ടതിനാല്‍ പ്രശസ്‌തിയിലേക്ക്‌ ഉയരാന്‍ അധികസമയമെടുത്തില്ല. ആളുകള്‍ കൂട്ടത്തോടെ യൂടൂബ്‌ ഉപയോഗിക്കാന്‍ തുടങ്ങി. ഏറ്റെടുക്കലുകളും ലയനങ്ങളും കോര്‍പ്പറേറ്റ്‌ ലോകത്ത്‌ പുതുമയല്ല. ഏറെ വൈകിയില്ല (ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ) ഇന്റര്‍നെറ്റ്‌ സര്‍ച്ച്‌ എന്‍ജിന്‍ രംഗത്തെ പ്രബലസാന്നിദ്ധ്യമായ ഗൂഗിള്‍ 2006 ഒക്‌ടോബര്‍ 9 ന്‌ യൂടൂബിനെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ഗൂഗിളില്‍ ലയിപ്പിക്കുന്നതിന്‌ പകരം സ്വതന്ത്രമായി (Subsidary) പ്രവര്‍ത്തിക്കാനാണ്‌ ഗൂഗിള്‍ യൂടൂബിനെ അനുവദിച്ചത്‌. ഗൂഗിളിന്‌ നേരത്തെ തന്നെ വീഡിയോ സേവനം (video.google.com) ഉണ്ടായിരുന്നു. യൂടൂബിന്റെ ഉടമസ്ഥാവകാശം ഗൂഗിളിനായെങ്കിലും സ്ഥാപകര്‍ തന്നെ മാനേജ്‌മെന്റില്‍ തുടര്‍ന്നു. ഗൂഗിള്‍ പോലെയുളള ഒരു ആഗോള കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ യൂടൂബ്‌ സാങ്കേതിക തികവും കൈവരിച്ചു തുടങ്ങി. ഇന്ന്‌ 70 ദശലക്ഷത്തിലേറെ ഉപയോക്താക്കളും 100 ദശലക്ഷത്തിലേറെ വീഡിയോ ക്ലിപ്പിംഗുകളും യൂടൂബിലുണ്ട്‌. ഇന്ത്യന്‍ പതിപ്പ്‌ ഈ മാസമാണ്‌ (മേയ്‌7, 2008) നിലവില്‍ വന്നത്‌. അമേരിക്കയിലെ കാലിഫോണിയയിലുള്ള San Bruno എന്ന സ്ഥലത്താണ്‌ യൂടൂബ്‌ ആസ്ഥാനം.

മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ചെടുക്കുന്ന പത്തു മിനിട്ടില്‍ താഴെയുള്ള വീഡിയോ യൂടൂബിലേക്ക്‌ ചേര്‍ക്കാം. ഇതുകൂടാതെ സിനിമാ ക്ലിപ്പിംഗ്‌, മ്യൂസിക്‌ ആല്‍ബം, ടി.വി പരിപാടികള്‍, പരസ്യങ്ങള്‍ എന്നിവയും ഉപയോക്താക്കള്‍ യൂടൂബിലേക്കെത്തിക്കുന്നുണ്ട്‌. റിയാലിറ്റി ഷോകളിലെ പ്രിയ അവതാരകരുടെ വീഡിയോ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ അപ്‌ലോഡ്‌ ചെയ്യുന്നു. യൂടൂബില്‍ ലഭ്യമാക്കിയിരിക്കുന്ന വീഡിയോ ആസ്വദിക്കാനായി രജിസ്‌ട്രേഷനോ പ്രത്യേക നടപടി ക്രമങ്ങളോ ആവശ്യമില്ല. ആര്‍ക്കും എപ്പോഴും കാണാനും ആസ്വദിക്കാനും പറ്റുന്ന രീതിയില്‍ സര്‍ച്ചിംഗ്‌ സൗകര്യത്തോടെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തിരിക്കന്നത്‌. എന്നാല്‍ കണ്ടന്റ്‌ യൂടൂബിലേക്ക്‌ കൂട്ടിചേര്‍ക്കാന്‍ ചെറിയ രജിസ്‌ട്രേഷന്‍ നടപടിക്രമമുണ്ട്‌. ബ്ലോഗിംഗ്‌ പോലെ ഇമെയില്‍ ഐ.ഡി ഉള്ള ആര്‍ക്കും ലളിതമായ സ്റ്റെപ്പുകളിലൂടെ യൂടൂബ്‌ അംഗമാകാം. യൂടൂബിലെത്തിച്ച വീഡിയോ ആരൊക്കെ കാണണമെന്നും അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ തീരുമാനിക്കാം. ഒന്നുകില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി മാത്രം പങ്കുവയ്‌ക്കാം. ഇത്‌ പൊതു ഇടത്തില്‍ (Public domain) ലഭ്യമാവുകയില്ല. അല്ലെങ്കില്‍ ആര്‍ക്കും എപ്പോഴും ആസ്വദിക്കാവുന്ന രീതിയില്‍ അപ്‌ലോഡ്‌ ചെയ്യാം. വീഡിയോ കൂട്ടിചേര്‍ക്കുന്ന വേളയില്‍ തന്നെ എങ്ങനെ (private or public) കാണമെന്ന വിവരം നല്‍കിയാല്‍ മതിയാകും.

വിവാദങ്ങളിലൂടെ യാത്ര
അശ്ലീല വീഡിയോ, സ്വകാര്യതയുടെ പരിധികള്‍ ലംഘിക്കുന്നവ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപകീര്‍ത്തി(defamatory) ഉണ്ടാക്കുന്നവ, വര്‍ഗ-വര്‍ണവിവേചനം ഉയര്‍ത്തുന്ന തൂടങ്ങി വാണിജ്യതാത്‌പര്യമുള്ള പരസ്യങ്ങളും, ക്രിമിനല്‍ സ്വാഭാവം പ്രകടിപ്പിക്കുന്ന വീഡിയോ ചിത്രങ്ങളും വന്‍തോതില്‍ യൂടൂബിലേക്കെത്തുകയും അതിലേറെ പേര്‍ ഇതിന്റെ കാഴ്‌ചക്കാരാക്കുകയും ചെയ്‌തതോടെ വിവാദത്തിന്റെ വഴികളിലും യൂടൂബിന്റെ യാത്രയെത്തി. ഉചിതമല്ലാത്ത(inappropriate) വീഡിയോ ശ്രദ്ധയില്‍ പെട്ടാല്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള രീതി യൂടൂബ്‌ വെബ്‌സൈറ്റില്‍ ഇതിനെ തുടര്‍ന്ന്‌ എല്ലാ വീഡിയോയ്‌ക്കും ഒപ്പം ലഭ്യമാക്കി തുടങ്ങി. സാങ്കേതിക ഭാഷയില്‍ ഇതിനെ ഫ്‌ളാഗ്‌ ചെയ്യുക എന്നാണ്‌ വിളിക്കുക. 'ഫ്‌ളാഗ്‌' റിപ്പോര്‍ട്ട്‌ ചെയ്‌ത വീഡിയോ യൂടൂബ്‌ അധികൃതര്‍ വിശദമായി പരിശോധിക്കുകയും സ്വാകാര്യതയുടെയും സഭ്യതയുയുടെയും പരിധികള്‍ ലംഘിക്കുന്നവ മിനിട്ടുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യും. യൂടൂബ്‌ പോളിസിയില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ട്‌. നിയന്ത്രണങ്ങള്‍ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും പരിധികള്‍ ലംഘിക്കുന്ന ലക്ഷകണക്കിന്‌ വീഡിയോ ഇപ്പോള്‍ യൂടൂബ്‌ ശേഖരത്തിലുണ്ട്‌. ദിനം പ്രതി ഒട്ടേറെ പുതുതായി എത്തുകയും. ചെയ്യുന്നു. Broadcast yourself എന്നതാണ്‌ യൂടുബിന്റെ പരസ്യതല വാചകം. ബ്ലോഗിംഗ്‌ നിങ്ങളെ ഓരോരുത്തരെയും പ്രസാധകനും, എഡിറ്ററും, എഴുത്തുകാരനുമാക്കിയെങ്കില്‍, യൂടൂബ്‌ നിങ്ങളെ സംപ്രേഷകനും (Broadcaster), സംവിധായകനും, കാമറാമാനും ആക്കുകയാണ്‌. നിങ്ങളുടെ സ്വന്തം ടെലിവിഷന്‍, വീഡിയോ ചാനല്‍ ആണ്‌ യൂടൂബ്‌ .

ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ തത്സമയം തന്നെ ആസ്വദിക്കണമെങ്കില്‍ ഇവിടെ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളില്‍ ഏത്‌ ചിത്രവും ഏത്‌ സമയത്തും കാണാം. മലയാളം ടെലിവിഷന്‍ ചാനലുകള്‍ പ്രേത-ഭൂത പരമ്പരകള്‍ രാത്രി പത്തുമണിക്ക്‌ മത്സരിച്ച്‌ കാഴ്‌ചക്കാരിലെത്തിക്കുമെങ്കില്‍. യൂടൂബിലിട്ട ഭൂത-പ്രേത വീഡിയോ നട്ടുച്ചയ്‌ക്ക്‌ വേണമെങ്കിലും ആസ്വദിക്കാം. ഒരു മണിക്കുള്ള വാര്‍ത്തയില്‍ നങ്ങള്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന വാര്‍ത്താശകലം പോയത്‌ ഓര്‍ത്ത്‌ വിഷമിക്കേണ്ട, യൂടൂബിലേക്കെത്തിക്കോളൂ ഏതെങ്കിലും ഒരു ഉപയോക്താവ്‌ ഇത്‌ അവിടെയും ഇട്ടിട്ടുണ്ടാകും. മലയാളം വാര്‍ത്താ ക്ലിപ്പിംഗുകള്‍ വീഡിയോ ട്യൂണര്‍/കാപ്‌ചറിംഗ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ മുഖേന യൂടൂബിലേക്കെത്തിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്‌.

ഇത്തരത്തില്‍ ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചാരം നേടുന്ന വീഡിയോയെ Viral video എന്ന്‌ വിളിച്ചുതുടങ്ങിക്കഴിഞ്ഞു. (വൈറസ്‌ പോലെ പടരുന്നത്‌ എന്നര്‍ത്ഥത്തിലാകാം!) ഇ-മെയില്‍, ഇന്റര്‍നെറ്റ്‌ മെസഞ്ചര്‍ സര്‍വീസ്‌, ബ്ലോഗ്‌, യൂടൂബ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ പലരുടെയും കംപ്യൂട്ടറിലേക്ക്‌ എത്തുന്നു എന്നത്‌ വര്‍ത്തമാനകാല സത്യമാണ്‌.

യൂടൂബിലൂടെ വരുമാനവും
യൂടൂബ്‌ വീഡിയോ കാണുന്നവരോ, അല്ലെങ്കില്‍ ഇതിലേക്ക്‌ വീഡിയോ കൂട്ടിച്ചേര്‍ക്കുന്നവരോ യാതൊരു പണച്ചെലവുമില്ലാതെയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പരസ്യവരുമാനം ആശ്രയിച്ചാണ്‌ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളുടെ നിലനില്‌പ്‌. ബ്ലോഗിംഗ്‌ പോലെയുള്ള സംരഭങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ ഉപയോക്താവിനും താരതമ്യേന ഉയര്‍ന്ന സെര്‍വര്‍സ്‌പെയ്‌സ്‌ (വീഡിയോ സൂക്ഷിച്ച്‌ വച്ച്‌ ലഭ്യമാക്കുന്ന ഇടം) ലഭ്യമാക്കേണ്ടതുണ്ട്‌. എന്നിരുന്നാലും സന്ദര്‍ശകരുടെ തള്ളിക്കയറ്റം പരസ്യവരുമാനവും കുത്തനെ കൂട്ടുന്നു. ഇത്‌ കണ്ടന്റ്‌ കൂട്ടി ചേര്‍ക്കുന്നവരുമായി പങ്കിടാന്‍ ഒരുക്കമാണെന്ന്‌ യൂടൂബ്‌ സഹസ്ഥാപകനും ഇപ്പോള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ Chaud Hurley സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ വച്ച്‌ നടന്ന വേള്‍ഡ്‌ എക്കണോമിക്‌ ഫോറത്തില്‍ പ്രഖ്യാപിച്ചത്‌ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ക്കും അമച്വര്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ആശ്വാസം പകരുന്ന സന്ദേശമാണ്‌. ചാഡ്‌ ഹര്‍ലി ഇതിനെ "desire to motivate and reward creativity'' എന്നാണ്‌ വിശേഷിപ്പിച്ചത്‌. അതായത്‌ ഗൗരവമായി ജേണലിസത്തെയും സിനിമയെയും സമീപിക്കുന്നവര്‍ക്ക്‌ ആശ്രയിക്കാവുന്ന ഇടങ്ങളിലൊന്നായി ഇത്തരം വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ മാറുന്ന കാലം വിദൂരമല്ല എന്നു ചുരുക്കം. നിലവില്‍ 10 മെഗാബൈറ്റില്‍ താഴെയെ വീഡിയോ വലിപ്പം അനുവദിക്കുന്നുള്ളുവെന്നത്‌ ഒരു പരിമിതിയായി തോന്നാമെങ്കിലും ഉടന്‍തന്നെ ഒരു മുഴുനീള ഫീച്ചര്‍ ഫിലിമിന്റെയത്ര സംഭരണസ്ഥലം ലഭ്യമാകുമെന്നത്‌ തീര്‍ച്ചയാണ്‌, മാത്രമല്ല ഇത്‌ കാലഘട്ടത്തിന്റെ ആവശ്യപ്പെടല്‍ കൂടിയാണ്‌. ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ ആണ്‌ ഉപയോഗിക്കുന്നുവെങ്കില്‍ യാതൊരു തടസ്സവും കൂടാതെ ഈ വീഡിയോ ചിത്രങ്ങളെല്ലാം ആസ്വദിക്കുകയും അഭിപ്രായങ്ങള്‍ തല്‍സമയം രേഖപ്പെടുത്തുകയും ചെയ്യും.

ടെസ്റ്റ്‌ ട്യൂബ്‌
ഗവേഷണ-വികസന വിഭാഗം (Research and Development Department) ഏതൊരു സ്ഥാപനത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ ഊര്‍ജ്ജം പകരുന്ന ഏര്‍പ്പാട്‌ ആണല്ലോ. ഈ പരീക്ഷണശാലയില്‍ നിന്നാണ്‌ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും നമ്മെ തേടിയെത്തുന്നത്‌. യൂടൂബിന്റെ ഗവേഷണവിഭാഗം 'ടെസ്റ്റ്‌ ട്യൂബ്‌' എന്നാണ്‌ അറിയപ്പെടുന്നത്‌.www.youtube.com/testtube ലൂടെ ഇവിടെയെത്താം. ഉടനെ യൂടൂബിലെത്തുന്ന സൗകര്യങ്ങള്‍ സൈറ്റില്‍ വിവരിച്ചിട്ടുണ്ട്‌. ഉപയോക്തക്കള്‍ക്ക്‌ പുതിയതായി വരാന്‍ പോകുന്ന യൂടൂബ്‌ സൗകര്യങ്ങളെക്കുറിച്ച്‌ വായിച്ചറിയാനുള്ള സൗകര്യവും അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ടെസ്റ്റ്‌ ട്യൂബിലുണ്ട്‌. ഗൂഗിളിന്റെ ശാസ്‌ത്രജ്ഞരിലേക്കും സാങ്കേതികവിദഗ്‌ദരിലേക്കുമാണ്‌ ഈ അഭിപ്രായങ്ങള്‍ എത്തുമെന്നതിനാല്‍ നിങ്ങള്‍ കൂടി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണ്‌. ടെസ്റ്റ്‌ ട്യൂബിലൂടെ ലഭിക്കുന്ന ഒട്ടേറെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഉള്ളടക്കം നവീകരിക്കുന്നതും നൂതനമായ സേവനങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതും. ഗുഗിളിന്റെ ഭാഷയില്‍ ടെസ്റ്റ്‌ ട്യൂബ്‌ ഒരു ഇന്‍ക്യുബേറ്റര്‍ പോലെയാണ്‌ വര്‍ത്തിക്കുന്നത്‌.

ശ്രദ്ധിക്കാന്‍
കരുതലോടെ നീങ്ങിയാല്‍ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങളും ബ്‌ളോഗിംഗും സാമൂഹികമായ ഇടപെടലുകളുടെ ശക്തമായ വേദിയാണ്‌. നിങ്ങളുടെയോ കുടുംബാംഗങ്ങളുടേയോ വീഡിയോ വെബിലേക്കെത്തിക്കുന്നത്‌ കൗതുകവും ആവേശജനകവുമൊക്കെയാകാം പക്ഷെ ഇത്‌ ആരൊക്കെ കാണുമെന്ന്‌ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി പറയാനാകില്ല. ദൃശ്യപരമായോ, ഉള്ളടക്കപരമായോ മെച്ചമാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ പകര്‍ത്തിയ വീഡിയോ യൂടൂബ്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഇടം നേടി, ഒട്ടേറെ പേര്‍ പെട്ടെന്ന്‌ കാഴ്‌ചക്കാരാകാം. അതില്‍ കുറച്ചുപേര്‍ സ്വന്തം കംപ്യൂട്ടറിലേക്കോ മൊബൈല്‍ഫോണിലേക്കോ പകര്‍ത്തിയെന്നും വരാം. അതുകൊണ്ട്‌ പൊതു മണ്‌ഡലത്തിലെക്കെത്തേണ്ട എന്നു കരുതുന്ന വീഡിയോ നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരിലേക്ക്‌ മാത്രമായി പരിമിതപ്പെടുത്തുക. കണ്ടന്റ്‌ കൂട്ടിച്ചേര്‍ക്കുന്ന വേളയില്‍ ഇതിനുള്ള നിര്‍ദ്ദേശം നല്‍ശിയാല്‍ മാത്രം മതി, സുരക്ഷിതമായി വീഡിയോ പങ്കുവയ്‌ക്കാം.

പൊതുതാല്‌പര്യമുള്ള വിഷയങ്ങള്‍ (സിറ്റിസണ്‍ ജേണലിസം) അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ സ്വന്തം പേരോ, മറ്റൊരു പേരോ തിരഞ്ഞെടുക്കാം. മറ്റൊരു പേരില്‍ അപ്‌ലോഡ്‌ ചെയ്‌ത്‌ തിരശീലക്ക്‌ പിന്നിലേക്ക്‌ മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീഡിയോ പകര്‍ത്തുന്നവേളയില്‍ നിങ്ങളെ തിരിച്ചറിയാന്‍ കാരണമായേക്കാവുന്ന വിവരങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന്‌ ഒഴിവാക്കുക (കാര്‍-ബൈക്ക്‌ നമ്പര്‍ പ്ലേറ്റ്‌, വീടിനെ-സ്ഥാപനത്തെ തിരിച്ചറിയാന്‍ സഹായകമായേക്കാവുന്ന ചിഹ്നങ്ങള്‍,നമ്പറുകള്‍). വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം വീട്ടുപേര്‌, നമ്പര്‍, ടെലഫോണ്‍ നമ്പര്‍ എന്നിവ നല്‍കുന്നത്‌ ഒഴിവാക്കൂ. കാഴ്‌ചക്കാരുടെ അഭിപ്രായം കമന്റ്‌ രൂപത്തിലോ, ഇ മെയില്‍ വഴിയോ എത്തുമല്ലോ, അതനുസരിച്ച്‌ അവരെ വിളിക്കുകയോ മറുപടി രേഖപ്പെടുത്തുകയോ ചെയ്യുന്നതാണ്‌ അഭികാമ്യം. ഇങ്ങനെ ചെയ്‌താല്‍ അപരിചിതര്‍ നിങ്ങളെ ശല്യം ചെയ്യുന്നത്‌ ഒഴിവാക്കാം.

അശ്ലീല-അപകീര്‍ത്തി, മതസ്‌പര്‍ധ വളര്‍ത്തുന്ന, സ്വകാര്യതയില്‍ കൈകടത്തുന്ന, ദേശവിരുദ്ധ, വര്‍ഗ-വര്‍ണ വിവേചനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളാഗ്‌ ലിങ്കില്‍ അമര്‍ത്തി, പ്രസ്‌തുത വീഡിയോ നീക്കം ചെയ്യുന്ന യത്‌നത്തില്‍ പങ്കാളിയാവുക. നഗരമാലിന്യം നീക്കം ചെയ്യുന്നതുപോലെ തന്നെ ഇന്റര്‍നെറ്റിലെ ഇത്തരം മാലിന്യം നീക്കം ചെയ്യേണ്ടതും ഒരു നെറ്റ്‌ പൗരന്റെ (Netizen) കടമയാണ്‌. ശുദ്ധീകരിക്കുന്ന ഒരു പൊതു ഇടം ശക്തമായ സാമൂഹിക ഇടപെടലുകളുടെയും, സംവാദങ്ങളുടേയും തുറന്ന വേദിയാവുകയും ചെയ്യും.


നിങ്ങള്‍ക്കെന്ത്‌ ചെയ്യാനാകും
അഴിമതിയുടെയും സ്വജനപക്ഷത്തിന്റെയും അഴിമതികഥകള്‍ പേറുന്ന സര്‍ക്കാര്‍-പൊതുമേഖലസ്ഥാപനങ്ങളില്‍ നിന്ന്‌ മൊബല്‍ഫോണ്‍ ക്യാമറയോ ചെറു ഡിജിറ്റല്‍ ക്യാമറയോ ഉപയോഗിച്ച്‌ വാര്‍ത്ത ശേഖരിച്ച ശേഷം യൂടൂബിലോ ബ്ലോഗിലോ ഇട്ട്‌ 'അഴിമതിക്കഥ്‌'യായി ടാഗ്‌ ചെയ്യുക. സംഗതി ഗൗരവമുള്ളതാണെങ്കില്‍ കാഴ്‌ചക്കാര്‍ നിങ്ങളറിയാതെ എത്തിക്കൊളും. ഇത്തരത്തില്‍ ഒന്നോ രണ്ടോ സിറ്റിസണ്‍ ജേണലിസ്റ്റ്‌ സ്റ്റോറി ബ്ലോഗ്‌, യൂബ്‌ വഴി പൊതുജന മദ്ധ്യത്തിലേക്കെത്തുമ്പോഴേക്കും പൊതുജനത്തിന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും അഴിമതി ചെറിയരളവുവരെ കുറയാന്‍ ഇത്‌ ഇടയാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം, പൊതുസ്ഥലത്ത്‌ പുകവലിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരാകാം, സ്‌ത്രീകളെ ശല്യം ചെയ്യുന്നവരാകാം, ബാലതൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്വകാര്യ മുതലാളിമാരാകാം, കപടസന്യാസി ആശ്രമങ്ങളാകാം?...ഇങ്ങനെ മൊബൈല്‍ ക്യാമറ സാമൂഹികശുദ്ധീകരണത്തിന്റെ ശക്തിയേറിയ ഉപകരണമാകുന്ന കാലത്തിലുടെയാണ്‌ നാം നീങ്ങുന്നത്‌. ഉപയോക്താവ്‌ നിയന്ത്രിക്കുന്ന വീഡിയോ ആയതിനാല്‍ മാധ്യമ സ്ഥാപങ്ങളുടെ മുകളില്‍ ഇടപെട്ട്‌ വാര്‍ത്തയുടെ പ്രാധാന്യം കുറയ്‌ക്കുമെന്നോ, മുക്കുമെന്നോ ഭയക്കുകയും വേണ്ട. ഇനി ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചാല്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റിലേക്കെത്തിച്ച വിവരം വര്‍ത്തമാന പത്രത്തിന്റെയോ വാര്‍ത്തചാനലുകളുടെയോ മുഖ്യസ്ഥാനം പിടിക്കുകയും ചെയ്യും. വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റ്‌ പോലുള്ള സൗജന്യ സേവനം ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ശേഖരിച്ച വീഡിയോ ക്ലിപ്പുമായി ചാനല്‍ എഡിറ്ററുടെ കാലുപിടിക്കുന്ന അവസ്ഥ വരുമായിരുന്നു. എന്നാല്‍ ശക്തമായ ഉള്‍ക്കാമ്പുള്ള വീഡിയോ ആണ്‌ വെബിലൂടെ പ്രചരിപ്പിച്ച്‌ ഉചിതമായ സ്ഥാനത്ത്‌ നിങ്ങള്‍ കൊള്ളിച്ചതെങ്കില്‍, നേരത്തെ തിരിച്ചയച്ച ടി.വി വാര്‍ത്താ ചാനലിലേക്ക്‌ 'എക്‌സ്‌ക്ലൂസിവ്‌' ആയെത്തിക്കാന്‍ ചാനല്‍ എഡിറ്റര്‍ നിങ്ങളെ തേടിയെത്തിക്കൊള്ളും. ?Mammooty beats his fan at Malappuram? എന്ന വീഡിയോ ദേശീയ മാധ്യമ ശ്രദ്ധയിലേക്കെത്തിയതു തന്നെ സമീപകാല ഉദാഹരണം.

പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍
മൂവികാമറ സ്വന്തമായുള്ളവരുടെയും സിനിമാഭിരുചിയുള്ളവരുടെയും മോഹമാണല്ലോ ഒരു ഡോക്കുമെന്ററി എങ്കിലും സ്വന്തമായി എടുക്കുക എന്നുള്ളത്‌. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ വരവിനും മുന്‍പ്‌ സിനിമാ നിര്‍മ്മാണം ഏറെ പണച്ചിലവുള്ളതും അതിലേറെ സമയത്തിന്റെയും സിനിമാ സാങ്കേതിക വിദഗ്‌ദരുടെയും സഹായം കൂടി ആവശ്യമുള്ള ഒന്നായിരുന്നു. ഭാരമേറിയ ക്യാമറ, വിലപിടിച്ച എഡിറ്റിംഗ്‌ ഉപകരണങ്ങള്‍, ഇതുപയോഗിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആളുകളുടെ അഭാവം, അനുബന്ധ സ്റ്റുഡിയോ സംവിധാനം എന്നു വേണ്ട ഒരുനിര പ്രശ്‌നങ്ങള്‍ നവാഗത സംവിധായകനെ പ്രതീക്ഷിച്ച്‌ നില്‍പുണ്ടാവുമായിരുന്നു. എന്നാല്‍ ഇന്നോ കേവലം മൊബൈല്‍ ഫോണിലെ കാമറ ഉപയോഗിച്ചെടുക്കുന്ന ലഘുചിത്രങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഫിലിം ഫെസ്റ്റിവലുകളില്‍ വരെ ഇടം നേടുന്നു, അംഗീകാരം സ്വന്തമാക്കുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ അഹമ്മദാബാദ്‌ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച്‌ ഒപ്പിയെടുത്ത ഷോര്‍ട്ട്‌ ഫിലിം അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധനേടുകയും ചെയ്‌തു. ഇവിടെ സിനിമ റെക്കോഡ്‌ ചെയ്യുന്ന രീതിയല്ല ശ്രദ്ധ പിടിച്ചു പറ്റിയത്‌ മറിച്ച്‌ അതിലെ ഉള്ളടക്കം തന്നെയാണ്‌. പക്ഷെ ഇത്തരം ഉള്‍ക്കാമ്പുള്ള പ്രമേയങ്ങള്‍ ഉണ്ടായിരുന്ന സിനിമാ പ്രേമികള്‍ക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ വരെ ഇങ്ങനെയൊന്ന്‌ ചിന്തിക്കാനാവുമായിരുന്നില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിലും അല്ലാതെയും വ്യാപകമായ ഡിജിറ്റല്‍ ക്യാമറ മികച്ച നിലവാരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു ഒപ്പം എഡിറ്റ്‌ ചെയ്യാനുള്ള സോഫ്‌ട്‌വെയറുകള്‍ എവിടെയും ലഭ്യവും. അനധികൃത പതിപ്പാണ്‌ (Pirated copy) ഏറെയും ഉപയോഗിക്കുന്നത്‌, അതുകൊണ്ട്‌ തന്നെ പണച്ചിലവ്‌ കുറയുന്നു! സ്വതന്ത്ര സോഫ്‌ട്‌ വെയര്‍ സംവിധാനങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യത്ത്‌ വ്യാപകമായി മുന്നേറുന്നതിനാല്‍ ഭാവിയില്‍ 'പൈറസി പോലീസ്‌ ' (അനധികൃത സോഫ്‌ട്‌ വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന കുത്തക സോഫ്‌ട്‌ വെയര്‍ രീതി) പുതുസിനിമാ നിര്‍മ്മാതാക്കളുടെ പണച്ചിലവ്‌ കൂട്ടാനും സാധ്യത കാണുന്നില്ല. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ (GUI) സഹായത്തോടെ രൂപകല്‌പന ചെയ്‌തിരിക്കുന്ന എഡിറ്റിംഗ്‌ സോഫ്‌ട്‌ വെയറുകള്‍ പുതിയ ഐ.ടി സാക്ഷരര്‍ക്കുവരെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നുള്ളതും എഡിറ്റിംഗ്‌ ജോലിയിലെ സാങ്കേതിക വിദഗ്‌ദരുടെ ലഭ്യതയില്ലായ്‌മയെ മറികടക്കാന്‍ സിനിമാ നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ തലമുറയെ സഹായിക്കുന്നുണ്ട്‌.
'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന പേരില്‍ യൂടൂബില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം നടന്നു. ഹെവ്‌്‌ലറ്റ്‌ പക്കാര്‍ഡുമായി (HP) സഹകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഈ നൂതന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്‌. ഏഴുമിനിട്ട്‌ വരെ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷിലുള്ളതോ ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോടു കൂടിയതോ ആയ ഹൃസ്വചിത്രം യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌താല്‍ മാത്രം മതി. അതായത്‌ പ്രദര്‍ശനം നടക്കുന്നത്‌ യൂടൂബില്‍ അതും ലോകത്ത്‌ ആര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍-ന്റെ (Jason Reitman) നേതൃത്വത്തിലുള്ള ജൂറി പാനലായിരുന്നു ഈ നവസംരഭത്തിനെത്തിയ ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ നിന്ന്‌ ഇരുപതെണ്ണം അവസാനവട്ട പ്രേക്ഷക പരിഗണനയ്‌ക്കായി തിരഞ്ഞെടുത്ത്‌ യൂടൂബില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചത്‌. ഈ ഇരുപതെണ്ണത്തില്‍ നിന്ന്‌ യൂടൂബ്‌ പ്രേക്ഷകര്‍ വോട്ട്‌ രേഖപ്പെടുത്തിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍ 'Thank you for not smocking'2006), 'Juno' (2007) എന്നീ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സംവിധായകനുമാണ്‌.
2007 ഒക്‌ടോബര്‍ 7 മുതല്‍ നവംബര്‍ 9 വരെ സമര്‍പ്പിക്കപ്പെട്ട വീഡിയോ ചിത്രങ്ങളില്‍ നിന്ന്‌ ജൂറി പാനല്‍ തിരഞ്ഞെടുത്ത 20 ചിത്രങ്ങള്‍ യൂടൂബ്‌ വോട്ടെടുപ്പിനെ തുടര്‍ന്ന്‌ ഡിസംബര്‍ ആദ്യ വാരം ഫലം പ്രഖ്യാപിച്ചു. ?Laoos? (Ties) എന്ന ചിത്രം ഒന്നാം സ്ഥനത്തെത്തി. ഇതുവരെ 8,86,041 പേര്‍ ഈ ചിത്രം ആസ്വദിക്കുകയും ചെയ്‌തു. 'Gone in the flash'രണ്ടാം സ്ഥാനത്തും, 'My name is Lisa' മൂന്നാം സ്ഥനത്തുമെത്തി. ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണാന്‍www.youtube.com/projectdirectgallery യില്‍ എത്തുക. 'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന ആശയം നവസിനിമാ സംവിധായകരെ ആഹ്ലാദം കൊള്ളിക്കുന്നതാണ്‌.
നിലവിലെ കംപ്യൂട്ടര്‍ വിവരവിനിമയശേഷിയുടെ അടിസ്ഥാനത്തില്‍ ഓരോ ചിത്രത്തിനും പത്തുമിനിട്ടില്‍ താഴെയെ യൂടൂബ്‌ സംഭരണശേഷി (memory) അനുവദിക്കുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കാലത്തെ പ്രോസസിംഗ്‌ ശേഷി, സംഭരണശേഷി എന്നിവയുടെ ക്രമമായ വളര്‍ച്ച പരിശോധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം അപ്‌ലോഡ്‌ ചെയ്യാവുന്ന തരത്തില്‍ യൂടൂബുകള്‍ സജ്ജമാകും എന്ന്‌ വിശ്വസിക്കാം.
രണ്ടാമതായി എടുത്തു പറയേണ്ടകാര്യം ലോകത്തിലെ ഏതുകോണില്‍ നിന്നും നിങ്ങളുടെ സിനിമയ്‌ക്ക്‌ ആസ്വാദകരെ ലഭിക്കുമെന്നതും അവരുടെ പ്രതികരണം കമന്റ്‌ രൂപത്തില്‍ തത്സമയം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്‌.. സിനിമാ സംവിധായകനും കാഴ്‌ചക്കാരനും തമ്മില്‍ നേരിട്ട്‌ സംവദിക്കാനുള്ള ഇടം കൂടിയാണ്‌ സൈബര്‍ സ്‌പെയ്‌സ്‌ ഒരുക്കുന്നത്‌. മൊബൈല്‍ കാമറ ഉപയോഗിച്ച്‌ ചെറുപരീക്ഷണസിനിമ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ചിലവുകുറഞ്ഞ മാര്‍ഗമെന്നതിലുപരി ആഗോള പ്രേക്ഷക സമൂഹത്തെ ലഭിക്കാനും വീഡീയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകള്‍ ഉപകരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ഒപ്പം മറ്റു രാജ്യങ്ങളിലെ സമാന സംരഭവുമായി ചേര്‍ന്നു പ്രവര്‍ത്തികയോ അല്ലെങ്കില്‍ ഗൗരവമുള്ള കാഴ്‌ചക്കാരനാവുകയോ ചെയ്യാം. യൂടൂബിലെ പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍ വിജയികളെ തേടി 5000 യു.എസ്‌.ഡോളര്‍ സമ്മാനതുകയും യൂടൂബ്‌ ഹോം പേജില്‍ ഒരു നിശ്ചിത സമയം പ്രസ്‌തുത ചിത്രത്തിന്‌ പ്രദര്‍ശനാനുമതി കിട്ടുകയും ചെയ്‌തു.

തിരെഞ്ഞെടുപ്പ്‌ പ്രചരണത്തിനും
യൂടൂബ്‌ പോലെയുള്ള വീഡിയോ ഷെയറിംഗ്‌ സംവിധാനം തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ സാന്ദ്രത ഏറ്റവുമേറിയ അമേരിക്കയിലും താരതമ്യേന കുറവ്‌ ഉപയോക്താക്കളുള്ള ഇന്ത്യയിലും ഇതിന്റെ സ്വാധീനത്തില്‍ ഏറ്റകുറച്ചിലുണ്ടാകാമെന്നു മാത്രം. കഴിഞ്ഞ ഗുജറാത്ത്‌, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബ്ലോഗിംഗ്‌, പ്രത്യേകമായി രൂപസംവിധാനം ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌, എസ്‌.എം.എസ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ എന്നിവ വിപുലമായി ഉപയോഗിച്ചിട്ടുണ്ട്‌. പക്ഷേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ സാക്ഷരത കുറഞ്ഞതുകൊണ്ടോ അതോ സാധാരണക്കാരനെ അഭിമുഖീകരിക്കാന്‍ ഇത്‌ പര്യാപ്‌തമല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടോ ആകാം മുഖ്യ പ്രചരണ ഉപാധികളില്‍ ഒന്നാകാത്തത്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ വീഡിയോ ഷെയറിംഗ്‌ സംവിധാനത്തിന്റെ ഉപയോഗം എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ്‌.
ജനങ്ങള്‍ യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ഹിലരി ക്ലിന്റണും, ഒബാമയും മറുപടി പറയുന്നു. സംഗതിയുടെ ഗൗരവം ഇവിടെ തീരുന്നില്ല. സി.എന്‍.എന്‍ എന്ന ടെലിവിഷന്‍ ശൃംഖല യൂടൂബുമായി സഹകരിച്ച്‌ 'CNN-Yotube presidential debate' എന്ന പ്രോഗ്രാം തന്നെ നടത്തുന്നു. സി.എന്‍.എന്‍ ന്റെ ലേഖകര്‍ക്ക്‌ ഓരോ വോട്ടര്‍മാരെയും തേടിയെത്താന്‍ പരിമിതികളുണ്ടാകും, ചിലപ്പോള്‍ ക്യാമറാസഘം എത്തുമ്പോള്‍ ഉചിതമായ/പ്രസക്തമായ ചോദ്യംവോട്ടറുടെ നാവിന്‍ തുമ്പില്‍ എത്തിയില്ലന്നും വരാം. ഇതിനു രണ്ടിനും പരിഹാരമായി ഏത്‌ വോട്ടര്‍ക്ക്‌ വേണമെങ്കിലും ചോദ്യങ്ങള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത ശേഷം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനുള്ള ചോദ്യം എന്ന്‌ യൂടൂബിലേക്ക്‌ ടാഗ്‌ ചെയ്യുക. വീഡിയോ, ബ്ലോഗ്‌, ചിത്രം എന്നിവ ഏത്‌ കാറ്റഗറിയില്‍ പെടുന്നു എന്ന്‌ സൂചിപ്പിക്കാനുള്ള ചെറുവാചകം അല്ലെങ്കില്‍ വാക്ക്‌ ആണ്‌ ടാഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇന്റര്‍നെറ്റില്‍ വിവരത്തിനായി പരതുമ്പോള്‍ നമ്മുടെ 'ടാഗ്‌' ശരിയായ വിവരം ലഭിക്കാന്‍ ഉപകാരമാകും. ഇത്തരത്തില്‍ യു. എസ്‌ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്‌ എന്ന ടാഗ്‌ വാക്ക്‌ ഉള്ള യൂടൂബ്‌ വീഡിയോ സി.എന്‍.എന്‍ അധികൃതര്‍ സര്‍ച്ച്‌ ചെയ്‌ത്‌ എടുക്കുകയും പ്രസക്തവും ഗൗരവുമുള്ളതുമായ ചോദ്യങ്ങള്‍ വേര്‍തിരിച്ച്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുന്‍പാകെ അവതരിപ്പിക്കുന്നു ഇതിനുള്ള പ്രതികരണം സി.എന്‍.എന്‍ പ്രൈം ടൈമില്‍ തന്നെ പ്രക്ഷേപണം ചെയ്യുന്നു. മാധ്യമ നിരീക്ഷകരായ നീല്‍സണ്‍ ന്റെ പഠനപ്രകാരം 2.6 ദശലക്ഷം പ്രേക്ഷകര്‍ ഇത്‌ കാണുകയും ചെയ്‌തു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികളില്‍ രണ്ടാം സ്ഥാനവും ഇതായിരുന്നു എന്നത്‌ സിറ്റിസണ്‍ ജേണലിസത്തിന്റെ വര്‍ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു. ടൈം വാര്‍ണര്‍ ഗ്രൂപ്പിന്റെ സി.എന്‍.എന്‍ ഉം ഇന്റര്‍നെറ്റ്‌ സര്‍ച്ചിംഗ്‌ രംഗത്തെ അതികായരായ ഗൂഗിളിന്റെ യൂടൂബും ഇവിടെ സഹകരിക്കുന്നത്‌ ഇനി വരാനിരിക്കുന്ന പല രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ പുത്തന്‍ പ്രചരണ ഉപാധികളുടെ ആദ്യ പാഠം കൂടിയാണ്‌.
2006 ലെ സമാനമായ ഒരു അവസരത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോര്‍ജ്ജ്‌ അലന്‍ (george Allen)ന്‌ യൂടൂബ്‌ യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്‌തു. Racism മായി ബന്ധപ്പെട്ട്‌ ജോര്‍ജ്‌ അലന്‍ നടത്തിയ ഒരഭിപ്രായ പ്രകടനം യൂടൂബിലൂടെ പ്രചരിക്കുകയും ആവര്‍ത്തിച്ച്‌ കാണുകയും ചെയ്‌തു.
Virginia Senator George Allen was regularly followed by a young man named S.R. Sidarth, who was working for the campaign of his challenger, Jim Webb. Sidarth's role was to record Allen's public appearances on video, in order to capture everything he said publicly, in case it could be used by the Webb campaign. On a campaign visit in August of that year, Allen publicly acknowledged Sidarth's presence to participants at the rally, referring to Sidarth on two occasions as "Macaca." Sidarth, who is of Indian descent, posted the video clip of Allen's comments on YouTube and other Web sites, where it was soon viewed by hundreds of thousands of Internet users. Soon the video became a major campaign issue, as Allen had to fend off charges that the word "macaca," which is a genus of primate, was used in a racially derogatory way. Allen apologized and maintained that the word held no derogatory meaning to him. Later that November, Allen lost his reelection bid by a narrow vote, and many commentators speculated that the user-generated content shot by Sidarth played a role in Jim Webb's defeat of Allen.
(Source: U.S. Department of State's Bureau of International Information Programs Official website : http://usinfo.state.gov/journals/itdhr/1007/ijde/carvin.htm )
ഈ യൂടൂബ്‌ വീഡിയോ തിരഞ്ഞെടുപ്പ്‌ വിധിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയെന്ന്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷകരും മാധ്യമങ്ങും പിന്നീട്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണും ക്യാമറയും വ്യാപകമായി വരുന്നതേയുള്ളൂ. ഒരു ചിത്രത്തിന്റെയോ വീഡിയോയുടെയോ തിരഞ്ഞെടുപ്പിലെ സ്വാധീനം നാം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂ. ചുരുക്കത്തില്‍ പറഞ്ഞാല്‍ യൂടൂബ്‌ പോലെയുള്ള ഫയല്‍ കൈമാറ്റയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ തക്കശക്തിയുള്ളതാണ്‌. ഇതിന്‌ കാരണമാകുന്നതോ ഒരോ വോട്ടറുടെയും കയ്യില്‍ കൊണ്ടു നടക്കാവുന്ന മൊബൈല്‍ / ഡിജിറ്റല്‍ കാമറയും വിവരവിനിമയത്തിന്‌ അരങ്ങൊരുക്കുന്ന ഇന്റര്‍നെറ്റും. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ഒരോ പാര്‍ട്ടിയുടെയും/ സ്ഥാനാര്‍ത്ഥികളുടെയും പിന്നണി പ്രവര്‍ത്തകര്‍ ഒരോന്നിന്റെയും ഗുണദോഷങ്ങള്‍ വിശദികരിക്കുന്ന വീഡിയോചിത്രങ്ങള്‍ യൂടൂബില്‍ ഇട്ട്‌ ഇലക്‌ട്രോണിക്‌ മത്സരത്തിന്‌ തീവ്രത കൂട്ടുകയും ചെയ്യും.

പഠന പ്രവര്‍ത്തനങ്ങള്‍ക്കും വീഡിയോ ഷെയറിംഗ്‌
കലാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചതാണ്‌ നമ്മുടെ നാട്ടിലെ വാര്‍ത്തയെങ്കില്‍ അമേരിക്കയിലെ വിശ്രുത സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്‌ മുറിയിലെ വീഡിയോ ക്ലിപ്പിംഗുകള്‍ വെബിലെത്തിക്കുന്നുണ്ട്‌. അടിയന്തിര സാഹചര്യങ്ങളില്‍ ക്ലാസിലെത്താന്‍ കഴിയാതിരുന്നവര്‍ക്കോ, കോളജില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കോ, വിദൂര വിദ്യാഭ്യാസത്തിനുള്ള (ഏകലവ്യന്‍) അവസരമാണ്‌ ഇത്തരം വീഡിയോ ക്ലാസിലൂടെ നല്‍കുന്നത്‌.

ശാസ്‌ത്രസാങ്കേതിക രംഗത്തെ പുകള്‍ പെറ്റ സ്ഥാപനമായ അമേരിക്കയിലെ എം.ഐ.ടി (മസാച്യൂസൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി) പാഠഭാഗങ്ങളെല്ലാം തന്നെ ഇന്റര്‍ നെറ്റില്‍ എത്തിച്ചുകഴിഞ്ഞു. പാഠം(text),ചിത്രം(image),വീഡിയോ എന്നീ രൂപത്തില്‍ പാഠഭാഗങ്ങള്‍ ഉപയോഗിക്കുന്നു. എം.ഐ.ടി യിലെ വിദ്യാര്‍ത്ഥികളല്ലാത്തവരാണ്‌ ഈ അവസരം പ്രയോജനപ്പെടുത്തുന്നവരിലധികവും. പഠന-ഗവേഷണകാര്യത്തില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന എം.ഐ.ടിയില്‍ ഇപ്പോഴുള്ള അധ്യാപകരില്‍ ഏഴുപേര്‍ നോബല്‍ സമ്മാനിതരാണ്‌. ഇതുവരെ ഈ കലാലയത്തില്‍ പഠിപ്പിച്ചവരില്‍ എഴുപത്തിയൊന്നു പേര്‍ നോബല്‍ സമ്മാനിതരായിട്ടുണ്ടന്ന്‌ പറയുമ്പോള്‍ എം.ഐ.ടി യുടെ അക്കാദമിക്‌ പെരുമ വ്യക്തമാകും. ഇന്റര്‍നെറ്റിലൂടെ വിദ്യാര്‍ത്ഥികളും അവരവര്‍ പകര്‍ത്തുന്ന വീഡിയോയും യൂടൂബ്‌ പോലുള്ള വീഡിയോ ഷെയറിംഗ്‌ സൈറ്റുകളില്‍ എത്തിക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ക്ലാസ്സുകള്‍ കാണുന്നതിനും http://www.ocw.mit.edu/ ഉംwww.youtube.com/mit ഉം സന്ദര്‍ശിക്കുക.

ബെര്‍ക്ക്‌ലി കാലിഫോണിയ സര്‍വകലാശാലയാണ്‌ യൂടൂബില്‍ ആദ്യമെത്തിയ സര്‍വകലാശാല എന്നവകാശപ്പെടുന്നത്‌. 2007 ഒക്‌ടോബറില്‍ തന്നെ ഒട്ടേറെ വീഡിയോ ക്ലാസുകള്‍ കാലിഫോണിയ സര്‍വകലാശാലയില്‍ നിന്നും യൂടൂബിലെക്കെത്തി. സ്ഥല-കാല അതിര്‍ത്തികള്‍ ഭേദിച്ചാണ്‌ മികച്ച നിലവാരമുള്ള ക്ലാസ്‌റൂം വീഡിയോ എത്തുന്നത്‌. 2007 ഡിസംബറിലെ കണക്കുപ്രകാരം എം.ഐ.ടി യുടെ ഓപ്പണ്‍ കോഴ്‌സ്‌വെയര്‍ പ്രോജക്‌ടിലേക്ക്‌ മാസം തോറും 20 ലക്ഷം സന്ദര്‍ശകര്‍ എത്തുന്നു. ഇവരില്‍ 61 ശതമാനം പേരും അമേരിക്കക്ക്‌ പുറത്തുനിന്നും ഉള്ളവരും ആണ്‌.

*******വീഡിയോ ക്ലിപ്പിംഗുകള് : ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയo
വീഡിയോ ക്ലിപ്പിംഗുകള്‍ പങ്കുവയ്‌ക്കാനും പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകള്‍ ഇന്ന്‌ ഏറെ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വെബ്‌ സൈറ്റുകളില്‍ മുന്‍പന്തിയിലാണ്‌. ബ്ലോഗിംഗ്‌ അച്ചടി മാധ്യമത്തെ സ്വാധീനിക്കുന്നുവെങ്കില്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റുകള്‍ ഉന്നം വയ്‌ക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളെയാണ്‌. കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനപ്രകാരം ഇന്റര്‍നെറ്റിലെത്തുന്ന മുതിര്‍ന്ന പ്രായക്കാരില്‍ 48 ശതമാനം പേരും വീഡിയോ കാണാറുണ്ടെന്ന്‌ എടുത്തു പറയുന്നു. യുവാക്കളുടെ ഇടയില്‍ ഈ ശതമാനക്കണക്ക്‌ ഇതിലുമധികമാണ്‌. 2007 ഒക്‌ടോബറിനും ഡിസംബറിനും ഇടയ്‌ക്ക്‌ 2054 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ്‌ വീഡിയോ അപ്‌ലോഡിംഗിന്റെ വര്‍ദ്ധിച്ച സ്വീകാര്യത വെളിവാക്കുന്ന പഠനം നടത്തിയത്‌. വീഡിയോ പങ്കിടലിന്റെ വെബ്‌സൈറ്റുകളില്‍ ഏറ്റവും പോപ്പുലറായ യൂടൂബില്‍ മാത്രം 2008 ജനുവരി മാസം 79 ദശലക്ഷം ഉപയോക്താക്കള്‍ 3 ബില്യണ്‍ വീഡിയോ കാണുകയുണ്ടായി. ഓരോ മിനിട്ടിലും ഏകദേശം പത്തുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി യൂടുബിലേക്കെത്തുന്നു.

പ്രത്യേകിച്ച്‌ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ്‌ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങള്‍ പടര്‍ന്നു പന്തലിച്ചത്‌. ഇതിന്‌ മുഖ്യമായും രണ്ട്‌ കാരണങ്ങളാണുള്ളത്‌. ഒന്നാമതായി ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സിന്റെ മേഖലയിലെ കടുത്ത മല്‍സരവും ഗവേഷണവികസന (R&D) മേഖലയിലെ ചടുലമായ മുന്നേറ്റവും ഉപകരണങ്ങളുടെ വലിപ്പം കുറയ്‌ക്കാനിടയാക്കി ഒപ്പം ക്യാമറയുടെ വിവരസംഭരണശേഷി വന്‍തോതില്‍ വര്‍ദ്ധിക്കുകയും ചെയ്‌തു. കാസറ്റ്‌-വി.സി.ആര്‍. കൂട്ടുകെട്ടിനെ തകര്‍ത്താണ്‌ സി.ഡി പ്ലയറുകളും ഡിജിറ്റല്‍ മൂവിക്യാമുകളും വിപണിയിലെത്തിയത്‌. ഇവയുടെ ഭാരമോ വളരെ കുറവും. എന്തിന്‌ പോക്കറ്റിലൊതുങ്ങുന്ന വീഡിയോ പ്ലയറുകളും മൊബൈല്‍ ഫോണിന്റെ സൗകര്യത്തിലൊളിഞ്ഞിരിക്കുന്ന ക്യാമറകളും വീഡിയോ ദൃശ്യശേഖരണത്തിന്റെ തലം ഏറെ ജനകീയമാക്കി. രണ്ടാമതായി എടുത്തുപറയേണ്ടത്‌ പകര്‍ത്തിയ ഫയലിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്‌. ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെ വരവോടെ ഇന്റര്‍നെറ്റിലൂടെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വീഡിയോ പോലും വളരെയെളുപ്പം കൈമാറ്റം ചെയ്യാമെന്നായിരിക്കുന്നു. ബ്ലൂടൂത്ത്‌, ഇന്‍ഫ്രാറെഡ്‌ എന്നീ വയര്‍ലെസ്‌ സങ്കേതങ്ങള്‍ ഉപയോഗിച്ചും മൊബൈല്‍ ഫോണില്‍നിന്നും മറ്റൊരു മൊബൈല്‍ ഫോണിലേക്കോ കംപ്യൂട്ടറിലേക്കോ ദൃശ്യശേഖരം പകര്‍ത്താം. മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌/എം.എം.എസ്‌ സൗകര്യം മുഖേന ചെറിയ ദൈര്‍ഘ്യം ഉള്ള ഫയലുകള്‍ ലോകത്തെവിടേയും അയയ്‌ക്കാം. ഇതെല്ലാം സമൂഹത്തെ ഗുണപരമായും പ്രതികൂലമായും ബാധിക്കുന്നുണ്ട്‌.

അമേരിക്കയില്‍ ഇന്‍ര്‍നെറ്റില്‍ നിന്നും വായിക്കുന്നവരുടെ എണ്ണത്തെക്കാളും വീഡിയോ കാണുന്നവരുടെ എണ്ണമാണ്‌ കൂടുതല്‍. ഇവിടെ പ്രസക്തമാകുന്ന ചോദ്യം വായനയുടെ കുറവ്‌ ആണ്‌. നാഷണല്‍ എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ആര്‍ട്‌സ്‌ നടത്തിയ പഠനത്തില്‍ ഫലപ്രദമായ വായന നല്‍കുന്ന ആനന്ദത്തിനും ബുദ്ധിവികാസത്തിനും ഇത്തരം ഇല്‌ക്‌ട്രോണിക്‌ സംവിധാനങ്ങള്‍ ബദലാകില്ല എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. വായിക്കണോ അതോ കാണണോ എന്ന ചോദ്യമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ സജ്ജീവമായ ചര്‍ച്ചയ്‌ക്ക്‌ വീധേയമാകേണ്ടത്‌. 18നും 24നും മദ്ധ്യേ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ പങ്കാളികളായവരില്‍ പകുതിയിലേറെയും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു പുസ്‌തകം പോലും വായിച്ചിട്ടില്ല എന്നു സമ്മതിച്ചു. വിവരം ഗ്രഹിക്കാനുള്ള ഉപാധിയായാണ്‌ വായനയെ കാണുന്നതെങ്കില്‍ വീഡിയോ ചിത്രങ്ങളിലൂടെയും അത്‌ തന്നെയല്ലേ നടക്കുന്നതെന്നും, ഒട്ടേറെ പേജുകളില്‍ പരത്തി പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്തത്‌ ഒന്നോ രണ്ടോ മിനിട്ട്‌ വീഡിയോയ്‌ക്ക്‌ നല്‍കാനാകുമെന്നതും മറുവാദം ആയി ഉയരുന്നു.

ഒരു സാഹിത്യകൃതിയുടെ വായനാനുഭവം ആസ്വാദകന്റെ മനസില്‍ ചില പ്രത്യേക ഇമേജുകള്‍ സൃഷ്‌ടിക്കുന്നു. എഴുത്തുകാരന്റെ ആഖ്യാനശൈലിയും വായനക്കാരന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുമായി ഇടചേര്‍ന്നതാണ്‌ മനസ്സില്‍ രൂപപ്പെടുന്ന വായനയുടെ തലവും അതുമായി ബന്ധപ്പെട്ട്‌ നെയ്‌തെടുക്കുന്ന ഇമേജുകളും. എന്നാല്‍ ഇതേ കൃതിയുടെ ചലച്ചിത്രാവിഷ്‌കാരം സംവിധായകന്റെ നിയന്ത്രണത്തിലാണ്‌. ഇദ്ദേഹത്തിന്റെ സൗന്ദര്യ-ദൃശ്യാവിഷ്‌ക്കാരത്തിന്‌ ചുവടുപിടിച്ചാണ്‌ പ്രേക്ഷകന്റെ മനസ്സ്‌ ചലിക്കുന്നത്‌. ചെമ്മീന്‍ വായിച്ചതിനുശേഷം ചലച്ചിത്രം കണ്ടവരുടെയും, ചലച്ചിത്രം കണ്ടശേഷം കൃതി വായിച്ചവരുടേയും, ഇനി ഇതുവരെ ചലച്ചിത്രം കാണാത്ത വായനക്കാരുടേയും മനസ്സിലെ ഇമേജുകള്‍ പല തരത്തിലായിരിക്കുമല്ലോ? ഇത്രയും സൂചിപ്പിച്ചത്‌ അച്ചടിരൂപത്തിന്‌ (Text) വീഡിയോ ഉയര്‍ത്തുന്ന വെല്ലുവിളി സൂചിപ്പിക്കാനാണ്‌. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്ന ഒരു ബ്ലോഗില്‍ വന്ന കമന്റ്‌ ഇവിടെ പ്രസക്തമാണ്‌.
``ഇന്നാകട്ടെ ചിത്രകഥകളും നോവലുകളുമെല്ലാം സിനിമകളായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളുടെ സ്ഥാനം കാഴ്‌ചകള്‍ക്ക്‌ നല്‍കുന്നത്‌ കാലഘട്ടത്തിന്റെ സ്വഭാവമാണെന്ന്‌ പറയാം. ജീവിതം അത്രമേല്‍ `വേഗാതുര' മായിരിക്കുന്നു. ഭാവനാ ദാരിദ്രമായിരിക്കും ഇതിന്റെ ഫലം'' - റോബി.
വേഗാതുരമായ ഒരു സമൂഹത്തില്‍ അക്ഷരങ്ങളോടുള്ള ചങ്ങാത്തം കുറയുകയും കാഴ്‌ചകളോടുള്ള പ്രണയം കൂടുകയും ചെയ്യും എന്നതിന്റെ തെളിവ്‌ ഒരോ മിനിട്ടിലും വീഡിയോ ഷെയറിംഗ്‌ ഇടങ്ങളിലേക്കെത്തുന്ന ദൃശ്യങ്ങളുടെ എണ്ണവും, അതിന്റെ ദൈര്‍ഘ്യവും തന്നെയാണ്‌. അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ ഇന്റര്‍നെറ്റിന്റെ പ്രചാരം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന്‌ പറയാം. ലോകജനസംഖ്യയുടെ മൂന്നിലൊന്ന്‌ വസിക്കുന്ന ഇന്ത്യയിലും ചൈനയിലും ഇന്റര്‍നെറ്റ്‌ സാന്ദ്രത 15 ശതമാനത്തില്‍ താഴെയാണ്‌. എന്നാല്‍ ഇതൊരു കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുത്തിരിക്കുന്നവേളയില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വീഡിയോ പങ്കിടല്‍ സംവിധാനം കൂടുതല്‍ കരുത്താര്‍ജിക്കുകതന്നെ ചെയ്യും. 2007 ഡിസംബറിലെ കണക്കുപ്രകാരം 210 ദശലക്ഷം ഇന്റര്‍നെറ്റ്‌ പൗരന്മാര്‍ (Netizen) ചൈനയിലുണ്ട്‌. അമേരിക്കയുടെ നെറ്റിസണ്‍മാരുടെ എണ്ണമാകട്ടെ 215 ദശലക്ഷം. ചൈനയുടെ ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്‌ 53.3 ശതമാനവും. അതായത്‌ അടുത്ത വര്‍ഷത്തോടെ അമേരിക്ക രണ്ടാം സ്ഥാനത്തോ അല്ലെങ്കില്‍ ഇന്ത്യയ്‌ക്ക്‌ പിന്നിലായി മൂന്നാം സ്ഥാനത്തോ എത്തും. ഇന്ത്യയിലേയും ചൈനയിലേയും ടെലകോം രംഗമാണെങ്കില്‍ മുന്‍പെങ്ങുമില്ലാത്ത വളര്‍ച്ചാനിരക്കും രേഖപ്പെടുത്തുന്നുണ്ട്‌.

വിവരവിനിമയ സാങ്കേതിക മേഖലയിലെ നവ ഇടപെടലുകളെ വെബ്‌ 2.0 എന്നാണ്‌ വിവക്ഷിക്കുന്നത്‌. പുതിയ തലമുറ വെബ്‌ അധിഷ്‌ഠിതസേവനങ്ങളും ഇതുപയോഗിക്കുന്ന സമൂഹവും ചേര്‍ന്നതാണ്‌ വെബ്‌ 2.0. 2004-ല്‍ O Reilly Media നടത്തിയ സമ്മേളനത്തോടെയാണ്‌ വെബ്‌ 2.0 പ്രസിദ്ധിയാര്‍ജിച്ചത്‌. സാങ്കേതികപരമായ പുതിയ ഉപകരണങ്ങളെയല്ല രണ്ടാം തലമുറ വെബ്‌ കൊണ്ടുദ്ദേശിക്കുന്നത്‌ മറിച്ച്‌, വെബ്‌ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവ രൂപകല്‌പന ചെയ്യുന്നവരും ഇത്‌ ഉപയോഗിക്കുന്ന അന്തിമ ഉപഭോക്താക്കളും (End User) എങ്ങനെ വെബിനെ നോക്കിക്കാണുന്നു എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അന്തിമ ഉപയോക്താക്കള്‍ക്ക്‌ പരമാവധി ഇടപെടാനും അവരുടെ സര്‍ഗവാസന (creativity), വിവരകൈമാറ്റം, സഹവര്‍ത്തിത്വം എന്നിവ ത്വരിതപ്പെടുത്തുന്നതാണ്‌ വെബ്‌ 2.0 ഘടന. പരസ്‌പരം സക്രീയമായി സഹകരിക്കുന്ന ഉപയോക്താവും വിവരശേഖര സംവിധാന സ്ഥാപനവും ഇക്കാലത്തെ അവിഭാജ്യഘടകമാണ്‌. വര്‍ദ്ധിച്ച അധികാരങ്ങള്‍ അന്തിമ ഉപഭോക്താവിന്‌ ലഭിക്കുന്നുണ്ട്‌. അവര്‍ അത്‌ ഫലപ്രദമായോ അല്ലാതെയോ ഉപയോഗിക്കുകയും ചെയ്യുന്നു. വെറും വിവരം വായിക്കുന്ന ഒരാളല്ല ഇന്ന്‌ ഇന്റര്‍നെറ്റിലെത്തുന്ന ഒരോ പൗരനും, മറിച്ച്‌ ബ്ലോഗിലൂടെ പുറംലോകത്തോട്‌ തനിക്കുപറയാനുള്ളത്‌ പറയുന്നവനും, ഫ്‌ളിക്കര്‍,പിക്കാസ എന്നീ ഫോട്ടോഷെയറിംഗ്‌ ആപ്ലിക്കേഷനിലൂടെ ഡിജിറ്റല്‍ ക്യാമറ വഴി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവയ്‌ക്കുന്നവരും, യൂടൂബ്‌,ബ്ലിപ്‌.ടിവി എന്നിവയിലൂടെ വീഡിയോ ചിത്രങ്ങള്‍ കൈമാറുന്നവരും സമൂഹത്തില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇടപെടുകയാണ്‌. ഇതിനൊക്കെ കാരണമാകുന്നതോ മൊബൈല്‍ ഫോണും അതിലുള്‍പ്പെടുത്തിയിട്ടുള്ള ക്യാമറയും.

മൊബൈല്‍ ഫോണ്‍ ക്യാമറയെ ആദ്യകാലത്ത്‌ നമ്മുടേതുപോലുള്ള സമൂഹം ഒരു തരം സംശയദൃഷ്‌ടിയോടെയാണ്‌ വീക്ഷിച്ചത്‌. അല്‍പം അകലം വായ്‌ക്കുകയും ചെയ്‌തു. വ്യക്തികളുടെ പ്രത്യേകിച്ച്‌ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറും എന്ന ആശങ്കയായിയിരുന്നു ആദ്യം നിലനിന്നത്‌. ഇതേ ആശങ്ക ചെറിയതോതില്‍ ഇന്നും സ്ഥായിയായി ഉണ്ടെങ്കിലും മറ്റുപയോഗങ്ങള്‍ സുതാര്യമായ ഒരു സമൂഹ നിര്‍മ്മിതിക്കായി ചെറുക്യാമറകളെ സജ്ജമാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള പൂര്‍ണമായ വിശ്വാസമാകണം ദൃശ്യത്തിന്റെ സ്വീകാര്യതയ്‌ക്ക്‌ പിന്നില്‍. ലൈവ്‌ ടെലികാസ്‌റ്റുകള്‍ക്ക്‌ ചാനല്‍ വാര്‍ത്താഘടനയില്‍ മുഖ്യസ്ഥാനം ലഭിക്കുന്നതും ഇതു കൊണ്ടാണല്ലോ? കരുണാനിധിയുടെ അറസ്റ്റ്‌, തെഹല്‍ക്ക ഒളിക്യാമറപ്രയോഗം എന്നിവയെല്ലാം ഈ വിശ്വാസത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. തെഹല്‍ക്ക എപ്പിസോഡ്‌ അവതരിച്ച നാളുകളില്‍ ചെറുക്യാമറയുടെ (ഒളിക്യാമറ എന്നും പറയാം) സാങ്കേതികപരമായ വിവരങ്ങള്‍, അത്‌ എവിടെ വാങ്ങാന്‍ കിട്ടും, എത്ര വിലയാകും എങ്ങനെയൊക്കെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാം എന്നിവയുടെ സചിത്ര വിശദീകരണങ്ങള്‍ പത്രതാളുകളില്‍ നിറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ അന്നത്തെ തെഹല്‍ക്ക ക്യാമറെയെക്കാളും ദൃശ്യവ്യക്തതയോടെ ചിത്രീകരണം നടത്താന്‍ നമ്മെ അനുവദിക്കുന്നു. പ്രസക്തമായ ചോദ്യം ഇത്‌ സമൂഹം, വ്യക്തി എന്നിവ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്‌.

ഇതിന്റെ ദുരുപയോഗത്തെപറ്റി സൂചിപ്പിച്ച്‌ കൊണ്ട്‌ തുടങ്ങാം!
ഡല്‍ഹി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂട്ടുകാരിയുമായുള്ള പ്രണയപ്രകടനം അതിരുകടന്നത്‌ മൊബൈല്‍ കാമറ ഉപയോഗിച്ച്‌ പകര്‍ത്തിയെന്ന്‌ മാത്രമല്ല അത്‌ എം.എം.എസ്‌ വഴി കൂട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കുകയും അവരില്‍ നിന്ന്‌ പല കൈമാറ്റം നടന്ന്‌ അവസാനം ഒരു വിരുതന്‍ ബാസി.കോം. എന്ന ഇ കോമേഴ്‌സ്‌ പോര്‍ട്ടലില്‍ പ്രണയ പ്രകടനം സി.ഡി. രൂപത്തിലാക്കി വില്‌പനയ്‌ക്ക്‌ വയ്‌ക്കുകയും ചെയ്‌ത്‌ ഏറെ വാര്‍ത്താ കോലാഹലം സൃഷ്‌ടിച്ചിരുന്നല്ലോ. അന്ന്‌ യൂടൂബ്‌ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ ഒരു പക്ഷേ ഇത്‌ ആദ്യം എത്തുക യൂടൂബ്‌ വഴിയുള്ള പൊതു പ്രദര്‍ശനത്തിനായിരുന്നേനെ, എന്നാല്‍ സ്ഥിതി ഇതിലും വഷളായി തീരുകയും ചെയ്യുമായിരുന്നു. അക്കാലത്ത്‌ തന്നെ ഷാഹ്‌ദ്‌-കരീന കപൂര്‍ മാര്‍ ചുംബിക്കുന്ന രംഗം ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി മേല്‍ പറഞ്ഞ രീതിയില്‍ വിന്യസിക്കുകയും ചെയ്‌തു. ബോംബെയില്‍ നിന്നിറങ്ങിയ ഉച്ച പത്രങ്ങളില്‍ ഫോട്ടോ രൂപത്തില്‍ ഇത്‌ അച്ചടിച്ച്‌ വരികയും ചെയ്‌തു. ഇവിടെ ആദ്യസംഭവത്തില്‍ അറിവോടെ പകര്‍ത്തിയ വീഡിയോ രണ്ടാമത്തേത്‌ പ്രണയജോഡികളുടെ സ്വകാര്യതയിലേക്കുള്ള ക്യാമറ കടന്നുകയറ്റവും. ഇപ്പോഴും പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വികാര പ്രകടനം നടത്തുകയും ഈ രംഗം മൂന്നാമത്‌ ഒരാളെ ഉപയോഗിച്ച്‌ റെക്കോഡ്‌ ചെയ്‌ത ശേഷം പിന്നീട്‌ പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ മറ്റോ ഉപയോഗിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഇവിടെ ചര്‍ച്ച മുന്നേറിയതില്‍ പ്രസ്‌തുത ചെയ്‌തികള്‍ വിഷയമായിരുന്നില്ല മറിച്ച്‌ അത്‌ പകര്‍ത്തിയ സാങ്കേതികത മാത്രമാണ്‌ കുറ്റാരോപണത്തിന്റെ മുന്നിലേക്ക്‌ എത്തുന്നത്‌. പകര്‍ത്തിയത്‌ തെറ്റാണ്‌ എങ്കില്‍ ചെയ്‌തതും ഇതുപോലെ വിമര്‍ശന വിധേയമാക്കേണ്ടതല്ലേ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വ്യാപകമായ ഇക്കാലത്ത്‌ പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ സദാനിരീക്ഷണ വലയത്തിലാണ്‌.

സിറ്റിസണ്‍ ജേണലിസവുമായി ബന്ധപെട്ട്‌ ഇതേ ക്യാമറാ-ഇന്റര്‍നെറ്റ്‌ കൂട്ടുകെട്ട്‌ ഒട്ടനവധി സാധ്യതകളാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. സിനിമാ നടന്‍ മമ്മൂട്ടിയുമായി ബന്ധപെട്ട്‌ വന്ന വീഡിയോ അടുത്തകാലത്ത്‌ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സിനിമയുടെ പ്രചരണവുമായി ബന്ധപെട്ട്‌ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മമ്മൂട്ടിയെ ഒരു ആരാധകന്‍ തൊടാന്‍ ശ്രമിക്കുന്നു.. `അതിരുകടന്ന' തൊടലില്‍ കുപിതനായ താരം ആരാധകനെ തല്ലുന്നു. ഈ സംഭവം ഏതോ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും തല്‍ക്ഷണം ബ്ലോഗില്‍ എത്തിക്കുകയും ചെയ്‌തു. ബ്ലോഗില്‍ എത്തിയ ഉടനെ തന്നെ ഇത്‌ ചൂടന്‍ വിഭവമായി കമന്റുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ഏറെ താമസിച്ചില്ല ഇതേ വീഡിയോ ഓര്‍കൂട്ട്‌, ഇ മെയില്‍ എന്നിവ വഴിയും വ്യാപിക്കാന്‍ തുടങ്ങി. അന്നുതന്നേയോ അതോ തൊട്ടടുത്ത ദിവസമോ ഒരു ഇംഗ്ലീഷ്‌ ദേശിയ ടി.വി ചാനലില്‍ മൊബൈലില്‍ പകര്‍ത്തിയ ഈ വീഡിയോ ചര്‍ച്ച വിഷയമാകുകയും ചെയ്‌തു. മമ്മൂട്ടി കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ടി.വി. ചാനലിലൂടെ വീഡിയോ വീണ്ടും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

സിറ്റിസണ്‍ ജേണലസത്തിന്റെ ഒട്ടനവധി സാധ്യതകളിലൊന്നു മാത്രമാണ്‌ മമ്മൂട്ടി ആരാധകനെ തല്ലുന്ന സംഭവത്തിലൂടെ വെളിവായത്‌. Mammootty beats his fan at Malappuram എന്ന വീഡിയോയ്‌ക്ക്‌ യൂടൂബിലും ബ്ലോഗിലും പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ചൂടേറിയതായിരുന്നു. ഇത്‌ യഥാര്‍ത്ഥ വീഡിയോ അല്ലന്നും മോര്‍ഫിംഗ്‌/വിദഗ്‌ദമായി എഡിറ്റ്‌ ചെയ്‌തതുമാണന്ന കമന്റിന്‌ വീഡിയോ ചിത്രം വിശദമായി Analyse ചെയ്‌ത്‌ ബദല്‍ വാദങ്ങളും കമന്റ്‌ രൂപത്തിലെത്തി. ഇതിനു സമാനമായ മറ്റൊരു സംഭവം ഒരു സുവിശേഷ പ്രാസംഗികന്‍ ദേശീയ പതാകയെ മതവുമായി ബന്ധപ്പെടുത്തി വികാരമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതാണ്‌. മമ്മൂട്ടി സംഭവം പോലെ ഇതും വളരെ വേഗം പ്രചരിച്ചു. എന്നാല്‍ ഭീഷണിക്ക്‌ വശംവദനായോ അതോ മറ്റ്‌ പ്രേരണകള്‍ മൂലമോ ആദ്യമായി ഈ വീഡിയോ ഇന്റര്‍നെറ്റിലേക്ക്‌ അപ്‌ ലോഡ്‌ ചെയ്‌തയാള്‍ തന്നെ ഇത്‌ അവിടെ നിന്ന്‌ നീക്കം ചെയ്‌തു. ചിത്രം ആസ്വദിച്ചവര്‍ സുഹൃത്തുക്കളുമായി ഇതേ പേജില്‍ വീണ്ടും എത്തിയപ്പോള്‍ 'ഇതിവിടെ ലഭ്യമല്ല' എന്നറിയിപ്പാണ്‌ ലഭിച്ചത്‌. പക്ഷേ സംഗതി നീക്കല്‍ ചെയ്യല്‍ കൊണ്ട്‌ അവസാനിച്ചില്ല. മറ്റാരോ സ്വന്തം കംപ്യൂട്ടറിലേക്ക്‌ ഇത്‌ ആദ്യം കണ്ട മാത്രയില്‍ തന്നെ ഡൗണ്‍ലോഡ്‌ ചെയ്‌തിട്ടിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരാളാണ്‌ ദേശീയ പതാക വീഡിയോ ആദ്യം നെറ്റിലെത്തിച്ചതെങ്കില്‍ (പിന്നീട്‌ നീക്കം ചെയ്‌തതും) പിന്നീട്‌ ഒട്ടേറെ പേര്‍ ഇതേ ദൃശ്യം നെറ്റില്‍ ലഭ്യമാക്കാന്‍ തുടങ്ങി. അതായത്‌ തൊടുത്തുവിട്ട അസ്‌ത്രത്തേക്കാളും പറഞ്ഞ വാക്കിനേക്കാളും ശക്തമായതും ഒരിക്കലും തിരിച്ചെടുക്കാന്‍ ആകാത്തതുമാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിക്കുന്ന ഫയലുകളും. നമ്മളുദ്ദേശിക്കുന്ന പാതകള്‍ വിട്ടാകും ഇതു മുന്നേറുന്നത്‌. മമ്മൂട്ടിയുടെ വീഡിയോ ഗൗരവമായും, മതവികാരം ഇളക്കി വിടുന്ന സുവിശേഷ പ്രസംഗം നര്‍മ്മ ബോധത്തോടെയുമാണ്‌ കണ്ടെതെങ്കിലും ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന സിറ്റിസണ്‍ ജേണലിസത്തിന്റെ അപാര സാധ്യതകള്‍ സമൂഹം ഗുണപരമായി തന്നെ ഉപയോഗിക്കണം.

ട്രാഫിക്‌ പോലീസ്‌ കൈക്കൂലി വാങ്ങുന്നത്‌, വില്ലേജ്‌ ഓഫീസിലെ അഴിമതി, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഭൂമികൈയ്യേറ്റം, രാഷ്‌ട്രീയ അന്തര്‍ നാടകങ്ങള്‍ ഇങ്ങനെ എത്രയെത്ര വിവാദ വിഷയങ്ങള്‍ക്കാണ്‌ നാം ഓരോ ദിവസവും സാക്ഷിയാകുന്നത്‌. ഇതൊക്കെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ പകര്‍ത്താമല്ലോ. ഇനി പകര്‍ത്തിയ വിവരം എങ്ങനെ പുറം ലോകത്തോട്‌ വിളിച്ചുപറയും എന്നാലോചിച്ച്‌ വിഷമിക്കേണ്ട. ബ്ലോഗിംഗ്‌, യൂടൂബ്‌, വെബ്‌സെറ്റുകള്‍ എന്നിവ വഴി സ്വന്തം പേരിലോ മറ്റൊരു പേര്‌ ഉപയോഗിച്ചോ ഇത്‌ വെളിച്ചത്തുകൊണ്ടുവരാം. അച്ചടിമാധ്യമങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലോഗ്‌ പോസ്റ്റുകള്‍ എക്‌സ്‌ക്ലൂസീവായി പത്രത്തില്‍ മുഖ്യ ശ്രദ്ധ പതിയുന്ന ഭാഗത്തുതന്നെ ലഭ്യമാക്കുന്നുണ്ടല്ലോ, ഇതുപോലെ വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ വഴി നിങ്ങള്‍ പ്രകാശിപ്പിക്കുന്ന വീഡിയോ ഇലക്‌ട്രോണിക്‌ വാര്‍ത്താ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന കാലം വിദൂരത്തിലല്ല.

സെന്‍സറിംഗ്‌ വേണോ!
പൂഞ്ഞാറിലെ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ ഒരു മ്യൂസിക്‌ വീഡിയോ ആല്‍ബം ഷൂട്ട്‌ ചെയ്‌തു. നാടന്‍ കള്ളുഷാപ്പും, മദ്യപാനവും ഒക്കെ പശ്ചാത്തലത്തില്‍ വരുന്ന ഗാനമായിരുന്നു റെക്കോഡ്‌ ചെയ്‌തത്‌. കള്ളു ഷാപ്പില്‍ മദ്യപിക്കാനെത്തുന്ന നായകനും അയാള്‍ക്ക്‌ സഹായിയാവുന്ന സഹമദ്യപന്മാരുമൊക്കെ ആടിത്തിമിര്‍ത്ത വീഡിയോ ആല്‍ബത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്നതായിരുന്നു നിഷേധത്തിന്‌ നിദാനം. പക്ഷെ ഇതെങ്ങനെയോ ഇന്റര്‍നെറ്റിലെ ഫയല്‍ ഷെയറിംഗ്‌ സംവിധാനമായ യൂടൂബിലെത്തി പതിനഞ്ചു ദിവസത്തിനകം അയ്യായിരത്തോളം കാഴ്‌ചക്കാരെത്തി. സാമ്പത്തികലാഭം ഉണ്ടായില്ലെങ്കിലും സംഭവം ചര്‍ച്ചയായതിന്റെയും പ്രേക്ഷകരെ കിട്ടിയതിന്റേയും സന്തോഷം പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉണ്ടായിക്കാണുമല്ലോ. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ അപ്‌ലോഡ്‌ ചെയ്യുന്നവരുമായി പരസ്യ വരുമാനവും വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ പങ്കുവയ്‌ക്കും. അതോടെ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി കിട്ടാത്തതും, ചാനല്‍ പ്രക്ഷേപണ സൗകര്യം കിട്ടാത്തതുമായ സംരഭംങ്ങള്‍ക്ക്‌ പ്രേക്ഷകരെയും ഒപ്പം വരുമാനവും ലഭിക്കും.

ബ്ലോഗിലേക്ക്‌ വീഡിയോ എത്തിക്കുന്ന രീതിയെ വ്‌ളോഗിംഗ്‌ (VLOG-Video LOG) എന്നാണ്‌ വിളിക്കുന്നത്‌. വീഡിയോയ്‌ക്ക്‌ ഒപ്പം വിവരണപാഠവും (Supporting text) നല്‍കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്‌. പുതുതലമുറ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റുകളില്‍ ദൃശ്യം ഒപ്പിയെടുക്കുന്ന അതേ വേളയില്‍ തന്നെ എം.എം.എസ്‌/മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ബ്‌ളോഗ്‌ പേജില്‍ ഫയല്‍ തത്‌സമയം എത്തിക്കാനുള്ള സംവിധാനങ്ങളുമുണ്ട്‌. ഇതിനൊക്കെ വലിയ തോതില്‍ പണം, സാങ്കേതിക ജ്ഞാനം എന്നിവ ആവശ്യമില്ലതാനും. മറിച്ച്‌ ലോകമാകെ ലഭ്യത, തടസങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത വിതരണം എന്നിവ നേട്ടങ്ങളുമാണ്‌.

ബ്ലോഗിംഗിലെ, വീഡിയോ ഷെയറിംഗിലെ ഓരോ പ്രവര്‍ത്തനവും എത്ര ചെറുതുമാകട്ടെ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും പകര്‍ന്നു തരുന്ന വിവര നിര്‍മ്മിതിയിലെ ഒരു അഭിവാജ്യഘടകമാവുകയാണ്‌ നിങ്ങളും. സുതാര്യമായ സമൂഹവും ആശയ പ്രകാശനവുമാണ്‌ അന്തിമനേട്ടം. `എന്റെ ചോര തിളയ്‌ക്കുന്നു`, `പൗര വാര്‍ത്ത` എന്നിവയിലൂടെ മാതൃഭൂമി ദിനപ്പത്രം ചെയ്യുന്നതും സിറ്റിസണ്‍ ജേണലിസത്തിന്റെ ഇതേ നീക്കങ്ങളാണ്‌. ഇപ്പോള്‍ തന്നെ ഇംഗ്ലീഷ്‌, ഹിന്ദി വാര്‍ത്താചാനലുകള്‍ പ്രേക്ഷകര്‍ ചിത്രീകരിക്കുന്ന വീഡിയോ വാര്‍ത്തകള്‍ക്ക്‌ പ്രൈം ടൈമില്‍ ഇടം നല്‍കുന്നുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ വരുമ്പോഴാണ്‌ സമൂഹം കൂടുതല്‍ സുതാര്യമാവുകയും അഴിമതി സാധ്യത ചെറിയ ഒരളവുവരെയെങ്കിലും കുറയുന്നതും. വിജിലന്‍സ്‌ നല്‍കിയ രാസപദാര്‍ത്ഥം വിതറിയ നോട്ടുകെട്ടുകളുമായി കൈക്കൂലി നല്‍കുന്നതിനേക്കാള്‍, ഇതേ രംഗം വീഡിയോയില്‍ ഒപ്പിടെയുത്ത്‌ വിജിലന്‍സിന്‌ നല്‍കുക, ഒപ്പം വീഡിയോ ഷെയറിംഗ്‌ സൈറ്റുകളിലും ഇടാം. വെബില്‍ ചിത്രമെത്തിയത്‌ കാര്യക്ഷമമായ നടപടിക്ക്‌ വിജിലന്‍സിനെ പ്രേരിപ്പിക്കാതിരിക്കില്ല.

വാര്‍ത്താമൂല്യത്തിനായി എക്‌സ്‌ക്ലൂസീവ്‌ അഴിമതിക്കഥകള്‍ തന്നെ വേണമെന്നില്ല. ഈ മാസം തെക്കു പടിഞ്ഞാറന്‍ ചൈനയിലുണ്ടായ റിക്‌ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വീഡിയോ Sichuan സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂടൂബില്‍ അപ്‌ ലോഡ്‌ ചെയ്‌തു. മേയ്‌ 15 വരെ ഈ വീഡിയോ പ്രേക്ഷകരായി 58,713 പേരെത്തി. ഈ കാലയളവില്‍ യൂടൂബ്‌ ഹോം പേജില്‍ രണ്ടാം സ്ഥാനം നേടിയത്‌ ഭൂകമ്പത്തിന്റെ തികച്ചും വ്യത്യസ്ഥമായ ഈ വീഡിയോ ആയിരുന്നു. സന്ദര്‍ഭ വശാലോ അല്ലെങ്കില്‍ അബദ്ധത്തിലോ റെക്കോര്‍ഡ്‌ ചെയ്യുന്ന വീഡിയോയ്‌ക്കും ഇതുപോലെ ഒട്ടേറെ പ്രേക്ഷകരെ ലഭിക്കാം.

മൊബൈല്‍ ഫോണില്‍ റെക്കോഡ്‌ ചെയ്യുന്ന ഫയലുകള്‍ ഇന്റര്‍നെറ്റിലെത്തിക്കാതെതന്നെ ജനങ്ങളിലേക്കെത്തിക്കാനും വഴിയുണ്ട്‌. സിനിമാ പ്രോജക്‌ടര്‍ പോലെയുള്ള ഒരു ചെറു സംവിധാനം (കംപ്യൂട്ടറില്‍ ഘടിപ്പിക്കുന്ന ഓവര്‍ഹെഡ്‌ പ്രോജക്‌ടറുകള്‍ക്ക്‌ സമാനം) മൊബൈല്‍ ഫോണില്‍ കൂട്ടിയിണക്കുന്ന ഗവേഷണം വിജയം കണ്ടുകഴിഞ്ഞു. ഫോണിലുള്ള വീഡിയോ ഭിത്തിയിലേക്കോ, വലിച്ചു കെട്ടിയ വെളുത്ത പ്രതലത്തിലേക്കോ പ്രോജക്‌ട്‌ ചെയ്‌തു കാണിക്കാം. മൊബൈല്‍ ഫോണ്‍ വഴി റെക്കോഡ്‌ ചെയ്‌ത്‌, ഇതില്‍ തന്നെ ഉള്ള ചെറിയ എഡിറ്റിംഗ്‌ സൗകര്യം ഉപയോഗിച്ച്‌ ചിട്ടപ്പെടുത്തിയ വീഡിയോ ചിത്രം ഇതേ ഫോണ്‍ ഉപയോഗിച്ച്‌ തന്നെ പ്രദര്‍ശിപ്പിക്കുന്ന രീതി. ഒരു ചെറു സിനിമാ ലാബായി, പ്രദര്‍ശനശാലയായി മാറുകയാണ്‌ കൈയിലൊതുക്കാവുന്ന മൊബൈല്‍ ഫോണ്‍. ചെറിയ മെമ്മറികാര്‍ഡ്‌ ഉള്‍പ്പെടുത്തിയാല്‍ സാധാരണ സിഡിയില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ സിനിമ ഫോണില്‍ പകര്‍ത്തിയെടുത്ത്‌ ഇതേ പ്രൊജക്‌ടറില്‍ കൂടി കാണിക്കുകയുമാകാം. നിലിവില്‍ എഫ്‌. എം റേഡിയോയുടെ രണ്ടാം വരവോടെ മൊബൈല്‍ ഫോണിന്‌ റേഡിയോ പെട്ടി എന്ന പേര്‌ ലഭിച്ചു. ഇനി സിനിമ തിയേറ്റര്‍ എന്ന പേരാകും മൊബൈല്‍ ഫോണിനെ കാത്തിരിക്കുന്നത്‌ !
********

യൂടൂബ്‌
ഇന്റര്‍നെറ്റിലേക്ക്‌ വീഡിയോ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കാനും മറ്റുള്ളവരുടെ മുന്‍പില്‍ അത്‌ പ്രദര്‍ശിപ്പിക്കുവാനും സഹായിക്കുന്ന സംവിധാനമാണ്‌ യൂടൂബ്‌. നവംബര്‍ 2005ല്‍ sequoia ക്യാപ്പിറ്റല്‍ എന്ന വെന്‍ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സഹായത്തെടെ സ്റ്റീവ്‌ ചെന്‍ (ഇപ്പോള്‍ ചീഫ്‌ ടെക്‌നോളജി ഓഫീസര്‍), ചാഡ്‌ ഹര്‍ലി (ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍), ജാവേദ്‌ കരീം (ഉപദേശകസമിതിയംഗം) എന്നിവര്‍ ചേര്‍ന്ന്‌ രൂപം കൊടുത്ത സ്ഥാപനമായിരുന്നു യൂടൂബ്‌. മറ്റ്‌ ഡോട്ട്‌കോം കമ്പനികളെ പോലെ വളരെ മുന്‍പെ പൊട്ടി മുളയ്‌ക്കുകയും അകാലമൃത്യു വരിക്കുകയും ചെയ്യേണ്ട ദൗര്‍ഭാഗ്യം യൂടൂബിനുണ്ടായില്ല. യൂടൂബ്‌ വന്ന സമയം എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ഡിജിറ്റല്‍ ക്യാമറകളുടെയും ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റിന്റെയും ആദ്യ സമയത്ത്‌ തന്നെ രൂപം കൊണ്ടതിനാല്‍ പ്രശസ്‌തിയിലേക്ക്‌ ഉയരാന്‍ അധികസമയമെടുത്തില്ല. ആളുകള്‍ കൂട്ടത്തോടെ യൂടൂബ്‌ ഉപയോഗിക്കാന്‍ തുടങ്ങി. ഏറ്റെടുക്കലുകളും ലയനങ്ങളും കോര്‍പ്പറേറ്റ്‌ ലോകത്ത്‌ പുതുമയല്ല. ഏറെ വൈകിയില്ല (ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ) ഇന്റര്‍നെറ്റ്‌ സര്‍ച്ച്‌ എന്‍ജിന്‍ രംഗത്തെ പ്രബലസാന്നിദ്ധ്യമായ ഗൂഗിള്‍ 2006 ഒക്‌ടോബര്‍ 9 ന്‌ യൂടൂബിനെ ഏറ്റെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ഗൂഗിളില്‍ ലയിപ്പിക്കുന്നതിന്‌ പകരം സ്വതന്ത്രമായി (Subsidary) പ്രവര്‍ത്തിക്കാനാണ്‌ ഗൂഗിള്‍ യൂടൂബിനെ അനുവദിച്ചത്‌. ഗൂഗിളിന്‌ നേരത്തെ തന്നെ വീഡിയോ സേവനം (video.google.com) ഉണ്ടായിരുന്നു. യൂടൂബിന്റെ ഉടമസ്ഥാവകാശം ഗൂഗിളിനായെങ്കിലും സ്ഥാപകര്‍ തന്നെ മാനേജ്‌മെന്റില്‍ തുടര്‍ന്നു. ഗൂഗിള്‍ പോലെയുളള ഒരു ആഗോള കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ യൂടൂബ്‌ സാങ്കേതിക തികവും കൈവരിച്ചു തുടങ്ങി. ഇന്ന്‌ 70 ദശലക്ഷത്തിലേറെ ഉപയോക്താക്കളും 100 ദശലക്ഷത്തിലേറെ വീഡിയോ ക്ലിപ്പിംഗുകളും യൂടൂബിലുണ്ട്‌. ഇന്ത്യന്‍ പതിപ്പ്‌ ഈ മാസമാണ്‌ (മേയ്‌7, 2008) നിലവില്‍ വന്നത്‌. അമേരിക്കയിലെ കാലിഫോണിയയിലുള്ള San Bruno എന്ന സ്ഥലത്താണ്‌ യൂടൂബ്‌ ആസ്ഥാനം.

മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ചെടുക്കുന്ന പത്തു മിനിട്ടില്‍ താഴെയുള്ള വീഡിയോ യൂടൂബിലേക്ക്‌ ചേര്‍ക്കാം. ഇതുകൂടാതെ സിനിമാ ക്ലിപ്പിംഗ്‌, മ്യൂസിക്‌ ആല്‍ബം, ടി.വി പരിപാടികള്‍, പരസ്യങ്ങള്‍ എന്നിവയും ഉപയോക്താക്കള്‍ യൂടൂബിലേക്കെത്തിക്കുന്നുണ്ട്‌. റിയാലിറ്റി ഷോകളിലെ പ്രിയ അവതാരകരുടെ വീഡിയോ കേരളത്തില്‍ നിന്നും ഒട്ടേറെ പേര്‍ അപ്‌ലോഡ്‌ ചെയ്യുന്നു. യൂടൂബില്‍ ലഭ്യമാക്കിയിരിക്കുന്ന വീഡിയോ ആസ്വദിക്കാനായി രജിസ്‌ട്രേഷനോ പ്രത്യേക നടപടി ക്രമങ്ങളോ ആവശ്യമില്ല. ആര്‍ക്കും എപ്പോഴും കാണാനും ആസ്വദിക്കാനും പറ്റുന്ന രീതിയില്‍ സര്‍ച്ചിംഗ്‌ സൗകര്യത്തോടെയാണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തിരിക്കന്നത്‌. എന്നാല്‍ കണ്ടന്റ്‌ യൂടൂബിലേക്ക്‌ കൂട്ടിചേര്‍ക്കാന്‍ ചെറിയ രജിസ്‌ട്രേഷന്‍ നടപടിക്രമമുണ്ട്‌. ബ്ലോഗിംഗ്‌ പോലെ ഇമെയില്‍ ഐ.ഡി ഉള്ള ആര്‍ക്കും ലളിതമായ സ്റ്റെപ്പുകളിലൂടെ യൂടൂബ്‌ അംഗമാകാം. യൂടൂബിലെത്തിച്ച വീഡിയോ ആരൊക്കെ കാണണമെന്നും അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്ക്‌ തീരുമാനിക്കാം. ഒന്നുകില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി മാത്രം പങ്കുവയ്‌ക്കാം. ഇത്‌ പൊതു ഇടത്തില്‍ (Public domain) ലഭ്യമാവുകയില്ല. അല്ലെങ്കില്‍ ആര്‍ക്കും എപ്പോഴും ആസ്വദിക്കാവുന്ന രീതിയില്‍ അപ്‌ലോഡ്‌ ചെയ്യാം. വീഡിയോ കൂട്ടിചേര്‍ക്കുന്ന വേളയില്‍ തന്നെ എങ്ങനെ (private or public) കാണമെന്ന വിവരം നല്‍കിയാല്‍ മതിയാകും.

വിവാദങ്ങളിലൂടെ യാത്ര
അശ്ലീല വീഡിയോ, സ്വകാര്യതയുടെ പരിധികള്‍ ലംഘിക്കുന്നവ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപകീര്‍ത്തി(defamatory) ഉണ്ടാക്കുന്നവ, വര്‍ഗ-വര്‍ണവിവേചനം ഉയര്‍ത്തുന്ന തൂടങ്ങി വാണിജ്യതാത്‌പര്യമുള്ള പരസ്യങ്ങളും, ക്രിമിനല്‍ സ്വാഭാവം പ്രകടിപ്പിക്കുന്ന വീഡിയോ ചിത്രങ്ങളും വന്‍തോതില്‍ യൂടൂബിലേക്കെത്തുകയും അതിലേറെ പേര്‍ ഇതിന്റെ കാഴ്‌ചക്കാരാക്കുകയും ചെയ്‌തതോടെ വിവാദത്തിന്റെ വഴികളിലും യൂടൂബിന്റെ യാത്രയെത്തി. ഉചിതമല്ലാത്ത(inappropriate) വീഡിയോ ശ്രദ്ധയില്‍ പെട്ടാല്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള രീതി യൂടൂബ്‌ വെബ്‌സൈറ്റില്‍ ഇതിനെ തുടര്‍ന്ന്‌ എല്ലാ വീഡിയോയ്‌ക്കും ഒപ്പം ലഭ്യമാക്കി തുടങ്ങി. സാങ്കേതിക ഭാഷയില്‍ ഇതിനെ ഫ്‌ളാഗ്‌ ചെയ്യുക എന്നാണ്‌ വിളിക്കുക. 'ഫ്‌ളാഗ്‌' റിപ്പോര്‍ട്ട്‌ ചെയ്‌ത വീഡിയോ യൂടൂബ്‌ അധികൃതര്‍ വിശദമായി പരിശോധിക്കുകയും സ്വാകാര്യതയുടെയും സഭ്യതയുയുടെയും പരിധികള്‍ ലംഘിക്കുന്നവ മിനിട്ടുകള്‍ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യും. യൂടൂബ്‌ പോളിസിയില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കുന്നുണ്ട്‌. നിയന്ത്രണങ്ങള്‍ ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും പരിധികള്‍ ലംഘിക്കുന്ന ലക്ഷകണക്കിന്‌ വീഡിയോ ഇപ്പോള്‍ യൂടൂബ്‌ ശേഖരത്തിലുണ്ട്‌. ദിനം പ്രതി ഒട്ടേറെ പുതുതായി എത്തുകയും. ചെയ്യുന്നു. Broadcast yourself എന്നതാണ്‌ യൂടുബിന്റെ പരസ്യതല വാചകം. ബ്ലോഗിംഗ്‌ നിങ്ങളെ ഓരോരുത്തരെയും പ്രസാധകനും, എഡിറ്ററും, എഴുത്തുകാരനുമാക്കിയെങ്കില്‍, യൂടൂബ്‌ നിങ്ങളെ സംപ്രേഷകനും (Broadcaster), സംവിധായകനും, കാമറാമാനും ആക്കുകയാണ്‌. നിങ്ങളുടെ സ്വന്തം ടെലിവിഷന്‍, വീഡിയോ ചാനല്‍ ആണ്‌ യൂടൂബ്‌ .

ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ തത്സമയം തന്നെ ആസ്വദിക്കണമെങ്കില്‍ ഇവിടെ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളില്‍ ഏത്‌ ചിത്രവും ഏത്‌ സമയത്തും കാണാം. മലയാളം ടെലിവിഷന്‍ ചാനലുകള്‍ പ്രേത-ഭൂത പരമ്പരകള്‍ രാത്രി പത്തുമണിക്ക്‌ മത്സരിച്ച്‌ കാഴ്‌ചക്കാരിലെത്തിക്കുമെങ്കില്‍. യൂടൂബിലിട്ട ഭൂത-പ്രേത വീഡിയോ നട്ടുച്ചയ്‌ക്ക്‌ വേണമെങ്കിലും ആസ്വദിക്കാം. ഒരു മണിക്കുള്ള വാര്‍ത്തയില്‍ നങ്ങള്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന വാര്‍ത്താശകലം പോയത്‌ ഓര്‍ത്ത്‌ വിഷമിക്കേണ്ട, യൂടൂബിലേക്കെത്തിക്കോളൂ ഏതെങ്കിലും ഒരു ഉപയോക്താവ്‌ ഇത്‌ അവിടെയും ഇട്ടിട്ടുണ്ടാകും. മലയാളം വാര്‍ത്താ ക്ലിപ്പിംഗുകള്‍ വീഡിയോ ട്യൂണര്‍/കാപ്‌ചറിംഗ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ കംപ്യൂട്ടര്‍ മുഖേന യൂടൂബിലേക്കെത്തിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്‌.

ഇത്തരത്തില്‍ ഇന്റര്‍നെറ്റിലൂടെ അതിവേഗം പ്രചാരം നേടുന്ന വീഡിയോയെ Viral video എന്ന്‌ വിളിച്ചുതുടങ്ങിക്കഴിഞ്ഞു. (വൈറസ്‌ പോലെ പടരുന്നത്‌ എന്നര്‍ത്ഥത്തിലാകാം!) ഇ-മെയില്‍, ഇന്റര്‍നെറ്റ്‌ മെസഞ്ചര്‍ സര്‍വീസ്‌, ബ്ലോഗ്‌, യൂടൂബ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ വീഡിയോ മിനിട്ടുകള്‍ക്കുള്ളില്‍ പലരുടെയും കംപ്യൂട്ടറിലേക്ക്‌ എത്തുന്നു എന്നത്‌ വര്‍ത്തമാനകാല സത്യമാണ്‌.

യൂടൂബിലൂടെ വരുമാനവും
യൂടൂബ്‌ വീഡിയോ കാണുന്നവരോ, അല്ലെങ്കില്‍ ഇതിലേക്ക്‌ വീഡിയോ കൂട്ടിച്ചേര്‍ക്കുന്നവരോ യാതൊരു പണച്ചെലവുമില്ലാതെയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. പരസ്യവരുമാനം ആശ്രയിച്ചാണ്‌ വീഡിയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകളുടെ നിലനില്‌പ്‌. ബ്ലോഗിംഗ്‌ പോലെയുള്ള സംരഭങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ ഉപയോക്താവിനും താരതമ്യേന ഉയര്‍ന്ന സെര്‍വര്‍സ്‌പെയ്‌സ്‌ (വീഡിയോ സൂക്ഷിച്ച്‌ വച്ച്‌ ലഭ്യമാക്കുന്ന ഇടം) ലഭ്യമാക്കേണ്ടതുണ്ട്‌. എന്നിരുന്നാലും സന്ദര്‍ശകരുടെ തള്ളിക്കയറ്റം പരസ്യവരുമാനവും കുത്തനെ കൂട്ടുന്നു. ഇത്‌ കണ്ടന്റ്‌ കൂട്ടി ചേര്‍ക്കുന്നവരുമായി പങ്കിടാന്‍ ഒരുക്കമാണെന്ന്‌ യൂടൂബ്‌ സഹസ്ഥാപകനും ഇപ്പോള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ Chaud Hurley സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ വച്ച്‌ നടന്ന വേള്‍ഡ്‌ എക്കണോമിക്‌ ഫോറത്തില്‍ പ്രഖ്യാപിച്ചത്‌ സിറ്റിസണ്‍ ജേണലിസ്റ്റുകള്‍ക്കും അമച്വര്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ആശ്വാസം പകരുന്ന സന്ദേശമാണ്‌. ചാഡ്‌ ഹര്‍ലി ഇതിനെ "desire to motivate and reward creativity'' എന്നാണ്‌ വിശേഷിപ്പിച്ചത്‌. അതായത്‌ ഗൗരവമായി ജേണലിസത്തെയും സിനിമയെയും സമീപിക്കുന്നവര്‍ക്ക്‌ ആശ്രയിക്കാവുന്ന ഇടങ്ങളിലൊന്നായി ഇത്തരം വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റുകള്‍ മാറുന്ന കാലം വിദൂരമല്ല എന്നു ചുരുക്കം. നിലവില്‍ 10 മെഗാബൈറ്റില്‍ താഴെയെ വീഡിയോ വലിപ്പം അനുവദിക്കുന്നുള്ളുവെന്നത്‌ ഒരു പരിമിതിയായി തോന്നാമെങ്കിലും ഉടന്‍തന്നെ ഒരു മുഴുനീള ഫീച്ചര്‍ ഫിലിമിന്റെയത്ര സംഭരണസ്ഥലം ലഭ്യമാകുമെന്നത്‌ തീര്‍ച്ചയാണ്‌, മാത്രമല്ല ഇത്‌ കാലഘട്ടത്തിന്റെ ആവശ്യപ്പെടല്‍ കൂടിയാണ്‌. ബ്രോഡ്‌ബാന്റ്‌ ഇന്റര്‍നെറ്റ്‌ ആണ്‌ ഉപയോഗിക്കുന്നുവെങ്കില്‍ യാതൊരു തടസ്സവും കൂടാതെ ഈ വീഡിയോ ചിത്രങ്ങളെല്ലാം ആസ്വദിക്കുകയും അഭിപ്രായങ്ങള്‍ തല്‍സമയം രേഖപ്പെടുത്തുകയും ചെയ്യും.

ടെസ്റ്റ്‌ ട്യൂബ്‌
ഗവേഷണ-വികസന വിഭാഗം (Research and Development Department) ഏതൊരു സ്ഥാപനത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന്‌ ഊര്‍ജ്ജം പകരുന്ന ഏര്‍പ്പാട്‌ ആണല്ലോ. ഈ പരീക്ഷണശാലയില്‍ നിന്നാണ്‌ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും നമ്മെ തേടിയെത്തുന്നത്‌. യൂടൂബിന്റെ ഗവേഷണവിഭാഗം 'ടെസ്റ്റ്‌ ട്യൂബ്‌' എന്നാണ്‌ അറിയപ്പെടുന്നത്‌.www.youtube.com/testtube ലൂടെ ഇവിടെയെത്താം. ഉടനെ യൂടൂബിലെത്തുന്ന സൗകര്യങ്ങള്‍ സൈറ്റില്‍ വിവരിച്ചിട്ടുണ്ട്‌. ഉപയോക്തക്കള്‍ക്ക്‌ പുതിയതായി വരാന്‍ പോകുന്ന യൂടൂബ്‌ സൗകര്യങ്ങളെക്കുറിച്ച്‌ വായിച്ചറിയാനുള്ള സൗകര്യവും അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ടെസ്റ്റ്‌ ട്യൂബിലുണ്ട്‌. ഗൂഗിളിന്റെ ശാസ്‌ത്രജ്ഞരിലേക്കും സാങ്കേതികവിദഗ്‌ദരിലേക്കുമാണ്‌ ഈ അഭിപ്രായങ്ങള്‍ എത്തുമെന്നതിനാല്‍ നിങ്ങള്‍ കൂടി നിര്‍മ്മാണത്തിലും പങ്കാളിയാവുകയാണ്‌. ടെസ്റ്റ്‌ ട്യൂബിലൂടെ ലഭിക്കുന്ന ഒട്ടേറെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഉള്ളടക്കം നവീകരിക്കുന്നതും നൂതനമായ സേവനങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതും. ഗുഗിളിന്റെ ഭാഷയില്‍ ടെസ്റ്റ്‌ ട്യൂബ്‌ ഒരു ഇന്‍ക്യുബേറ്റര്‍ പോലെയാണ്‌ വര്‍ത്തിക്കുന്നത്‌.

ശ്രദ്ധിക്കാന്‍
കരുതലോടെ നീങ്ങിയാല്‍ വീഡിയോ ഷെയറിംഗ്‌ സംവിധാനങ്ങളും ബ്‌ളോഗിംഗും സാമൂഹികമായ ഇടപെടലുകളുടെ ശക്തമായ വേദിയാണ്‌. നിങ്ങളുടെയോ കുടുംബാംഗങ്ങളുടേയോ വീഡിയോ വെബിലേക്കെത്തിക്കുന്നത്‌ കൗതുകവും ആവേശജനകവുമൊക്കെയാകാം പക്ഷെ ഇത്‌ ആരൊക്കെ കാണുമെന്ന്‌ നിങ്ങള്‍ക്ക്‌ മുന്‍കൂട്ടി പറയാനാകില്ല. ദൃശ്യപരമായോ, ഉള്ളടക്കപരമായോ മെച്ചമാണെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ പകര്‍ത്തിയ വീഡിയോ യൂടൂബ്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്‌സൈറ്റുകളുടെ ഹോം പേജില്‍ ഇടം നേടി, ഒട്ടേറെ പേര്‍ പെട്ടെന്ന്‌ കാഴ്‌ചക്കാരാകാം. അതില്‍ കുറച്ചുപേര്‍ സ്വന്തം കംപ്യൂട്ടറിലേക്കോ മൊബൈല്‍ഫോണിലേക്കോ പകര്‍ത്തിയെന്നും വരാം. അതുകൊണ്ട്‌ പൊതു മണ്‌ഡലത്തിലെക്കെത്തേണ്ട എന്നു കരുതുന്ന വീഡിയോ നിങ്ങളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരിലേക്ക്‌ മാത്രമായി പരിമിതപ്പെടുത്തുക. കണ്ടന്റ്‌ കൂട്ടിച്ചേര്‍ക്കുന്ന വേളയില്‍ ഇതിനുള്ള നിര്‍ദ്ദേശം നല്‍ശിയാല്‍ മാത്രം മതി, സുരക്ഷിതമായി വീഡിയോ പങ്കുവയ്‌ക്കാം.

പൊതുതാല്‌പര്യമുള്ള വിഷയങ്ങള്‍ (സിറ്റിസണ്‍ ജേണലിസം) അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ സ്വന്തം പേരോ, മറ്റൊരു പേരോ തിരഞ്ഞെടുക്കാം. മറ്റൊരു പേരില്‍ അപ്‌ലോഡ്‌ ചെയ്‌ത്‌ തിരശീലക്ക്‌ പിന്നിലേക്ക്‌ മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീഡിയോ പകര്‍ത്തുന്നവേളയില്‍ നിങ്ങളെ തിരിച്ചറിയാന്‍ കാരണമായേക്കാവുന്ന വിവരങ്ങള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന്‌ ഒഴിവാക്കുക (കാര്‍-ബൈക്ക്‌ നമ്പര്‍ പ്ലേറ്റ്‌, വീടിനെ-സ്ഥാപനത്തെ തിരിച്ചറിയാന്‍ സഹായകമായേക്കാവുന്ന ചിഹ്നങ്ങള്‍,നമ്പറുകള്‍). വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം വീട്ടുപേര്‌, നമ്പര്‍, ടെലഫോണ്‍ നമ്പര്‍ എന്നിവ നല്‍കുന്നത്‌ ഒഴിവാക്കൂ. കാഴ്‌ചക്കാരുടെ അഭിപ്രായം കമന്റ്‌ രൂപത്തിലോ, ഇ മെയില്‍ വഴിയോ എത്തുമല്ലോ, അതനുസരിച്ച്‌ അവരെ വിളിക്കുകയോ മറുപടി രേഖപ്പെടുത്തുകയോ ചെയ്യുന്നതാണ്‌ അഭികാമ്യം. ഇങ്ങനെ ചെയ്‌താല്‍ അപരിചിതര്‍ നിങ്ങളെ ശല്യം ചെയ്യുന്നത്‌ ഒഴിവാക്കാം.

അശ്ലീല-അപകീര്‍ത്തി, മതസ്‌പര്‍ധ വളര്‍ത്തുന്ന, സ്വകാര്യതയില്‍ കൈകടത്തുന്ന, ദേശവിരുദ്ധ, വര്‍ഗ-വര്‍ണ വിവേചനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളാഗ്‌ ലിങ്കില്‍ അമര്‍ത്തി, പ്രസ്‌തുത വീഡിയോ നീക്കം ചെയ്യുന്ന യത്‌നത്തില്‍ പങ്കാളിയാവുക. നഗരമാലിന്യം നീക്കം ചെയ്യുന്നതുപോലെ തന്നെ ഇന്റര്‍നെറ്റിലെ ഇത്തരം മാലിന്യം നീക്കം ചെയ്യേണ്ടതും ഒരു നെറ്റ്‌ പൗരന്റെ (Netizen) കടമയാണ്‌. ശുദ്ധീകരിക്കുന്ന ഒരു പൊതു ഇടം ശക്തമായ സാമൂഹിക ഇടപെടലുകളുടെയും, സംവാദങ്ങളുടേയും തുറന്ന വേദിയാവുകയും ചെയ്യും.


നിങ്ങള്‍ക്കെന്ത്‌ ചെയ്യാനാകും
അഴിമതിയുടെയും സ്വജനപക്ഷത്തിന്റെയും അഴിമതികഥകള്‍ പേറുന്ന സര്‍ക്കാര്‍-പൊതുമേഖലസ്ഥാപനങ്ങളില്‍ നിന്ന്‌ മൊബല്‍ഫോണ്‍ ക്യാമറയോ ചെറു ഡിജിറ്റല്‍ ക്യാമറയോ ഉപയോഗിച്ച്‌ വാര്‍ത്ത ശേഖരിച്ച ശേഷം യൂടൂബിലോ ബ്ലോഗിലോ ഇട്ട്‌ 'അഴിമതിക്കഥ്‌'യായി ടാഗ്‌ ചെയ്യുക. സംഗതി ഗൗരവമുള്ളതാണെങ്കില്‍ കാഴ്‌ചക്കാര്‍ നിങ്ങളറിയാതെ എത്തിക്കൊളും. ഇത്തരത്തില്‍ ഒന്നോ രണ്ടോ സിറ്റിസണ്‍ ജേണലിസ്റ്റ്‌ സ്റ്റോറി ബ്ലോഗ്‌, യൂബ്‌ വഴി പൊതുജന മദ്ധ്യത്തിലേക്കെത്തുമ്പോഴേക്കും പൊതുജനത്തിന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും അഴിമതി ചെറിയരളവുവരെ കുറയാന്‍ ഇത്‌ ഇടയാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമല്ല വാര്‍ത്തയുടെ ഉറവിടം, പൊതുസ്ഥലത്ത്‌ പുകവലിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരാകാം, സ്‌ത്രീകളെ ശല്യം ചെയ്യുന്നവരാകാം, ബാലതൊഴിലാളികളെ പണിയെടുപ്പിക്കുന്ന സ്വകാര്യ മുതലാളിമാരാകാം, കപടസന്യാസി ആശ്രമങ്ങളാകാം?...ഇങ്ങനെ മൊബൈല്‍ ക്യാമറ സാമൂഹികശുദ്ധീകരണത്തിന്റെ ശക്തിയേറിയ ഉപകരണമാകുന്ന കാലത്തിലുടെയാണ്‌ നാം നീങ്ങുന്നത്‌. ഉപയോക്താവ്‌ നിയന്ത്രിക്കുന്ന വീഡിയോ ആയതിനാല്‍ മാധ്യമ സ്ഥാപങ്ങളുടെ മുകളില്‍ ഇടപെട്ട്‌ വാര്‍ത്തയുടെ പ്രാധാന്യം കുറയ്‌ക്കുമെന്നോ, മുക്കുമെന്നോ ഭയക്കുകയും വേണ്ട. ഇനി ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിച്ചാല്‍ വീഡിയോ ഷെയറിംഗ്‌ സൈറ്റിലേക്കെത്തിച്ച വിവരം വര്‍ത്തമാന പത്രത്തിന്റെയോ വാര്‍ത്തചാനലുകളുടെയോ മുഖ്യസ്ഥാനം പിടിക്കുകയും ചെയ്യും. വീഡിയോ ഷെയറിംഗ്‌ വെബ്‌സൈറ്റ്‌ പോലുള്ള സൗജന്യ സേവനം ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ശേഖരിച്ച വീഡിയോ ക്ലിപ്പുമായി ചാനല്‍ എഡിറ്ററുടെ കാലുപിടിക്കുന്ന അവസ്ഥ വരുമായിരുന്നു. എന്നാല്‍ ശക്തമായ ഉള്‍ക്കാമ്പുള്ള വീഡിയോ ആണ്‌ വെബിലൂടെ പ്രചരിപ്പിച്ച്‌ ഉചിതമായ സ്ഥാനത്ത്‌ നിങ്ങള്‍ കൊള്ളിച്ചതെങ്കില്‍, നേരത്തെ തിരിച്ചയച്ച ടി.വി വാര്‍ത്താ ചാനലിലേക്ക്‌ 'എക്‌സ്‌ക്ലൂസിവ്‌' ആയെത്തിക്കാന്‍ ചാനല്‍ എഡിറ്റര്‍ നിങ്ങളെ തേടിയെത്തിക്കൊള്ളും. ?Mammooty beats his fan at Malappuram? എന്ന വീഡിയോ ദേശീയ മാധ്യമ ശ്രദ്ധയിലേക്കെത്തിയതു തന്നെ സമീപകാല ഉദാഹരണം.

പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍
മൂവികാമറ സ്വന്തമായുള്ളവരുടെയും സിനിമാഭിരുചിയുള്ളവരുടെയും മോഹമാണല്ലോ ഒരു ഡോക്കുമെന്ററി എങ്കിലും സ്വന്തമായി എടുക്കുക എന്നുള്ളത്‌. ഡിജിറ്റല്‍ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളുടെ വരവിനും മുന്‍പ്‌ സിനിമാ നിര്‍മ്മാണം ഏറെ പണച്ചിലവുള്ളതും അതിലേറെ സമയത്തിന്റെയും സിനിമാ സാങ്കേതിക വിദഗ്‌ദരുടെയും സഹായം കൂടി ആവശ്യമുള്ള ഒന്നായിരുന്നു. ഭാരമേറിയ ക്യാമറ, വിലപിടിച്ച എഡിറ്റിംഗ്‌ ഉപകരണങ്ങള്‍, ഇതുപയോഗിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആളുകളുടെ അഭാവം, അനുബന്ധ സ്റ്റുഡിയോ സംവിധാനം എന്നു വേണ്ട ഒരുനിര പ്രശ്‌നങ്ങള്‍ നവാഗത സംവിധായകനെ പ്രതീക്ഷിച്ച്‌ നില്‍പുണ്ടാവുമായിരുന്നു. എന്നാല്‍ ഇന്നോ കേവലം മൊബൈല്‍ ഫോണിലെ കാമറ ഉപയോഗിച്ചെടുക്കുന്ന ലഘുചിത്രങ്ങള്‍ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഫിലിം ഫെസ്റ്റിവലുകളില്‍ വരെ ഇടം നേടുന്നു, അംഗീകാരം സ്വന്തമാക്കുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ അഹമ്മദാബാദ്‌ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും മൊബൈല്‍ ഫോണ്‍ കാമറ ഉപയോഗിച്ച്‌ ഒപ്പിയെടുത്ത ഷോര്‍ട്ട്‌ ഫിലിം അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധനേടുകയും ചെയ്‌തു. ഇവിടെ സിനിമ റെക്കോഡ്‌ ചെയ്യുന്ന രീതിയല്ല ശ്രദ്ധ പിടിച്ചു പറ്റിയത്‌ മറിച്ച്‌ അതിലെ ഉള്ളടക്കം തന്നെയാണ്‌. പക്ഷെ ഇത്തരം ഉള്‍ക്കാമ്പുള്ള പ്രമേയങ്ങള്‍ ഉണ്ടായിരുന്ന സിനിമാ പ്രേമികള്‍ക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ വരെ ഇങ്ങനെയൊന്ന്‌ ചിന്തിക്കാനാവുമായിരുന്നില്ല. ഇപ്പോള്‍ മൊബൈല്‍ ഫോണിലും അല്ലാതെയും വ്യാപകമായ ഡിജിറ്റല്‍ ക്യാമറ മികച്ച നിലവാരത്തില്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുന്നു ഒപ്പം എഡിറ്റ്‌ ചെയ്യാനുള്ള സോഫ്‌ട്‌വെയറുകള്‍ എവിടെയും ലഭ്യവും. അനധികൃത പതിപ്പാണ്‌ (Pirated copy) ഏറെയും ഉപയോഗിക്കുന്നത്‌, അതുകൊണ്ട്‌ തന്നെ പണച്ചിലവ്‌ കുറയുന്നു! സ്വതന്ത്ര സോഫ്‌ട്‌ വെയര്‍ സംവിധാനങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യത്ത്‌ വ്യാപകമായി മുന്നേറുന്നതിനാല്‍ ഭാവിയില്‍ 'പൈറസി പോലീസ്‌ ' (അനധികൃത സോഫ്‌ട്‌ വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന കുത്തക സോഫ്‌ട്‌ വെയര്‍ രീതി) പുതുസിനിമാ നിര്‍മ്മാതാക്കളുടെ പണച്ചിലവ്‌ കൂട്ടാനും സാധ്യത കാണുന്നില്ല. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്‌ (GUI) സഹായത്തോടെ രൂപകല്‌പന ചെയ്‌തിരിക്കുന്ന എഡിറ്റിംഗ്‌ സോഫ്‌ട്‌ വെയറുകള്‍ പുതിയ ഐ.ടി സാക്ഷരര്‍ക്കുവരെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ ലളിതമായാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നുള്ളതും എഡിറ്റിംഗ്‌ ജോലിയിലെ സാങ്കേതിക വിദഗ്‌ദരുടെ ലഭ്യതയില്ലായ്‌മയെ മറികടക്കാന്‍ സിനിമാ നിര്‍മ്മാണത്തിലെ ഡിജിറ്റല്‍ തലമുറയെ സഹായിക്കുന്നുണ്ട്‌.
'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന പേരില്‍ യൂടൂബില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ വര്‍ഷം നടന്നു. ഹെവ്‌്‌ലറ്റ്‌ പക്കാര്‍ഡുമായി (HP) സഹകരിച്ചാണ്‌ യൂടൂബ്‌ അധികൃതര്‍ ഈ നൂതന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്‌. ഏഴുമിനിട്ട്‌ വരെ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷിലുള്ളതോ ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോടു കൂടിയതോ ആയ ഹൃസ്വചിത്രം യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌താല്‍ മാത്രം മതി. അതായത്‌ പ്രദര്‍ശനം നടക്കുന്നത്‌ യൂടൂബില്‍ അതും ലോകത്ത്‌ ആര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍-ന്റെ (Jason Reitman) നേതൃത്വത്തിലുള്ള ജൂറി പാനലായിരുന്നു ഈ നവസംരഭത്തിനെത്തിയ ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ നിന്ന്‌ ഇരുപതെണ്ണം അവസാനവട്ട പ്രേക്ഷക പരിഗണനയ്‌ക്കായി തിരഞ്ഞെടുത്ത്‌ യൂടൂബില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചത്‌. ഈ ഇരുപതെണ്ണത്തില്‍ നിന്ന്‌ യൂടൂബ്‌ പ്രേക്ഷകര്‍ വോട്ട്‌ രേഖപ്പെടുത്തിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌. ജയ്‌സണ്‍ റീയ്‌റ്റ്‌മാന്‍ 'Thank you for not smocking'2006), 'Juno' (2007) എന്നീ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച സംവിധായകനുമാണ്‌.
2007 ഒക്‌ടോബര്‍ 7 മുതല്‍ നവംബര്‍ 9 വരെ സമര്‍പ്പിക്കപ്പെട്ട വീഡിയോ ചിത്രങ്ങളില്‍ നിന്ന്‌ ജൂറി പാനല്‍ തിരഞ്ഞെടുത്ത 20 ചിത്രങ്ങള്‍ യൂടൂബ്‌ വോട്ടെടുപ്പിനെ തുടര്‍ന്ന്‌ ഡിസംബര്‍ ആദ്യ വാരം ഫലം പ്രഖ്യാപിച്ചു. ?Laoos? (Ties) എന്ന ചിത്രം ഒന്നാം സ്ഥനത്തെത്തി. ഇതുവരെ 8,86,041 പേര്‍ ഈ ചിത്രം ആസ്വദിക്കുകയും ചെയ്‌തു. 'Gone in the flash'രണ്ടാം സ്ഥാനത്തും, 'My name is Lisa' മൂന്നാം സ്ഥനത്തുമെത്തി. ഫൈനല്‍ റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണാന്‍www.youtube.com/projectdirectgallery യില്‍ എത്തുക. 'പ്രോജക്‌ട്‌ ഡയറക്‌ട്‌' എന്ന ആശയം നവസിനിമാ സംവിധായകരെ ആഹ്ലാദം കൊള്ളിക്കുന്നതാണ്‌.
നിലവിലെ കംപ്യൂട്ടര്‍ വിവരവിനിമയശേഷിയുടെ അടിസ്ഥാനത്തില്‍ ഓരോ ചിത്രത്തിനും പത്തുമിനിട്ടില്‍ താഴെയെ യൂടൂബ്‌ സംഭരണശേഷി (memory) അനുവദിക്കുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കാലത്തെ പ്രോസസിംഗ്‌ ശേഷി, സംഭരണശേഷി എന്നിവയുടെ ക്രമമായ വളര്‍ച്ച പരിശോധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം അപ്‌ലോഡ്‌ ചെയ്യാവുന്ന തരത്തില്‍ യൂടൂബുകള്‍ സജ്ജമാകും എന്ന്‌ വിശ്വസിക്കാം.
രണ്ടാമതായി എടുത്തു പറയേണ്ടകാര്യം ലോകത്തിലെ ഏതുകോണില്‍ നിന്നും നിങ്ങളുടെ സിനിമയ്‌ക്ക്‌ ആസ്വാദകരെ ലഭിക്കുമെന്നതും അവരുടെ പ്രതികരണം കമന്റ്‌ രൂപത്തില്‍ തത്സമയം ലഭിക്കുകയും ചെയ്യും എന്നുള്ളതാണ്‌.. സിനിമാ സംവിധായകനും കാഴ്‌ചക്കാരനും തമ്മില്‍ നേരിട്ട്‌ സംവദിക്കാനുള്ള ഇടം കൂടിയാണ്‌ സൈബര്‍ സ്‌പെയ്‌സ്‌ ഒരുക്കുന്നത്‌. മൊബൈല്‍ കാമറ ഉപയോഗിച്ച്‌ ചെറുപരീക്ഷണസിനിമ എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ചിലവുകുറഞ്ഞ മാര്‍ഗമെന്നതിലുപരി ആഗോള പ്രേക്ഷക സമൂഹത്തെ ലഭിക്കാനും വീഡീയോ ഷെയറിംഗ്‌ വെബ്‌ സൈറ്റുകള്‍ ഉപകരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ഒപ്പം മറ്റു രാജ്യങ്ങളിലെ സമാന സംരഭവുമായി ചേര്‍ന്നു പ്രവര്‍ത്തികയോ അല്ലെങ്കില്‍ ഗൗരവമുള്ള കാഴ്‌ചക്കാരനാവുകയോ ചെയ്യാം. യൂടൂബിലെ പ്രോജക്‌ട്‌ ഡയറക്‌ട്‌ ഫിലിം ഫെസ്റ്റിവല്‍ വിജയികളെ തേടി 5000 യു.എസ്‌.ഡോളര്‍ സമ്മാനതുകയും യൂടൂബ്‌ ഹോം പേജില്‍ ഒരു നിശ്ചിത സമയം പ്രസ്‌തുത ചിത്രത്തിന്‌ പ്രദര്‍ശനാനുമതി കിട്ടുകയും ചെയ്‌തു.

തിരെഞ്ഞെടുപ്പ്‌ പ്രചരണത്തിനും
യൂടൂബ്‌ പോലെയുള്ള വീഡിയോ ഷെയറിംഗ്‌ സംവിധാനം തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇന്റര്‍നെറ്റ്‌ സാന്ദ്രത ഏറ്റവുമേറിയ അമേരിക്കയിലും താരതമ്യേന കുറവ്‌ ഉപയോക്താക്കളുള്ള ഇന്ത്യയിലും ഇതിന്റെ സ്വാധീനത്തില്‍ ഏറ്റകുറച്ചിലുണ്ടാകാമെന്നു മാത്രം. കഴിഞ്ഞ ഗുജറാത്ത്‌, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ബ്ലോഗിംഗ്‌, പ്രത്യേകമായി രൂപസംവിധാനം ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌, എസ്‌.എം.എസ്‌, ഓര്‍ക്കുട്ട്‌ പോലെയുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ എന്നിവ വിപുലമായി ഉപയോഗിച്ചിട്ടുണ്ട്‌. പക്ഷേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ സാക്ഷരത കുറഞ്ഞതുകൊണ്ടോ അതോ സാധാരണക്കാരനെ അഭിമുഖീകരിക്കാന്‍ ഇത്‌ പര്യാപ്‌തമല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടോ ആകാം മുഖ്യ പ്രചരണ ഉപാധികളില്‍ ഒന്നാകാത്തത്‌. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ വീഡിയോ ഷെയറിംഗ്‌ സംവിധാനത്തിന്റെ ഉപയോഗം എന്തുകൊണ്ടും മാതൃകയാക്കാവുന്നതാണ്‌.
ജനങ്ങള്‍ യൂടൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ഹിലരി ക്ലിന്റണും, ഒബാമയും മറുപടി പറയുന്നു. സംഗതിയുടെ ഗൗരവം ഇവിടെ തീരുന്നില്ല. സി.എന്‍.എന്‍ എന്ന ടെലിവിഷന്‍ ശൃംഖല യൂടൂബുമായി സഹകരിച്ച്‌ 'CNN-Yotube presidential debate' എന്ന പ്രോഗ്രാം തന്നെ നടത്തുന്നു. സി.എന്‍.എന്‍ ന്റെ ലേഖകര്‍ക്ക്‌ ഓരോ വോട്ടര്‍മാരെയും തേടിയെത്താന്‍ പരിമിതികളുണ്ടാകും, ചിലപ്പോള്‍ ക്യാമറാസഘം എത്തുമ്പോള്‍ ഉചിതമായ/പ്രസക്തമായ ചോദ്യംവോട്ടറുടെ നാവിന്‍ തുമ്പില്‍ എത്തിയില്ലന്നും വരാം. ഇതിനു രണ്ടിനും പരിഹാരമായി ഏത്‌ വോട്ടര്‍ക്ക്‌ വേണമെങ്കിലും ചോദ്യങ്ങള്‍ വീഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത ശേഷം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനുള്ള ചോദ്യം എന്ന്‌ യൂടൂബിലേക്ക്‌ ടാഗ്‌ ചെയ്യുക. വീഡിയോ, ബ്ലോഗ്‌, ചിത്രം എന്നിവ ഏത്‌ കാറ്റഗറിയില്‍ പെടുന്നു എന്ന്‌ സൂചിപ്പിക്കാനുള്ള ചെറുവാചകം അല്ലെങ്കില്‍ വാക്ക്‌ ആണ്‌ ടാഗ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇന്റര്‍നെറ്റില്‍ വിവരത്തിനായി പരതുമ്പോള്‍ നമ്മുടെ 'ടാഗ്‌' ശരിയായ വിവരം ലഭിക്കാന്‍ ഉപകാരമാകും. ഇത്തരത്തില്‍ യു. എസ്‌ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്‌ എന്ന ടാഗ്‌ വാക്ക്‌ ഉള്ള യൂടൂബ്‌ വീഡിയോ സി.എന്‍.എന്‍ അധികൃതര്‍ സര്‍ച്ച്‌ ചെയ്‌ത്‌ എടുക്കുകയും പ്രസക്തവും ഗൗരവുമുള്ളതുമായ ചോദ്യങ്ങള്‍ വേര്‍തിരിച്ച്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുന്‍പാകെ അവതരിപ്പിക്കുന്നു ഇതിനുള്ള പ്രതികരണം സി.എന്‍.എന്‍ പ്രൈം ടൈമില്‍ തന്നെ പ്രക്ഷേപണം ചെയ്യുന്നു. മാധ്യമ നിരീക്ഷകരായ നീല്‍സണ്‍ ന്റെ പഠനപ്രകാരം 2.6 ദശലക്ഷം പ്രേക്ഷകര്‍ ഇത്‌ കാണുകയും ചെയ്‌തു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പരിപാടികളില്‍ രണ്ടാം സ്ഥാനവും ഇതായിരുന്നു എന്നത്‌ സിറ്റിസണ്‍ ജേണലിസത്തിന്റെ വര്‍ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു. ടൈം വാര്‍ണര്‍ ഗ്രൂപ്പിന്റെ സി.എന്‍.എന്‍ ഉം ഇന്റര്‍നെറ്റ്‌ സര്‍ച്ചിംഗ്‌ രംഗത്തെ അതികായരായ ഗൂഗിളിന്റെ യൂടൂബും ഇവിടെ സഹകരിക്കുന്നത്‌ ഇനി വരാനിരിക്കുന്ന പല രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലെ പുത്തന്‍ പ്രചരണ ഉപാധികളുടെ ആദ്യ പാഠം കൂടിയാണ്‌.
2006 ലെ സമാനമായ ഒരു അവസരത്തില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോര്‍ജ്ജ്‌ അലന്‍ (george Allen)ന്‌ യൂടൂബ്‌ യഥാര്‍ത്ഥ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്‌തു. Racism മായി ബന്ധപ്പെട്ട്‌ ജോര്‍ജ്‌ അലന്‍ നടത്തിയ ഒരഭിപ്രായ പ്രകടനം യൂടൂബിലൂടെ പ്രചരിക്കുകയും ആവര്‍ത്തിച്ച്‌ കാണുകയും ചെയ്‌തു.
Virginia Senator George Allen was regularly followed by a young man named S.R. Sidarth, who was working for the campaign of his challenger, Jim Webb. Sidarth's role was to record Allen's public appearances on video, in order to capture everything he said publicly, in case it could be used by the Webb campaign. On a campaign visit in August of that year, Allen publicly acknowledged Sidarth's presence to participants at the rally, referring to Sidarth on two occasions as "Macaca." Sidarth, who is of Indian descent, posted the video clip of Allen's comments on YouTube and other Web sites, where it was soon viewed by hundreds of thousands of Internet users. Soon the video became a major campaign issue, as Allen had to fend off charges that the word "macaca," which is a genus of primate, was used in a racially derogatory way. Allen apologized and maintained that the word held no derogatory meaning to him. Later that November, Allen lost his reelection bid by a narrow vote, and many commentators speculated that the user-generated content shot by Sidarth played a role in Jim Webb's defeat of Allen.
(Source: U.S. Department of State's Bureau of International Information Programs Official website : http://usinfo.state.gov/journals/itdhr/1007/ijde/carvin.htm )
ഈ യൂടൂബ്‌ വീഡിയോ തിരഞ്ഞെടുപ്പ്‌ വിധിയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയെന്ന്‌ തിരഞ്ഞെടുപ്പ്‌ നിരീക്ഷകരും മാധ്യമങ്ങും പിന്നീട്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണും ക്യാമറയും വ്യാപകമായി വരുന്നതേയുള്ളൂ. ഒരു ചിത്രത്തിന്റെയോ വീഡിയോയുടെയോ തിരഞ്ഞെടുപ്പിലെ സ്വാധീനം നാം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂ. ചുരുക്കത്തില്‍ പറഞ്ഞാല്‍ യൂടൂബ്‌ പോലെയുള്ള ഫയല്‍ കൈമാറ്റയ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ ഇടങ്ങള്‍ ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാന്‍ തക്കശക്തിയുള്ളതാണ്‌. ഇതിന്‌ കാരണമാകുന്നതോ ഒരോ വോട്ടറുടെയും കയ്യില്‍ കൊണ്ടു നടക്കാവുന്ന മൊബൈല്‍ / ഡിജിറ്റല്‍ കാമറയും വിവരവിനിമയത്തിന്‌ അരങ്ങൊരുക്കുന്ന ഇന്റര്‍നെറ്റും. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ ഒരോ പാര്‍ട്ടിയുടെയും/ സ്ഥാനാര്‍ത്ഥികളുടെയും പിന്നണി പ്രവര്‍ത്തകര്‍ ഒരോന്നിന്റെയും ഗുണദോഷങ്ങള്‍ വിശദികരിക്കുന്ന വീഡിയോചിത്രങ്ങള്‍ യൂടൂബില്‍ ഇട്ട്‌ ഇലക്‌ട്രോണിക്‌ മത്സരത്തിന്‌ തീവ്രത കൂട്ടുകയും ചെയ്യും.

പഠന പ്രവര്‍ത്തനങ്ങള്‍ക്കും വീഡിയോ ഷെയറിംഗ്‌
കലാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചതാണ്‌ നമ്മുടെ നാട്ടിലെ വാര്‍ത്തയെങ്കില്‍ അമേരിക്കയിലെ വിശ്രുത സര്‍വകലാശാലകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്‌ മുറിയിലെ വീഡിയോ ക്ലിപ്പിംഗുകള്‍ വെബിലെത്തിക്കുന്നുണ്ട്‌. അടിയന്തിര സാഹചര്യങ്ങളില്‍ ക്ലാസിലെത്താന്‍ കഴിയാതിരുന്നവര്‍ക്കോ, കോളജില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കോ, വിദൂര വിദ്യാഭ്യാസത്തിനുള്ള (ഏകലവ്യന്‍) അവസരമാണ്‌ ഇത്തരം വീഡിയോ ക്ലാസിലൂടെ നല്‍കുന്നത്‌.

ശാസ്‌ത്രസാങ്കേതിക രംഗത്തെ പുകള്‍ പെറ്റ സ്ഥാപനമായ അമേരിക്കയിലെ എം.ഐ.ടി (മസാച്യൂസൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി) പാഠഭാഗങ്ങളെല്ലാം തന്നെ ഇന്റര്‍ നെറ്റില്‍ എത്തിച്ചുകഴിഞ്ഞു. പാഠം(text),ചിത്രം(image),വീഡിയോ എന്നീ രൂപത്തില്‍ പാഠഭാഗങ്ങള്‍ ഉപയോഗിക്കുന്നു. എം.ഐ.ടി യിലെ വിദ്യാര്‍ത്ഥികളല്ലാത്തവരാണ്‌ ഈ അവസരം പ്രയോജനപ്പെടുത്തുന്നവരിലധികവും. പഠന-ഗവേഷണകാര്യത്തില്‍ മികച്ച നിലവാരം പ്രകടിപ്പിക്കുന്ന എം.ഐ.ടിയില്‍ ഇപ്പോഴുള്ള അധ്യാപകരില്‍ ഏഴുപേര്‍ നോബല്‍ സമ്മാനിതരാണ്‌. ഇതുവരെ ഈ കലാലയത്തില്‍ പഠിപ്പിച്ചവരില്‍ എഴുപത്തിയൊന്നു പേര്‍ നോബല്‍ സമ്മാനിതരായിട്ടുണ്ടന്ന്‌ പറയുമ്പോള്‍ എം.ഐ.ടി യുടെ അക്കാദമിക്‌ പെരുമ വ്യക്തമാകും. ഇന്റര്‍നെറ്റിലൂടെ വിദ്യാര്‍ത്ഥികളും അവരവര്‍ പകര്‍ത്തുന്ന വീഡിയോയും യൂടൂബ്‌ പോലുള്ള വീഡിയോ ഷെയറിംഗ്‌ സൈറ്റുകളില്‍ എത്തിക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ക്ലാസ്സുകള്‍ കാണുന്നതിനും http://www.ocw.mit.edu/ ഉംwww.youtube.com/mit ഉം സന്ദര്‍ശിക്കുക.

ബെര്‍ക്ക്‌ലി കാലിഫോണിയ സര്‍വകലാശാലയാണ്‌ യൂടൂബില്‍ ആദ്യമെത്തിയ സര്‍വകലാശാല എന്നവകാശപ്പെടുന്നത്‌. 2007 ഒക്‌ടോബറില്‍ തന്നെ ഒട്ടേറെ വീഡിയോ ക്ലാസുകള്‍ കാലിഫോണിയ സര്‍വകലാശാലയില്‍ നിന്നും യൂടൂബിലെക്കെത്തി. സ്ഥല-കാല അതിര്‍ത്തികള്‍ ഭേദിച്ചാണ്‌ മികച്ച നിലവാരമുള്ള ക്ലാസ്‌റൂം വീഡിയോ എത്തുന്നത്‌. 2007 ഡിസംബറിലെ കണക്കുപ്രകാരം എം.ഐ.ടി യുടെ ഓപ്പണ്‍ കോഴ്‌സ്‌വെയര്‍ പ്രോജക്‌ടിലേക്ക്‌ മാസം തോറും 20 ലക്ഷം സന്ദര്‍ശകര്‍ എത്തുന്നു. ഇവരില്‍ 61 ശതമാനം പേരും അമേരിക്കക്ക്‌ പുറത്തുനിന്നും ഉള്ളവരും ആണ്‌.

*******

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment